കാനത്തിൽ ജമീല| ഫോട്ടോ: സാജൻ വി. നമ്പ്യാർ
''ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ഥിയായിരിക്കേ വോട്ടുതേടിയാണ് കണിയാംകുന്നിലെത്തിയത്. വയസ്സായ ഒരു സ്ത്രീ മുന്നില്‍ വന്ന് സന്തോഷത്തോടെ പറഞ്ഞു, മേളേ ഞാന്‍ മാളുഅമ്മ. നീയാണ് എനിക്ക് പെന്‍ഷന്‍ പാസാക്കിയത്. ഇപ്പളും കിട്ടുന്നുണ്ട് ട്ടോ... ഒരു ചെറിയകാര്യമാണ് അന്ന് ചെയ്തത്. അത് ഒരാള്‍ക്ക് എന്നെ ഓര്‍ക്കാന്‍ കാരണമായല്ലോ എന്നോര്‍ത്തപ്പോള്‍ കണ്ണുകള്‍നിറഞ്ഞു''-ജനകീയാസൂത്രണത്തിന്റെ 25-ാം വാര്‍ഷികത്തില്‍ മുന്‍മാതൃകകളില്ലാത്ത ഒരു വികസനയജ്ഞത്തില്‍ ഒപ്പം നടന്നതിന്റെ ഓര്‍മകള്‍ പറയുകയാണ് കാനത്തില്‍ ജമീല എം.എല്‍.എ.
തലക്കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്നിങ്ങനെ ത്രിതല പഞ്ചായത്ത് സംവിധാനത്തിന്റെ മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോയിട്ടുണ്ട് ജമീല. ഗ്രാമസഭകള്‍, അയല്‍ക്കൂട്ടങ്ങള്‍, വികസനസെമിനാറുകള്‍... അന്നുവരെ അപരിചിതമായ ഒട്ടേറെ സംവിധാനങ്ങള്‍ ജനങ്ങള്‍ക്ക് പരിചയപ്പെടുത്തിയതിന്റെ അനുഭവവും അവര്‍ക്കുണ്ട്.''എന്റെ വാര്‍ഡില്‍ ആദ്യമായി ഗ്രാമസഭ നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത് ഗ്രാമവഴികളിലൂടെ ചെണ്ടകൊട്ടി പറഞ്ഞാണ്. തൊള്ളായിരത്തോളം ആളുകളാണ് അന്ന് പങ്കെടുക്കാനെത്തിയത്. എന്താണ് നടക്കുന്നതെന്നറിയാല്‍ എല്ലാവര്‍ക്കും ആവേശമായിരുന്നു. ശൗചാലയമില്ല, വീടില്ല, റോഡ് വേണം തുടങ്ങി വ്യക്തിപരവും നാട്ടിനാവശ്യമായ കാര്യങ്ങളും ഓരോരുത്തരായി പറഞ്ഞു. തുടക്കകാരിയായ ഞാന്‍ ആളുകളെ നിയന്ത്രിച്ചത് പാടുപെട്ടാണ്''.

കേന്ദ്രീകൃതമായ ഒരു ഭരണസംവിധാനത്തില്‍നിന്ന്, അന്നുവരെ ഉദ്യോഗസ്ഥസംവിധാനങ്ങളും ഭരണസമിതിയും നിയന്ത്രിച്ചിരുന്ന വികസനകാഴ്ചപ്പാടില്‍നിന്ന്, ഗ്രാമസഭകളിലൂടെ ജനങ്ങള്‍ അവരുടെ ആവശ്യങ്ങള്‍ ഒന്നയിക്കുന്ന രീതി ആദ്യം കൗതുകമായിരുന്നു ജനങ്ങള്‍ക്ക്. ജനകീയാസൂത്രണത്തിനു മുമ്പ് പഞ്ചായത്തുകള്‍ക്ക് ഫണ്ട് ഒന്നും ഉണ്ടായിരുന്നില്ല. ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ചെറിയ തുക നല്‍കും. പഞ്ചായത്തുകള്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ല. എത്രഫണ്ട്, ആര്‍ക്ക്, എവിടെ, എത്ര ഉപയോഗിച്ചു ബാക്കിയെത്ര തുടങ്ങി ഒന്നിനും കണക്കുകളില്ലായിരുന്നു പണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കായി ലോണ്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തും. അത്കിട്ടാനായി അയല്‍പക്കത്തെ ആടിനെയും പശുവിനെയും വീട്ടില്‍കൊണ്ടുപോയി കെട്ടും. ലോണ്‍പാസ്സായാല്‍ ഉദ്യോഗസ്ഥര്‍ക്കും ഒരുവിഹിതം കൊടുക്കണം.
