ഡോ. സൗമ്യ സരിൻ മകൾക്കൊപ്പം | Photo: facebook.com|dr.soumya.s
ഇന്ന് അന്താരാഷ്ട്ര ബാലികാദിനമാണ്. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, അവര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക, പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിക്ഷേധിക്കുന്നതിനെതിരെ ബോധവത്കരണം നടത്തുക എന്നിവയാണ് അന്താരാഷ്ട്ര ബാലികാ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് ഡോ.സൗമ്യ സരിൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്. പെണ്ണായതുകൊണ്ട് ഒന്നു ചിരിച്ചാൽ മതി കാര്യങ്ങൾ നടക്കും എന്ന മട്ടിൽ സംസാരിക്കുന്നവർ അറിയാൻ ചില കാര്യങ്ങൾ പങ്കുവെക്കുകയാണ് സൗമ്യ സരിൻ. കുട്ടിക്കാലം തൊട്ട് പെണ്ണായിപ്പിറന്നതിന്റെ പേരിൽ അനുഭവിക്കുന്ന ദുരിതങ്ങളോരൊന്നും ചൂണ്ടിക്കാട്ടിയാണ് സൗമ്യ കുറിക്കുന്നത്.
ഫേസ്ബുക് കുറിപ്പിലേക്ക്...
ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം!
രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു കഴിക്കുകയായിരുന്നു. കൂടെ രണ്ട് ആൺ ഡോക്ടർ സുഹൃത്തുക്കളുമുണ്ട്. ഒരാൾ മീൻ വറുത്തത് ഓർഡർ ചെയ്തു. ആളൊരു മീൻ പ്രിയനാണ്. അപ്പോഴാണ് എന്നോടൊരു ചോദ്യം, " ഡാ, നീ മീൻ വാങ്ങുന്നത് എവടെന്നാ? ഇപ്പോ മീൻ കിട്ടാൻ പാടാ. കോവിഡ് തുടങ്ങിയ മുതൽ കടയിൽ തന്നെ പോണം."
ഞാൻ പറഞ്ഞു , " എനിക്ക് ഒരു കടയിൽ നിന്ന് കൊണ്ടു വന്നു തരും. " അപ്പോൾ അവന് അടുത്ത സംശയം. " ആഹാ, കൊള്ളാല്ലോ. ഹോം ഡെലിവറി ഉള്ള കടയുള്ള കാര്യം അറിയില്ലാരുന്നു. നീ നമ്പർ താ."
സത്യത്തിൽ അത് ഹോം ഡെലിവറി ഉള്ള കടയൊന്നുമല്ല. അവിടത്തെ ആൾ നമ്മുടെ പേജിന്റെ വലിയ ഫൊളോവർ ആണ്. കൂടാതെ കുഞ്ഞിന്റെ കാര്യങ്ങളൊക്കെ കടയിൽ ഞാൻ മീൻ വാങ്ങാൻ പോകുമ്പോ പറയാറുണ്ട്. അയാളുടെ വീട് ഞാൻ താമസിക്കുന്ന അതെ വഴിയിലാണ്. പലപ്പോഴും ഞാൻ ആശുപത്രി കഴിഞ്ഞു കട അടക്കുന്ന സമയത്താകും ഓടി പിടിച്ചു ചെല്ലുന്നത്. അപ്പോ ഒരു ദിവസം അയാൾ പറഞ്ഞു, " മാഡം മീൻ വേണ്ട ദിവസം വിളിച്ചു പറഞ്ഞാൽ മതി. ഞാൻ വീട്ടിൽ പോകുമ്പോ അവിടെ തന്നിട്ട് പോകാം. ഇങ്ങനെ ഓടേണ്ട. " എനിക്കത് സത്യത്തിൽ വലിയ ആശ്വാസമായിരുന്നു. അന്ന് മുതൽ ആ പാവം വേണ്ട മൽസ്യം കൃത്യമായി വീട്ടിലെത്തിച്ചു.
