ബീനാ കണ്ണൻ മരുമകൾ വിഘ്‌നേശ്വരിക്കൊപ്പം |ഫോട്ടോ: ബി.മുരളീകൃഷ്ണൻ
അമ്മയ്ക്കും അച്ഛനും മക്കൾക്കും ദിനമുണ്ട്. അമ്മായിയമ്മയ്ക്കും. ഒക്ടോബറിലെ നാലാമത്തെ ഞായറാഴ്ച അമ്മായിയമ്മദിനമാണ്. സീരിയലുകളിലെ അമ്മായിയമ്മ വില്ലത്തിയാണ്. ചിലർസഹനത്തിന്റെ മൂർത്തീ ഭാവങ്ങളും. ‘ഒരു വടക്കൻ വീരഗാഥ’യിലെ ചന്തുവിന്റെ ഡയലോഗ് കടമെടുത്താൽ, അമ്മയുടെ സ്നേഹത്തിനൊപ്പം തൂക്കിനോക്കുമ്പോൾ പലപ്പോഴും തോറ്റുപോകുന്നവരാണ് അമ്മായിയമ്മമാർ. അങ്ങനെയല്ലാത്ത അമ്മായിയമ്മമാരുമുണ്ട്. അമ്മയെപ്പോലെ, ഒരുപക്ഷേ അമ്മയെക്കാൾ കൂടുതൽ മരുമക്കളെ സ്നേഹിക്കുന്നവർ. മരുമക്കളായല്ല, മക്കളായി അവരെ കാണുന്നവർ, പിന്തുണയ്ക്കുന്നവർ. അമ്മായിയമ്മ ബീനാ കണ്ണനെക്കുറിച്ച് മരുമകൾ വിഘ്നേശ്വരി പങ്കുവെക്കുന്നു....
ചിറ്റമ്മ മുതൽ ബീനാമ്മ വരെ
ശീമാട്ടി എന്ന വസ്ത്ര വിസ്മയത്തിന്റെ അധിപയായ ബീനാ കണ്ണനെ എല്ലാവരുമറിയും. എന്നാൽ ‘വിക്കി’ എന്ന വിഘ്‌നേശ്വരിയുടെ അമ്മായിയമ്മയായ ബീനയെ എത്ര പേർക്കറിയാം. “മറ്റാരേക്കാളും ആത്മവിശ്വാസവും ധൈര്യവും പകർന്നു തരുന്ന ഒരാൾ”- വിക്കി ബീനയെക്കുറിച്ചു പറയുന്നു.
“ഞാൻ ഗൗതമിനെ കല്യാണം കഴിക്കുന്നതിനുമുന്നേ എന്റെ ചിറ്റമ്മയായിരുന്നു ബീന. ഇപ്പോൾ ചിറ്റമ്മയെന്നും ബീനാമ്മയെന്നും ബീമ്മ എന്നുമൊക്കെ ഞാൻ അമ്മയെ വിളിക്കാറുണ്ട്. എങ്ങനെ വിളിച്ചാലും സ്‌നേഹത്തോടെ വിളി കേൾക്കുന്ന ഒരാൾ. ഞാനും ഗൗതമും കൂടി ‘ദി ബിഗ് ബാങ് കഫേ’ എന്ന സ്ഥാപനം തുടങ്ങുമ്പോൾ എല്ലാ പിന്തുണയും തന്നത് ബീനാമ്മയാണ്. വളരെയധികം ഭക്ഷണപ്രിയയായിരുന്നു ഞാൻ.
ആ ഇഷ്ടം മനസ്സിലാക്കിയാണ് ഭക്ഷണവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം തുടങ്ങാൻ ബീനാമ്മ മുൻകൈയെടുത്തത്. നമ്മളെ ടെൻഷനടിപ്പിക്കാതെ എന്തും ചെയ്തോളൂവെന്ന് ആത്മവിശ്വാസവും ധൈര്യവും തരുന്ന ഒരാളാണ് ബീനാമ്മ. അമ്മായിഅമ്മയായി ഒരിക്കലും ബീനാമ്മയെ ഞാൻ കണ്ടിട്ടില്ല”
മനസ്സറിഞ്ഞ സമ്മാനങ്ങൾ
മനസ്സുവായിക്കാനുള്ള കഴിവാണ് ബീനാമ്മയുടെ ഏറ്റവും വലിയ സവിശേഷതയെന്ന് വിക്കി പറയുന്നു. “ബീനാമ്മ യാത്രകഴിഞ്ഞു വരുമ്പോൾ കൊണ്ടുവരുന്ന സമ്മാനങ്ങളെല്ലാം ഞാൻ മനസ്സിൽ കരുതിയതു തന്നെയാകും.
പഠിക്കുന്ന കാലത്ത് എനിക്ക് സ്‌പോർട്‌സുമായോ ആർട്‌സുമായോ ഏഴയലത്തെ ബന്ധം പോലുമുണ്ടായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഇവിടെയെത്തിയപ്പോഴാണ് യോഗയും വർക്കൗട്ടുകളും ഭക്ഷണ രീതികളുമൊക്കെ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് ബീനാമ്മയുടെ ജീവിതത്തിലൂടെ മനസ്സിലാകുന്നത്. മരുമക്കളുടെ ജീവിതരീതികളെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു അമ്മായിഅമ്മ ഉണ്ടാകുമോയെന്ന് സംശയമാണ്”.
Content Highlights: daughter in law about beena kannan mother in law day
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..