Photos: Facebook
മകളുടെ പിറന്നാള്‍ എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം എന്നാലോചിക്കുകയായിരുന്നു ആ അമ്മ. മകളുടെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനമായിരിക്കണം അതെന്നും അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെ മകളെ ഞെട്ടിക്കുന്ന ഒരു സമ്മാനപ്പെട്ടി അവര്‍ സമ്മാനിച്ചു.
കിം ചേസ്റ്റിന്‍ എന്ന അമ്മയാണ് പതിനെട്ടുകാരിയായ മകള്‍ ഗ്രേസിക്ക് ആരും കൊതിക്കുന്ന സമ്മാനം നല്‍കി ഞെട്ടിച്ചത്. മകളുടെ ഒന്നാംവയസ്സു മുതല്‍ ചേര്‍ത്തുവച്ച സമ്മാനങ്ങള്‍ പതിനെട്ടാം വയസ്സില്‍ നല്‍കുകയാണ് കിം ചെയ്തത്.
''ഒന്നാം വയസ്സില്‍ മകള്‍ക്ക് പിറന്നാള്‍ പോലും ഓര്‍മയുണ്ടാകാത്ത കാലത്ത് എന്തു സമ്മാനിക്കുമെന്ന് അറിയില്ലായിരുന്നു. അങ്ങനെ ആലോചിച്ചപ്പോഴാണ് ഒരു ടൈം ക്യാപ്‌സ്യൂള്‍ പോലെ സമ്മാനങ്ങളെല്ലാം ശേഖരിച്ച് പതിനെട്ടാം വയസ്സില്‍ അവള്‍ക്ക് സമ്മാനിച്ചത്. ഇത്രയും വര്‍ഷം ഈ സമ്മാനങ്ങളുടെ കാര്യമെല്ലാം രഹസ്യമാക്കി വച്ചു. ഇന്നലെയാണ് അവള്‍ ആ പെട്ടി തുറന്നത്''- കിം കുറിച്ചു.

മകളുടെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച ആഭരണങ്ങളും ഫോട്ടോകളും കഥാപുസ്തകങ്ങളും അവള്‍ക്കു പ്രിയപ്പെട്ട ഗാനങ്ങളുടെ സിഡിയും അവള്‍ക്കേറെ ഇഷ്ടമായിരുന്നവരുടെ ഗ്രീറ്റിങ് കാര്‍ഡുകളുമൊക്കെ അതിലുണ്ടായിരുന്നു. ഗ്രേസിക്ക് സമ്മാനങ്ങള്‍ നൽകിയവരില്‍ പലരും ഇന്നു ജീവിച്ചിരിപ്പില്ലെന്നും കിം പറയുന്നു..
ടൈം ക്യാപ്‌സ്യൂള്‍ രഹസ്യമാക്കി വെക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായിച്ചെന്നും കിം പറയുന്നു. അങ്ങിനെയൊരു സംഗതി വീട്ടിലുള്ള കാര്യം ഗ്രേസിന് അറിയുകയേ ഇല്ലായിരുന്നു. ഇതിനിടയ്ക്ക് നിരവധി തവണ വീടുമാറിയപ്പോഴും ഭദ്രമായി സൂക്ഷിച്ചുപോന്നു. ഇപ്പോഴുള്ള വീട്ടിലെ ബേസ്‌മെന്റില്‍ പുസ്തകങ്ങളുടെ പെട്ടികള്‍ക്കിടയിലാണ് ഇതു സൂക്ഷിച്ചിരുന്നത്.
പിറന്നാളിന്റെ തലേദിവസം കൂളര്‍ രൂപത്തിലുള്ള പെട്ടി ഇരിക്കുന്നത് കണ്ട് ഗ്രേസ് കിമ്മിനോട് അതെന്താണെന്ന് അന്വേഷിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത ദിവസം മാത്രമേ അതിലെന്താണെന്ന് പറയൂ എന്ന് കിം മകളോട് പറഞ്ഞു. പതിനേഴു വര്‍ഷം മകളോട് പറയാതെ ആ രഹസ്യം സൂക്ഷിച്ചതല്ലേ ഒരുദിവസം അവളും ആ ആകാംക്ഷയോടെ കഴിയട്ടെ എന്നു കരുതിയെന്നാണ് കിം പറയുന്നത്.
Content Highlights: 18 year girl Opens A Time Capsule Made By Her Parents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..