
ശ്യാമിലി
കോഴിക്കോട്: ''നടുറോഡിലിട്ട് എന്നെ പട്ടിയെ തല്ലും പോലെ തല്ലിയിട്ടും അയാളെ ആര്‍ക്കും ഒന്നും ചെയ്യാനായിട്ടില്ല. ഇപ്പോൾ ജാമ്യത്തിലിറങ്ങിയിട്ട് പോലും ഭീഷണിപ്പെടുത്തലാണ്. പരാതി പറഞ്ഞ് മടുത്തു. എന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് തീരുമാനിച്ച് ഉറപ്പിച്ചിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഞങ്ങള്‍ എല്ലാരും കൂടിയങ്ങ് തീരും.''
കോഴിക്കോട്ട് അശോക പുരത്ത് മീന്‍വില്‍പ്പന നടത്തുന്ന ശ്യാമിലിക്ക് തന്റെ സങ്കടം ആരോട് പറയണമെന്നറിയില്ല. ശ്യാമിലിയുടെ ഭര്‍ത്താവാണ് കഴിഞ്ഞ 27 ന് മീന്‍വില്‍പ്പന നടത്തുന്നയിടത്തെത്തി ശ്യാമിലിയെ നടുറോഡിലിട്ട് മര്‍ദിച്ചത്. നടക്കാവ് പോലീസ് അന്ന് ഭര്‍ത്താവ് നിധിനിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും അയാള്‍ ജാമ്യത്തിലിറങ്ങിയതോടെ വീണ്ടും ഭീഷണിയുമായി എത്തിയെന്ന് പറയുന്നു ശ്യാമിലി. ഇതോടെ ഏക വരുമാനം കൂടിയായ മീന്‍വില്‍പ്പന നിര്‍ത്താനൊരുങ്ങുകയാണ് ശ്യാമിലി.
കാര്യമായ ജോലിക്കൊന്നും പോവാതെ മദ്യപിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവ് നിധിന് സ്ഥിരമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ കക്കോടിയിലെ സ്വന്തം വീട്ടിലായിരുന്നു കുറച്ച് കാലമായി ശ്യാമിലും മൂന്ന് പെണ്മക്കളും ജീവിച്ചിരുന്നത്. ജീവിക്കാന്‍ മറ്റ് വരുമാന മാര്‍മില്ലാതായതോടെ ശ്യാമിലിയുടെ ഭര്‍ത്താവിന്റെ ചേട്ടന്റെ ഭാര്യയും മറ്റൊരു സുഹൃത്തും ചേര്‍ന്ന് നടത്തിയിരുന്ന അശോക പുരത്തെ മീന്‍ സ്റ്റാളാണ് കഴിഞ്ഞ 27 ന് നിധിന് എത്തി നശിപ്പിച്ചത്. പണം കൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അനുസരിക്കാത്തിന്റെ പ്രകോപനമായിരുന്നു ഉപദ്രവത്തിന് കാരണം. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ഹോസ്പിറ്റലില്‍ ചികിത്സയിലുമായിരുന്നു.
കേസില്‍ ബുധനാഴ്ച ജാമ്യം ലഭിച്ച നിധിന് പിറ്റെ ദിവസം രാവിലെ തന്നെ വീണ്ടുമെത്തുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്ന് ശ്യാമിലി പറയുന്നു. ഇതോടെ കച്ചവടം പാതി വഴിയില്‍ വെച്ച് നിര്‍ത്താനും ഇവര്‍ തീരുമാനിച്ചു. രാവിലെ വാങ്ങിവെച്ച മീനുകളെല്ലാം നശിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസത്തെ നിധിന്റെ അതിക്രമം കൊണ്ടുമാത്രം ശ്യാമിലിക്ക് നഷ്ടപ്പെട്ടത് 20,000 രൂപയോളമാണ്. മീനെടുക്കുന്ന മാര്‍ക്കറ്റിലെ പണം കൊടുക്കാനുമായില്ല. നിധിന് വീണ്ടുമെത്തി പ്രശ്നമുണ്ടാക്കുമെന്നതിനാല്‍ കച്ചവടം തന്നെ നിര്‍ത്താനുള്ള ആലോചനയിലാണ് താനെന്നും ശ്യാമിലി പറയുന്നു. സംരക്ഷണം നല്‍കേണ്ട പോലീസോ, ജനപ്രതിനിധികളോ പോലും തിരിഞ്ഞ് നോക്കുന്നില്ല. മൂന്ന് പെണ്‍കുട്ടികളേയും പ്രായമായ അച്ഛനേയും അമ്മയേയും നോക്കാന്‍ മറ്റ് വഴിയില്ലെങ്കിലും ആത്മഹത്യ മാത്രമാണ് തന്റെ മുന്നിലുള്ള വഴിയെന്നും ശ്യാമിലി പറയുന്നു.
സ്ഥിരമായി ഉപദ്രവിക്കുന്നതിനാല്‍ കുട്ടികള്‍ക്കും അയാളെ പേടിയാണ്. പക്ഷേ അതൊന്നും അയാള്‍ക്കൊരു പ്രശ്നമില്ല. കക്കോടിയില്‍ നിന്ന് രാവിലെ നാല് മണിക്ക് അശോക പുരത്ത് എത്തിയാണ് ഓരോ ദിവസവും പണി തുടങ്ങുന്നത്.- ശ്യാമിലി പറയുന്നു.
Content Highlights: fish seller woman shyamili attacked by husband speaking
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..