പാർവതി എസ്. നായർ/ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നിൽ പാർവതി കവിത ചൊല്ലുന്നു | Photo: Special Arrangement
സംസാരിക്കാന്‍ തയ്യാറെടുത്തു നിന്ന പാര്‍വതിയോട് പെട്ടെന്നാണ് പ്രധാനമന്ത്രി പാട്ടുപാടാന്‍ ആവശ്യപ്പെട്ടത്. ഉടന്‍ ഓര്‍മ വന്നത്, 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?' എന്ന വരികളായിരുന്നു. വരികളുടെ അര്‍ഥം ഇംഗ്ലീഷില്‍ പറഞ്ഞുകൊടുത്തിട്ട് കവിത ആലപിച്ചു.
കവിത മുഴുവന്‍ ആസ്വദിച്ച പ്രധാനമന്ത്രി പാര്‍വതിയെ തോളില്‍തട്ടി അഭിനന്ദിക്കാനും മറന്നില്ല. പ്രധാനമന്ത്രിക്കു മുമ്പില്‍ കവിത ആലപിച്ച പാര്‍വതി ഇപ്പോള്‍ നാട്ടിലെ താരമാണ്.
കണിയാപുരം ചിറ്റാറ്റുമുക്ക് ജാന്‍സില്‍ പാര്‍വതി എസ്. നായര്‍ പള്ളിപ്പുറം സി.ആര്‍.പി.എഫ്. കേന്ദ്രീയ വിദ്യാലയത്തിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ്. ചൊവ്വാഴ്ച വന്ദേഭാരത് തീവണ്ടിയുടെ ഉദ്ഘാടന യാത്രയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രിക്കു മുമ്പില്‍ പാടാന്‍ അവസരം ലഭിച്ചത്. പാര്‍വതി പാടുന്നതിന്റെ ദൃശ്യം പിന്നീട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
സ്‌കൂളില്‍ നിന്നു നൂറോളം കുട്ടികളുമായി മത്സരിച്ചാണ് യാത്രയില്‍ ഉള്‍പ്പെടാന്‍ പാര്‍വതി യോഗ്യത നേടിയത്. തിരഞ്ഞെടുത്ത ഒന്‍പത് പേരില്‍ അഞ്ചു പേര്‍ക്കാണ് പ്രധാനമന്ത്രിയുമായി സംവദിക്കാന്‍ അവസരം ലഭിച്ചത്.
പ്രധാനമന്ത്രിയോട് സംസാരിക്കണമെന്നാണ് തയ്യാറെടുപ്പു നടത്തവെ പറഞ്ഞിരുന്നത്. എന്നാല്‍, പെട്ടെന്നാണ് കവിത ചൊല്ലാന്‍ ആവശ്യപ്പെട്ടത്. സമീപത്തുണ്ടായ മുഖ്യമന്ത്രി പിണറായി വിജയനോടും ശശി തരൂര്‍ എം.പി.യോടും കവിതയെക്കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചതായും പാര്‍വതി പറയുന്നു.
പട്ടികജാതി വകുപ്പിലെ അസിസ്റ്റന്റ് ഡെവലപ്‌മെന്റ് ഓഫീസര്‍ അജികുമാറിന്റെയും കഴക്കൂട്ടം ജ്യോതി നിലയം സ്‌കൂളിലെ അധ്യാപിക ശ്രീജയുടേയും മകളാണ് പാര്‍വതി.
Content Highlights: girl from kerala parvathi sang in front of the prime minister narendra modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..