അതുകൊണ്ട് തന്നെ ഞാൻ സുഹൃത്തിനോട് പറഞ്ഞു, " ഡാ, അത് ഹോം ഡെലിവറി ഒന്നും അല്ല. എനിക്ക് പരിചയം ഉള്ളതുകൊണ്ട് വീട്ടിൽ എത്തിച്ചു തരുന്നു. അത്രേള്ളൂ. "
അപ്പോൾ അവടെ വലിയൊരു പൊട്ടിച്ചിരി പടർന്നു..." അങ്ങിനെ വരട്ടെ...ഈ പെണ്ണുങ്ങൾക്കൊക്കെ എന്ത് സുഖാ അല്ലേ! ഒന്ന് ചിരിച്ചാൽ മതി, സാധനം വീട്ടിലെത്തും. നമ്മൾ ആണുങ്ങളുടെ കാര്യാ കഷ്ടം!"
ഞാനൊന്നും മിണ്ടാതെ ചിരിച്ചു. അല്ല, കൂടുതൽ ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇപ്പറഞ്ഞത് തന്നെയാണ് അധികപേരുടെയും ചിന്ത!
പെണ്ണിനെന്ത് സുഖാ അല്ലേ!
ഹോ! ഈ പെണ്ണുങ്ങളുടെ ഒക്കെ ഒരു സുഖം! രണ്ട് ദിവസം മുമ്പേ ആശുപത്രിയിൽ ഉച്ചഭക്ഷണനേരത് ക്യാന്റീനിൽ ഇരുന്നു...
എന്റെ മനസ്സിൽ നൂറു കാര്യങ്ങൾ ഒരു നിമിഷം ഓടി..
ചെറുപ്പം മുതൽ അനുഭവിച്ച സുഖങ്ങൾ!
അച്ഛനുമമ്മക്കും ഒപ്പം സിനിമ കാണാൻ പോയപ്പോളൊക്കെ പിന്നിൽ നിന്ന് പിടിക്കാൻ വന്നിരുന്ന കൈകളെ...സ്കൂളിൽ പോകാൻ ബസിൽ കയറുമ്പോൾ അനാവശ്യമായി സ്പർശിച്ചിരുന്ന കിളിയെ...വഷളൻ ചിരി ചിരിച്ചു വൃത്തികേട് പറഞ്ഞിരുന്ന കണ്ടക്ടറെ...സ്കൂളിൽ പോലും അർഥം വെച്ച് സംസാരിച്ചിരുന്ന ചില അധ്യാപകരെ...തൊടുന്നതിൽ എന്തോ അസ്ക്യത തോന്നിയത് കൊണ്ടു തന്നെ കാണുമ്പോൾ ഞാൻ പേടിച്ചു ഓടി ഒളിച്ചിരുന്ന, വീട്ടിൽ മാങ്ങാ കച്ചോടത്തിനു വന്നിരുന്ന എഴുപത് കഴിഞ്ഞ ഒരു കിളവനെ...സന്ധ്യ ആയാൽ ഒരിടത്തേക്കും വിടാതിരുന്നിരുന്ന അച്ഛനെ...ഒരു കൂട്ടുകാരിയുടെ വീട്ടിലും ഒരു ദിവസം പോലും തങ്ങാൻ അനുവദിക്കാതിരുന്ന കർക്കശക്കാരിയായ അമ്മയെ...ട്യൂഷൻ കഴിഞ്ഞെത്താൻ ഒരു പത്തു മിനിറ്റെങ്ങാൻ വൈകിയാൽ ടെൻഷനടിച്ചു നടന്നിരുന്ന മുത്തശ്ശനെ മുത്തശ്ശിയെ… ട്യൂഷന് പോകുന്ന ഇടവഴികളിൽ എപ്പോഴും കാത്തു നിന്ന് പിന്നാലെ വന്നിരുന്ന കഴുകന്റെ മുഖമുള്ള ആ തടിയനെ...സ്കൂളിൽ പോയി വരുന്ന വഴിക്ക് പല വഷളൻ കമ്മെന്റുകളടിച്ചു ഇളിച്ചിരുന്ന അറിയാത്ത എത്രയോ മുഖങ്ങളെ...