Photo: facebook.com/humansofbombay
പ്രായം വെറും നമ്പർ മാത്രമാണെന്ന് പറയാറുണ്ട്, അത് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുന്നവരുമുണ്ട്. പഠനത്തിലേക്കും ബിസിനസ്സിലേക്കും ഇഷ്ടപ്പെട്ട കലാരൂപങ്ങളിലേക്കുമൊക്കെ വാർധക്യ കാലത്ത് കാലെടുത്തു വെക്കുന്നവരുണ്ട്. ചുറ്റുമുള്ളവർ പറയുന്നതൊന്നും ബാധിക്കില്ലെന്ന ബോധ്യത്തോടെ പാഷനു പിന്നാലെ പോകുന്ന അത്തരക്കാർ പലർക്കും പ്രചോദനമാകാറുമുണ്ട്. അത്തരത്തിലൊരു സ്ത്രീയുടെ ജീവിതമാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത്. അമ്പത്തിയേഴാം വയസ്സിൽ വീണ്ടും പഠനലോകത്തേക്കു തിരികെ പോയ സ്ത്രീയുടെ കഥ ഹ്യൂമൻസ് ഓഫ് ബോംബെ ഫേസ്ബുക് പേജിലൂടെയാണ് പുറത്തുവന്നിരിക്കുന്നത്.
വീണ്ടും പഠിക്കാൻ തീരുമാനിച്ച അമ്മയെക്കുറിച്ച് മകളാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. ബിരുദം പൂർത്തിയാക്കിയ ഉടൻ വിവാഹിതയായ ആളാണ് അമ്മ. പിന്നീട് വീട്ടുകാര്യങ്ങളിലൊതുങ്ങി അമ്മയുടെ ജീവിതം. നാലുവർഷം മുമ്പ് പിജി ചെയ്യുന്നതിനെക്കുറിച്ച് അമ്മ ചോദിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ കൂടെ നിൽക്കുകയായിരുന്നു എന്നു കുറിക്കുന്നു മകൾ. മാതാപിതാക്കളുടെ ഇത്തരത്തിലുള്ള ആഗ്രഹങ്ങൾക്കൊപ്പം മക്കൾ നിൽക്കേണ്ടതിന്റെ പ്രാധാന്യം കൂടി പങ്കുവെക്കുന്നതാണ് കുറിപ്പ്.
കുറിപ്പിലേക്ക്....
നാലുവർഷം മുമ്പാണ് അമ്മ എന്നോടുവന്ന് തീർഥാ ഞാൻ എംഎ ചെയ്താലോ എന്ന് ആലോചിക്കുകയാണെന്ന് അമ്മ പറയുന്നത്. കാൻസർ ബാധിച്ച് പപ്പയെ ഞങ്ങൾക്ക് നഷ്ടമായിട്ട് ഇപ്പോൾ ആറുവർഷമായി. അദ്ദേഹം ഡോക്ടറായിരുന്നു, എന്റെ രണ്ടു സഹോദരന്മാരും ഞാനും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ് ഉണ്ടായത്. അമ്മ എക്കണോമിക്സിൽ ബിരുദം പൂർത്തിയാക്കി ബിരുദാനന്തര ബിരുദത്തെക്കുറിച്ച് ചിന്തിക്കും മുമ്പേ വിവാഹിതയായി. പിന്നീടുള്ള മുപ്പതു വർഷം വീടും വീട്ടുകാര്യങ്ങളുമായി തിരക്കിലായി.
അങ്ങനെയിരിക്കേ അമ്മ ഈ പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ അത്യധികം ആഹ്ലാദത്തിലായി. അമ്മയ്ക്കു വേണ്ട എല്ലാ പിന്തുണയുമായി ഞാനിവിടെയുണ്ടെന്നു പറഞ്ഞു. അമ്മാവൻ അമ്മയെ മുംബൈ സർവകലാശാലയിൽ കൊണ്ടുപോയി, അമ്മ അവിടെ എംഎയ്ക്കു ചേർന്നു. ആദ്യദിവസം അമ്മയ്ക്ക് ഏറെ ആശങ്കയുണ്ടായിരുന്നു. എനിക്ക് അമ്പത്തിയേഴു വയസ്സായി. ക്ലാസ്സിലെ ഏറ്റവും പ്രായം കൂടിയ ആൾ ഞാനായിരിക്കും, ഞാനവിടവുമായി പൊരുത്തപ്പെട്ടില്ലെങ്കിൽ എന്തു ചെയ്യും? എന്തായാലും കുഴപ്പമില്ല, ഞാനമ്മയെ ഓർത്ത് അഭിമാനിക്കുന്നു എന്ന് അമ്മയെ ഇറുകെ പുണർന്ന് പറഞ്ഞു.
