പുനലൂർ : മുകളിൽ മണ്ണു വിതറിയനിലയിൽ വിൽപ്പനയ്ക്കു െവച്ചിരിക്കുന്ന മത്സ്യം ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും പുതിയ മത്സ്യമാണെന്നു തെറ്റിദ്ധരിപ്പിക്കാൻ ഇത്തരത്തിