പാലാ: ശക്തമായ മഴയെത്തുടർന്ന് ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിലുണ്ടാകുന്ന വെള്ളക്കെട്ട് ഗതാഗതതടസ്സത്തിന് കാരണമാകുന്നു. ചെത്തിമറ്റത്ത് ആർ.ടി. ഓഫീസിന് സമീപവും പഴയ ആയുർവേദ ആശുപത്രിക്ക് സമീപവുമാണ് വെള്ളക്കെട്ട് കൂടുതലായുള്ളത്.
ശനിയാഴ്ച പെയ്ത ശക്തമായ മഴയിൽ ഇവിടെ ഒന്നരയടിയോളം വെള്ളക്കെട്ട് ഉയർന്നു. ചെറുവാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്തവിധത്തിലായിരുന്നു വെള്ളക്കെട്ട്. സമീപത്തെ വ്യാപാരികൾക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.
കേബിൾ സ്ഥാപിക്കാൻ കുഴിയെടുത്തതിനെ തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലെയും ഓടകളും കോൺക്രീറ്റും തകർന്നതോടെയാണ് വെള്ളക്കെട്ട് രൂക്ഷമായത്. നഗരസഭ അധികൃതരോട് പരാതിപ്പെട്ടെങ്കിലും പൊതുമരാമത്തിനാണ് ചുമതലയെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ റോഡിന്റെ ചുമതല മാത്രമാണ് തങ്ങൾക്കുള്ളതെന്നാണ് പൊതുമരാമത്തിന്റെ മറുപടി. ഓടകൾ വൃത്തിയാക്കേണ്ടത് നഗരസഭയുടെ ജോലിയാണെന്നും പറഞ്ഞ് വകുപ്പും ആവശ്യം നിരസിച്ചതോടെ നാട്ടുകാർ ദുരിതത്തിലാണ്.