നാരായണി ടീച്ചർ | Photo: Special Arrangement
വയസ് 65 ആയി. എന്നാലും ദിവസം 25 കിലോമീറ്റര്‍ നടക്കും. കോരിച്ചൊരിയുന്ന മഴയൊന്നും പ്രശ്‌നമല്ല. വീടുകളില്‍ ചെന്ന് ട്യൂഷനെടുക്കാനാണ് നാരായണി ടീച്ചറുടെ ഈ നടപ്പ്. വീടുകളിലേക്ക് നടന്നുചെന്ന് ട്യൂഷനെടുക്കാന്‍ തുടങ്ങിയിട്ട് 50 വര്‍ഷമായി. പ്രായം കെ.വി. നാരായണിക്ക് ഒരു തടസ്സമല്ല.
നീലേശ്വരം സ്വദേശിനിയും ചെറുവത്തൂരില്‍ താമസക്കാരിയുമായ നാരായണി വേറെ ലെവലാണ്. പുലര്‍ച്ചെ അഞ്ചിന് വീട്ടില്‍നിന്നിറങ്ങും; കൈയില്‍ ടോര്‍ച്ചുമായി. ദേശീയപാത വഴി മാണിയാട്ടെ മൂന്ന് വീടുകളിലേക്ക്. നാലിലും അഞ്ചിലും ഏഴിലും പഠിക്കുന്ന കുട്ടികള്‍ റെഡി. ഹിന്ദിയും ഇംഗ്ലീഷും കണക്കും വെള്ളം പോലെ പറഞ്ഞുകൊടുക്കും, 1971-ലെ ഈ എസ്.എസ്.എല്‍.സി.ക്കാരി. ഒന്‍പതരയോടെ കുട്ടികള്‍ സ്‌കൂളിലേക്ക്. നാരായണി ടീച്ചറും മടങ്ങും.
തൊട്ടടുത്ത അങ്കണവാടിയില്‍ അല്‍പ്പം കുശലം. പിന്നെ വീട്ടിലേക്ക്. ചെറുവത്തൂര്‍ ടെക്നിക്കല്‍ സ്‌കൂള്‍വളപ്പിലൂടെ ചെരിപ്പിടാത്ത നടത്തം. അവിടത്തെ അധ്യാപകരോട് ചെറു കുശലം. ഹോട്ടലില്‍നിന്ന് രണ്ട് ഭക്ഷണം പാഴ്സല്‍. തനിക്കും കിടപ്പിലായ ഭര്‍ത്താവ് എം.കെ. ദാമോദരനും. മൂന്നുമണിക്ക് കൊവ്വല്‍ ഭാഗത്തേക്ക്. രാത്രി എട്ടുവരെ പഠിപ്പിക്കല്‍. പലപല ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെ.
നാരായണി 'ടീച്ചറായ' കഥ
15-ാം വയസ്സില്‍ തുടങ്ങിയതാണ് ഈ നടപ്പു ട്യൂഷന്‍. നീലേശ്വരം രാജാസ് ഹൈസ്‌കൂളില്‍നിന്ന് 1971-ല്‍ എസ്.എസ്.എല്‍.സി.ജയിച്ചു. അപസ്മാരം വന്നപ്പോള്‍ പഠനം നിന്നു. കുടുംബത്തിന് അത്താണിയാകാന്‍ പഠിപ്പിക്കാന്‍ തുടങ്ങി. 50 കിലോമീറ്റര്‍വരെ ഒരു ദിവസം നടക്കും, വിവിധ വീടുകളില്‍. സിനിമാനടി കാവ്യാ മാധവന്‍ ആറില്‍ പഠിക്കുമ്പോള്‍ ട്യൂഷനെടുത്തത് ഈ യാത്രയിലാണ്. പഠിപ്പിച്ച ഒട്ടേറെ പേര്‍ ഉദ്യോഗസ്ഥരായി. അവര്‍ വിരമിച്ചപ്പോഴും നാരായണി പഠിപ്പിക്കല്‍ തുടര്‍ന്നു.
ഗണിതം, ഇംഗ്ലീഷ്, ഹിന്ദി എന്നിവയാണ് ഇഷ്ട വിഷയങ്ങള്‍. ഹിന്ദി ക്ലാസിന് പോയി കൂടുതല്‍ പ്രാവീണ്യം നേടി. ഓരോ വിഷയം, അല്ലെങ്കില്‍ മുഴുവന്‍ വിഷയങ്ങളും പഠിപ്പിക്കും. പത്താം തരത്തില്‍ പഠിക്കുന്നവര്‍ക്കും ക്ലാസ് എടുക്കും. മാറുന്ന പാഠപുസ്തകമോ സിലബസോ പ്രശ്നമല്ല.
ടീച്ചറും അതിനൊപ്പം പഠിക്കും, പഠിപ്പിക്കാന്‍.
10 വര്‍ഷം മുന്‍പാണ് നീലേശ്വരത്തുനിന്ന് ചെറുവത്തൂര്‍ എത്തിയത്. വയ്യായ്കകള്‍ക്കിടയിലും ഈ പഠിപ്പിക്കല്‍ എന്തിനെന്ന് ടീച്ചര്‍ ആരോടും പറഞ്ഞിട്ടില്ല. 'നടപ്പ് ഒരു ശീലമാണ്. പഠിപ്പിക്കലും. തളര്‍ന്നുവീഴുംവരെ ഇത് തുടരും'- നാരായണി ടീച്ചര്‍ പറഞ്ഞു.
Content Highlights: inspirational life story of narayani teacher
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..