എം. ബി. ബി. എസ്സിന് പഠിക്കുമ്പോൾ പോലും തനിക്ക് നേരെ നീളുന്ന കൈകൾ പേടിച്ചു ബസ്സിലോ ട്രെയിനിലോ പോലും ഒന്ന് മയങ്ങാൻ പേടിച്ചിരുന്ന എന്നെ... കെ. എസ്. ആർ. ടി. സ്റ്റാന്റുകളിൽ സന്ധ്യക്ക് ഒറ്റക്ക് ബസ് കാത്തു നിൽകുമ്പോൾ പതുക്കെ അടുത്ത് വന്നു "പോരുന്നോ?" എന്ന് ചോദിക്കുന്ന ഒരായിരം മുഖങ്ങളെ... ആശുപത്രിയിലെ ജോലി കഴിഞ്ഞു രാത്രി സ്വയം കാറോടിച്ചു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ വേണ്ടി വണ്ടി പാർക്ക് ചെയ്യുമ്പോൾ ' ഇവൾ ആരെടാ..' എന്ന ഭാവത്തോടെ നോക്കുന്ന കണ്ണുകളെ...അറിയാതെ വണ്ടി ട്രാഫിക്കിൽ ഒന്ന് ഓഫ് ആയി പോയാൽ അതൊന്നു സ്റ്റാർട്ട് ചെയ്യാൻ പോലും സമയം തരാതെ ' ശെരിക്ക് പഠിച്ചിട്ടൊക്കെ ഇതെടുത്തു ഇറങ്ങിയാൽ പോരേ പെങ്ങളെ...?' എന്ന് വിളിച്ചു പറയുന്ന ആങ്ങളമാരെ... പാർക്ക് ചെയ്തിടത് നിന്ന് കാർ എടുക്കുമ്പോൾ പിന്നിൽ ഇട്ടിരിക്കുന്ന ബൈക്ക് ഒന്ന് ശെരിയാക്കി വച്ച് സഹായിക്കാതെ " ഇവൾ ഇതെങ്ങനെ എടുക്കും എന്നൊന്ന് കാണട്ടെ!" എന്ന ഭാവത്തിൽ ഇരിക്കുന്ന ചേട്ടന്മാരെ.....രാത്രി ജിമ്മിൽ നിന്നിറങ്ങുമ്പോൾ " ഇതൊക്കെ ശെരിയാണോ!? " എന്ന ഭാവത്തിൽ നോക്കുന്ന കാരണവണ്മാരെ... എനിക്കൊരു കുന്തോം അടുക്കളയിൽ കേറി ഉണ്ടാക്കാൻ അറിയില്ല, ഇഷ്ടോല്ല..എന്ന് പറയുമ്പോ" മോളേ, ആരായാലും പെണ്ണുങ്ങൾക്ക് പാചകം അറിയില്ല എന്നത് ഒരു കൊറവ് തന്ന്യാ... പാവം സരിൻ!" എന്ന് സഹതപിക്കുന്ന അമ്മച്ചിമാരെ!
ശെരിയാണ്, പെണ്ണിന് ഭയങ്കര സുഖാണ്!
(ഇന്ന് പെൺകുട്ടികളുടെ ദിനമല്ലേ! ഇങ്ങനെ ഉള്ള 'സുഖങ്ങൾ' ഇനിയുള്ള തലമുറക്കെങ്കിലും ഉണ്ടാവാതിരിക്കാൻ നമുക്ക് നമ്മളാൽ കഴിയുന്നത് ചെയ്യാം!)
Content Highlights: dr soumya sarin facebook post about international girl child day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..