ആലിയ ഭട്ട്/ പ്രിയങ്കാ ചോപ്രയും നിക്ക് ജൊനാസും | Photo: AFP
ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കങ്ങളില്‍ ഒന്നായ മെറ്റ് ഗാലയ്ക്ക് ന്യൂയോര്‍ക്കില്‍ തുടക്കം. റെഡ് കാര്‍പറ്റില്‍ വ്യത്യസ്തമായ ഫാഷന്‍ ട്രെന്‍ഡുകള്‍ പരിചയപ്പെടുത്തി താരങ്ങള്‍ അണിനിരന്നു. മെറ്റ് ഗാല അരങ്ങേറ്റം ബോളിവുഡ് താരം ആലിയ ഭട്ട് അവിസ്മരണീയമാക്കിയപ്പോള്‍ ഭര്‍ത്താവ് നിക്ക് ജൊനാസിനൊപ്പമാണ് പ്രിയങ്ക ചോപ്ര എത്തിയത്.
വെള്ള നിറത്തില്‍ പവിഴമുത്തുകള്‍ പതിപ്പിച്ച ഗൗണായിരുന്നു ആലിയയുടെ ഔട്ട്ഫിറ്റ്. കാഴ്ച്ചയില്‍ സിംപിള്‍ ലുക്ക് തോന്നിപ്പിക്കുന്ന വളരെ പ്രത്യേകത നിറഞ്ഞ ഗൗണ്‍. ഒരു ലക്ഷത്തോളം പവിഴമുത്തുകളാണ് ഈ ഗൗണ്‍ തയ്യാറാക്കാനിയ ഉപയോഗിച്ചത്.
സ്ലീവ്‌ലെസ് ആയ, ഡീപ് നെക്കും നീണ്ട ട്രെയ്‌നുള്ള ഈ ഗൗണില്‍ ആലിയ രാജകുമാരികളെ പോലെ സുന്ദരിയായിരുന്നു. വജ്രമോതിരങ്ങളും വജ്രക്കമ്മലുമാണ് ഇതിനൊപ്പം പെയര്‍ ചെയ്തത്. പ്രശസ്ത ഫാഷന്‍ ഡിസൈനറായ കാള്‍ ലാഗെര്‍ഫെല്‍ഡിനോടുള്ള ആദരസൂചകമായി ഡയമണ്ട് പതിപ്പിച്ച ഫിംഗര്‍വലെസ് ഗ്ലൗവും താരം അണിഞ്ഞിരുന്നു.
സൂപ്പര്‍ മോഡല്‍ ക്ലോഡിയ ഷിഫറിന്റെ 1992-ലെ ചാനല്‍ ബ്രൈഡല്‍ ലുക്കില്‍ നിന്നാണ് ഈ ഗൗണിന്റെ പ്രചോദനം. നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങാണ് ഈ ഗൗണ്‍ ഡിസൈന്‍ ചെയ്തത്. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയയാണ് സ്റ്റൈലിസ്റ്റ്.
കറുപ്പ് നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് പ്രിയങ്കയും നിക്ക് ജൊനാസുമെത്തിയത്. മുന്നില്‍ സ്ലിറ്റുള്ള ഓഫ് ഷോള്‍ഡര്‍ ഗൗണായിരുന്നു പ്രിയങ്കയുടെ വേഷം. വെളുപ്പ് നിറം ഇടകലര്‍ന്ന ബെല്‍ സ്ലീവായിരുന്നു ഈ ഗൗണിന്റെ പ്രത്യേകത. കൈകള്‍ മുഴുവന്‍ മൂടിയ വെളുത്ത കൈയുറകള്‍ വസ്ത്രത്തിന് ക്ലാസിക് ലുക്ക് നല്‍കി. കറുത്ത ലെതര്‍ ജാക്കറ്റായിരുന്നു ജൊനാസിന്റെ ഔട്ട്ഫിറ്റിലെ പ്രത്യേകത.
2017 മെറ്റ് ഗാലയിലാണ് പ്രിയങ്ക അരങ്ങേറ്റം കുറിച്ചത്. അന്ന് റാല്‍ഫ് ലോറന്‍ ട്രെഞ്ച് കോട്ട് അണിഞ്ഞ് താരം സ്‌റ്റൈല്‍ ഐക്കണ്‍ ആയി മാറിയിരുന്നു. 2018-ല്‍ റൂബി-റെഡ് വെല്‍വെറ്റ് ഗൗണിലാണ് പ്രിയങ്ക പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ 2019-ലെ താരത്തിന്റെ സ്റ്റൈല്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ടു. ഹൈ സ്ലിറ്റ് ഗൗണിനേക്കാള്‍ പ്രിയങ്കയുടെ ഹെയര്‍ സ്റ്റൈല്‍ ആയിരുന്നു അന്ന് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചത്.
ന്യൂയോര്‍ക്ക് സിറ്റിയിലെ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്‌സ് കോസ്റ്റിയൂം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഇവന്റാണ് മെറ്റ് ഗാല. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള താരങ്ങള്‍ പ്രത്യേക തീമുകളെ ആസ്പദമാക്കി സ്റ്റൈല്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞാണ് മെറ്റ് ഗാലയിലെ റെഡ് കാര്‍പറ്റില്‍ എത്തുക.
ഈ വര്‍ഷത്തെ തീം 'കാള്‍ ലാഗര്‍ഫെല്‍ഡ്; എ ലൈന്‍ ഓഫ് ബ്യൂട്ടി' എന്നാണ്. അന്തരിച്ച ജര്‍മന്‍ ഫാഷന്‍ ഡിസൈനര്‍ കാള്‍ ലാഗര്‍ഫെല്‍ഡിനോടുള്ള ആദരസൂചകമായാണ് ഈ തീം തിരഞ്ഞെടുത്തത്. മെറ്റ് ഗാലയിലേക്ക് ഒരാള്‍ക്കുള്ള പ്രവേശന ഫീസ് 41 ലക്ഷം ഇന്ത്യന്‍ രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടിനായി മെറ്റ് ഗാലയില്‍ നിന്ന് സമാഹരിച്ചത് 17.4 മില്ല്യണ്‍ ഡോളറാണ്. ഇത് ഏകദേശം 142 കോടി ഇന്ത്യന്‍ രൂപ വരും.
Content Highlights: alia bhatt made her met gala debut with white gown and priyanaka chopra in black gown


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..