ക്ലാസ്മുറിയിലേക്ക് തിരികെ പോയപ്പോൾ സന്തോഷം തോന്നുന്നു എന്നാണ് അമ്മ തിരികെ വന്നപ്പോൾ പറഞ്ഞത്. അതു മാത്രമല്ല, എഴുപതുകളിലുള്ള രണ്ടുപേർ അമ്മയുടെ ക്ലാസിലുണ്ടെന്നും പ്രായം വെറും നമ്പർ മാത്രമാണെന്നും അമ്മ പറഞ്ഞു. വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് അമ്മയെ അത്രയും ആവേശത്തിൽ കാണുന്നത്. അമമയുടെ പുതിയ തുടക്കത്തിൽ ഞാനേറെ സന്തുഷ്ടയായിരുന്നു. ചിലരൊക്കെ ഇതാണോ പഠിക്കാൻ പോകുന്ന പ്രായം എന്നെല്ലാം പറയുകയുണ്ടായി. പക്ഷേ മറ്റുള്ളവർ പറയുന്നതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമായിരുന്നില്ല.
കോളേജ് വീട്ടിൽ നിന്ന് ദൂരെയായിരുന്നു, ആദ്യം ട്രെയിനിലും പിന്നെ ബസിലുമാണ് അമ്മ പോയിരുന്നത്. ആ പ്രായത്തിലുള്ള അമ്മയുടെ ഉത്സാഹം കൗതുകപ്പെടുത്തുന്നതായിരുന്നു. പാചകവും യാത്രയും പഠനവുമൊക്കെയായി നേരത്തേ തുടങ്ങി വൈകി അവസാനിക്കുന്നതായിരുന്നു അമ്മയുടെ ദിനങ്ങൾ. ഒരുവർഷം കഴിഞ്ഞ് എന്റെ വിവാഹമായപ്പോൾ പഠനത്തിനിടയിൽ തന്നെ എന്റെ വിവാഹ ഒരുക്കങ്ങളെല്ലാം അമ്മ ചെയ്തു. ഒരേസമയം പല പണികൾ ചെയ്യുന്നതിൽ അമ്മ മിടുക്കിയായിരുന്നു.
കുറച്ചുമാസങ്ങൾ കഴിഞ്ഞപ്പോൾ മഹാമാരി എത്തി, അമ്മയുടെ ക്ലാസുകൾ ഓൺലൈനായി. അമ്മയ്ക്കായി ഞാനൊരു ലാപ്ടോപ് വാങ്ങിക്കൊടുത്തു. ആദ്യദിവസം തൊട്ടുതന്നെ അമ്മ കൊച്ചുകുട്ടിയെപ്പോലെ ലാപ്ടോപ് പ്രവർത്തിപ്പിക്കേണ്ട വിധം പഠിച്ചുതുടങ്ങി.
അമ്മയ്ക്ക് പരീക്ഷാ സമയമായപ്പോൾ ഞാനമ്മയ്ക്കൊപ്പം മാറി. ഭക്ഷണം കഴിച്ചിട്ടേ അമ്മ പോകുന്നുള്ളു എന്നുറപ്പു വരുത്താൻ ഞാൻ ബ്രേക്ഫാസ്റ്റ് തയ്യാറാക്കി വെക്കും. ഫൈനൽ പരീക്ഷയ്ക്ക് മുമ്പ് അമ്മ ആശങ്കാകുലയായിരുന്നത് ഞാനോർക്കുന്നുണ്ട്. ഞാൻ പരീക്ഷ ഒഴിവാക്കണോ എന്നെല്ലാം അമ്മ ചോദിക്കുമായിരുന്നു. പക്ഷേ ഞാൻ കുട്ടിയായിരുന്നപ്പോൾ അമ്മ കാണിച്ചിരുന്ന അതേ കണിശതയോടെ എന്തു സംഭവിച്ചാലും പരീക്ഷ എഴുതിയേ മതിയാവൂ എന്ന് ഞാനും തിരിച്ചു പറയും.
പക്ഷേ ഏറ്റവും രസകരമായ കാര്യം എന്തെന്നാൽ ഈ ടെൻഷനിടയിലെല്ലാം അമ്മ മികച്ച മാർക്കു വാങ്ങി. പരീക്ഷയ്ക്ക് മുമ്പു കരയുന്ന എന്നാൽ അവസാനം മികച്ച ഗ്രേഡ് കരസ്ഥമാക്കുന്ന വിദ്യാർഥിയാണ് അമ്മയെന്ന് ഞാൻ പറഞ്ഞു. കഴിഞ്ഞ മാസമായിരുന്നു അമ്മയുടെ ബിരുദദാന ചടങ്ങ്. അമ്മയേക്കാൾ എനിക്കായിരുന്നു ആവേശം. എന്റെ ഭർതൃകുടുംബവും എത്തിയിരുന്നു. ഇപ്പോൾ ഞാനമ്മയോട് പിഎച്ച്ഡി എടുക്കാൻ പറയും. പപ്പയും ഞാനുമൊക്കെ ഡോക്ടർമാരാണ്, അമ്മയ്ക്കും ഡോക്ടർ ലേബൽ എടുക്കാൻ സമയമായി എന്ന്.
Content Highlights: age is just a number, humans of bombay, inspiring women, inspiring life
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..