നാദാപുരം : മൊഴിചൊല്ലാൻ ശ്രമംനടക്കുന്നുവെന്ന പരാതിയെ തുടർന്ന് പേരോട് ടൗണിനടുത്ത ഭർത്യവീട്ടിൽ വാണിമേൽ സ്വദേശിയായ യുവതിയുടെയും മക്കളുടെയും കുത്തിയിരിപ്പ് സമരം. കിഴക്കെപറമ്പത്ത് ഷാഫിയുടെ ഭാര്യ ഷഫീന (35)യും മക്കളുമാണ് കുത്തിയിരിപ്പ് സമരം തുടങ്ങിയത്.
ഉയരംപോരെന്ന് പറഞ്ഞ് തന്നെ മൊഴിചൊല്ലാൻ ശ്രമം നടക്കുന്നുവെന്നാണ് യുവതിയുടെ പരാതി. രാവിലെ പത്തുമണിയോടെയാണ് യുവതിയും കുടുംബവും പേരോട് വീട്ടിലെത്തിയത്. ഭർത്താവ് വിദേശത്തായതിനാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. ഭർതൃവീട്ടിലെത്തിയ ഷഫീനയ്ക്ക് വീടിന്റെ താക്കോൽ നൽകാൻ ഭർതൃവീട്ടുകാർ തയ്യാറായില്ല. ഇതേത്തുടർന്ന് വാക്കേറ്റമുടലെടുത്തു. ഇതിനിടെ നാദാപുരം പോലീസും തൂണേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി. ഷാഹിനയും വാർഡ് മെമ്പർ റെജുല നിടുമ്പ്രത്തും സ്ഥലത്തെത്തി.
പ്രശ്നം ചർച്ചചെയ്യാമെന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നിലപാടിനെ ബന്ധുക്കൾ തള്ളി. ഇതോടെ വീട്ടിൽ കുടുംബം സമരം തുടരുകയായിരുന്നു. പതിനൊന്നുവർഷംമുമ്പാണ് ഷഫീനയെ ഷാഫി വിവാഹംചെയ്തത്.
മൂന്നുവർഷംമുമ്പ് ഇവരുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. ഇതിന് ശേഷം കുടുംബസമേതം ഗൾഫിലേക്ക് പോയി. ഒരുമാസം ഗൾഫിൽ കഴിഞ്ഞതിന് ശേഷം ഷാഫി കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു.
പേരോട്ടെ വീട്ടിൽ തനിച്ചായതിനാൽ സ്വന്തംവീട്ടിലേക്ക് പോവാൻ ഷാഫി ആവിശ്യപ്പെട്ടതായും പിന്നീട് യാതൊരു ബന്ധവുമില്ലെന്ന് ഷഫീന പറഞ്ഞു. എന്നാൽ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് ഷാഫിയുടെ ബന്ധുക്കളുടെ വിശദീകരണം.