ദീപ | ഫോട്ടോ: facebook.com|humansofbombay
പെൺകുട്ടികൾക്ക് ചില പ്രൊഫഷനുകൾ മാത്രമേ ചേരൂ എന്നു കരുതുന്നവരുണ്ട്. എന്നാൽ സമൂഹത്തിന്റെ അത്തരം ഇരുണ്ട ചിന്താഗതിയെ തകർത്ത് സ്വപ്നങ്ങൾ കീഴടക്കുന്ന പെൺകുട്ടികളുണ്ട്. വീടും സമൂഹവും കൽപിക്കുന്ന ചില്ലുകൂടിനുള്ളിൽ നിന്ന് പുറത്തുവന്ന് അധികമാരും കടന്നുചെല്ലാത്ത മേഖലയിൽ തന്റേതായ സ്ഥാനം സൃഷ്ടിച്ച ദീപ എന്ന യുവതിയുടെ ജീവിതമാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്. പോലീസ് ഓഫീസറാകണമെന്നായിരുന്നു ആഗ്രഹമെങ്കിലും പത്താംക്ലാസ്സോടെ പഠനം നിർത്തേണ്ടിവന്നു. തുടർന്ന് വടപാവ് കച്ചവടം നടത്തി. ഇരുപത്തിയേഴാം വയസ്സിൽ വിവാഹത്തോടെയാണ് ബോഡിഗാർഡ് എന്ന ജോലി ചെയ്യാൻ തീരുമാനിച്ചതെന്ന് ദീപ പറയുന്നു. പിന്നീട് ബൗൺസറാകുകയും (ആളുകളെ നിയന്ത്രിക്കുന്ന ജോലി) സ്ത്രീകളുടെ ബൗൺസർ സംഘത്തിന് രൂപം നൽകുകയും ചെയ്തു. ഹ്യൂമൻസ് ഓഫ് ബോംബെ പേജിലൂടെയാണ് ദീപയുടെ കഥ പുറത്തുവന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിലേക്ക്...
കുട്ടിക്കാലം മുതൽക്കേ ഒരു പോലീസ് ഓഫീസർആകണമെന്നതായിരുന്നു എന്റെ ആഗ്രഹം. ശാരീരികമായും കരുത്തയായിരുന്ന ഞാൻ കോളനിയിലെ ആൺകുട്ടികളെ പഞ്ച ഗുസ്തിയിൽ തോൽപിച്ചിരുന്നു. പക്ഷേ അമ്മയും അച്ഛനും യാഥാസ്ഥിതിക ചിന്താഗതിക്കാരായിരുന്നു. പെൺകുട്ടികൾ വീട്ടിലിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു അവരുടെ ധാരണ. അങ്ങനെ പത്താംക്ലാസോടെ എന്റെ പഠനം നിർത്തലായി.
പക്ഷേ ഞാൻ സമയം പാഴാക്കിയില്ല. സഹോദരനിൽ നിന്ന് പണംകടംവാങ്ങി ഒരു വടപാവ് സ്റ്റാൾ തുറന്നു. ഇരുപത്തിയേഴാം വയസ്സിൽ വിവാഹിതയാകും വരെ ഞാനവിടെ ജോലി ചെയ്തു. ആദ്യകാഴ്ചയിൽ തന്നെ ഭർത്താവ് ഒരുകാര്യം പറഞ്ഞിരുന്നു, നിന്റെ മനസ്സിന് എന്ത് ചെയ്യാൻ തോന്നുന്നോ അതു ചെയ്യൂ എന്നായിരുന്നു അത്. പക്ഷേ ഒരു പോലീസ് ഉദ്യോഗസ്ഥയാവുക എന്നതൊക്കെ അപ്പോഴേക്കും വൈകിയിരുന്നു. അങ്ങനെ ഞാൻ ഒരു ഹെയർസ്റ്റൈലിസ്റ്റ് ആയി ജോലി ചെയ്യാൻ തീരുമാനിച്ചു. ഒരിക്കൽഒരു സിനിമാ സെറ്റിൽവച്ചാണ് ഞാൻസുരക്ഷാ ഉദ്യോഗസ്ഥരെ(ബോഡി ഗാർഡ്സ്) കാണുന്നത്, അവരുടെ കൈയിൽവാക്കി ടോക്കിയും ഉണ്ടായിരുന്നു. അവരോട് സംസാരിച്ചപ്പോഴാണ് വ്യക്തിഗത സുരക്ഷ മുതൽ ആൾക്കൂട്ടത്തെ നിയന്ത്രിക്കുക വരെ അവർ ചെയ്യുന്നുണ്ടെന്ന്. അടുത്തദിവസം അവർക്കൊരു പെൺകുട്ടിയെ ആവശ്യമുണ്ടെന്നും എനിക്ക് വരാൻ കഴിയുമോ എന്നും ചോദിച്ചു. അപ്പോൾ തന്നെ ഞാൻ സമ്മതം മൂളി.