2010-ല്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സ്‌നേഹസ്പര്‍ശം പദ്ധതിക്ക് തുടക്കമിട്ടത് ഇന്നും അത് എന്റെ പേരില്‍ പരാമര്‍ശിക്കുമ്പോള്‍ വലിയ സന്തോഷമാണെന്ന് അവര്‍ പറയുന്നു.

തലക്കുളത്തൂരിലെ പറമ്പത്ത് മണ്ണെണ്ണ വിളക്കുമാത്രം ഉണ്ടായിരുന്നു നാട്ടില്‍ ജനങ്ങളുടെ സഹായത്തോടെ പോസ്റ്റ്‌നാട്ടി വൈദ്യുതി എത്തിച്ചു. കണിയാംകുന്ന് കോളനിയില്‍ വെള്ളമെത്തിച്ചതിന് പിന്നില്‍ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയുണ്ട് ജമീലയ്ക്ക് പറയാന്‍. ''കുടിവെള്ളപ്രശ്‌നം രൂക്ഷമായ പ്രദേശമാണ് തലക്കുളത്തൂരിന്റെ ഉള്‍നാടുകള്‍. കുടിവെള്ളപൈപ്പ് സ്ഥാപിക്കാന്‍ ജലവകുപ്പില്‍ നിന്ന് ഉദ്യോഗസ്ഥര്‍ എത്തണം. ഒരുപാട് തവണ ജനങ്ങള്‍ നേരിട്ടും പഞ്ചായത്ത് മുഖേനയും ഓഫീസിലെത്തി പറഞ്ഞു. ഉദ്യോഗസ്ഥര്‍ വരാന്‍ കൂട്ടാക്കിയില്ല. ഒടുക്കം ഓണത്തിന് രണ്ടുദിവസം മാത്രം ബാക്കിനില്‍ക്കേ ഞാന്‍ ജലവകുപ്പ് ഓഫീസില്‍പോയി അവരോട് വരാന്‍ പറഞ്ഞു. ആദ്യം കൂട്ടാക്കിയില്ല അവധിയാണ് പിന്നെ ആവട്ടെ എന്നൊക്കെയായി മറുപടി. മണിക്കൂറുകളോളം ഞാനവിടെ കുത്തിയിരുന്നു. പഞ്ചായത്തിന് സ്വന്തമായി വണ്ടിയില്ലാത്ത കാലമായിരുന്നു അത്. സ്വന്തം പൈസയ്ക്ക് ടാക്‌സി വിളിച്ചാണ് അവിടെവരെ പോയത്. ഞാന്‍ തിരിച്ചുപോവില്ലെന്ന് ഉറപ്പായതോടെ ഉദ്യോഗസ്ഥര്‍ ഒപ്പം വന്നു. കോളനിയില്‍ വെള്ളമെത്തി...''
തലക്കുളത്തൂരിലെ ഒരു സാധാരണ വീട്ടമ്മയില്‍നിന്ന് എം.എല്‍.എ. പദവിയിലേക്കുള്ള സേവനയാത്രയില്‍ ജനകീയാസൂത്രണം വഹിച്ച പങ്ക് വലുതാണെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളമാതൃകയായ സ്ത്രീശാക്തീകരണമാണ് 25 വര്‍ഷമായി തുടരുന്ന പൊതുപ്രവര്‍ത്തനത്തിന് കരുത്തെന്ന് കാനത്തില്‍ ജമീല പറയുന്നു. കാലമിത്രകഴിഞ്ഞിട്ടും 30ശതമാനം വനിതാസംവരണം എന്നത് ചുവപ്പുനാടയില്‍ കുരുങ്ങിതന്നെ ഇരിക്കുന്ന രാജ്യത്ത് ഇവര്‍ ഒരു മാതൃകതന്നെയാണ്. നിശ്ചയദാര്‍ഢ്യംകൊണ്ട് രാഷ്ട്രീയ ജീവിതത്തില്‍ തന്റെതായ ഇടം കണ്ടെത്തിയ ജമീലയ്ക്ക് ഇനിയുമേറെ മുന്നേറാനുണ്ട്.
Content Highlights: Kanathil jameela MLA, Women
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..