അടുത്ത ദിവസം തന്നെ കറുത്ത യൂണിഫോം ധരിച്ച് ഞാൻ പോയി. സ്ത്രീകളുടെ ശുചിമുറിക്ക് പുറത്താണ് എന്നെ നിർത്തിയിരുന്നത്. കഠിനാധ്വാനിയായ എന്നെ കമ്പനി മുഴുവൻ സമയത്തേക്ക് പോസ്റ്റ് ചെയ്തു. പക്ഷേ കാലംപോകവേ ഞാൻ കൂടുതൽ ഉത്തരവാദിത്തങ്ങൾ ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ നീ സ്ത്രീയാണ് അതിനാൽ ശുചിമുറിക്ക് അരികെ നിൽക്കുന്നതാണ് നല്ലതെന്നു പറഞ്ഞു. അതെന്നെ വേദനിപ്പിച്ചു, ഞാനോർത്തിരുന്നത് എന്നിലെ പ്രത്യേകത കൊണ്ടാണ് അവരെന്നെ തിരഞ്ഞെടുത്തത് എന്നായിരുന്നു. പക്ഷേ ഇത്രയുമേ അവിടെ എനിക്ക് ചെയ്യാൻ കഴിയൂ എന്നാണെങ്കിൽ മുന്നോട്ടു പോകേണ്ടതില്ല എന്നു തീരുമാനിച്ചു. അങ്ങനെ ഞാൻ അവിടെ ഉപേക്ഷിച്ച്
വുമൺ ബൗൺസർ ഗ്രൂപ്പിന് തുടക്കമിടാൻ തീരുമാനിച്ചു.
അങ്ങിനെ സൗജന്യമായി സ്ത്രീകൾക്ക് പരിശീലനം നൽകുകയും തൊഴിലുറപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ആറുമാസത്തിനുള്ളിൽഞങ്ങൾപന്ത്രണ്ടുപേരടങ്ങുന്ന ടീമായി. പക്ഷേ പിന്നെയാണ് ഞാൻ തിരിച്ചറിഞ്ഞത് പലർക്കും സുരക്ഷാ ഉദ്യോഗസ്ഥരായി വനിതകളെ വേണ്ടെന്ന്. അവസാനം രണ്ടുമാസം കഴിഞ്ഞപ്പോൾ ഒരു മതപരമായ ചടങ്ങിൽ സുരക്ഷാ ഉദ്യോഗസ്ഥരായി വിളിയുണ്ടായി. പക്ഷേ പ്രതിഫലം ഉണ്ടായിരുന്നില്ല, കാരണം അവർക്ക് ഞങ്ങളുടെ നിലവാരം പരിശോധിക്കണമായിരുന്നു. അത് ഞങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമായി ഞാനെടുത്തു.
വൈകാതെ ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചുതുടങ്ങി. ആഴ്ചയിൽ മൂന്നുപരിപാടികൾവരെ ഏറ്റെടുത്തു തുടങ്ങി. മൂന്നുവർഷങ്ങൾക്കുള്ളിൽനൂറോളം പരിപാടികളും. പെൺകുട്ടികളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നവരെ കൈകാര്യം ചെയ്യുന്നതുമുതൽ റാലികളിൽപ്രശ്നമുണ്ടാക്കുന്ന മദ്യപരെ വരെ കൈകാര്യം ചെയ്തു.
ഇന്ന് 120 പേരടങ്ങുന്ന സംഘമാണ് ഞങ്ങൾ. അതിൽഅമ്മയായവരും ഭർത്താക്കന്മാരില്ലാത്തവരും തെരുവുകളിൽ ഉറങ്ങിയവരും വരെയുണ്ട്. ഇത് തുടങ്ങുമ്പോൾ നിരവധി പേർ സ്ത്രീകൾ ഇത്തരമൊരു സംരംഭവുമായി മുന്നോട്ടു പോകുന്നതിനെക്കുറിച്ച് വിമർശിച്ചിരുന്നു. പക്ഷേ ഇന്ന് അതേ ആളുകൾ ഞങ്ങൾ നൽകുന്ന സുരക്ഷയെ അഭിനന്ദിക്കുന്നു.
കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ ഞാൻ മനസ്സിലാക്കിയ കാര്യം എന്തെന്നാൽ, സമൂഹം എന്തു പറയുന്നു എന്നു പറയുന്നതു കാത്തുനിൽക്കാതെ ചില്ലുകൂടു തകർത്ത് പുറത്തു വരാനാണ്. എന്തിനാണ് സ്ത്രീകളുടെ കഴിവുകളെ കുറച്ചു കാണുന്നത്..
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..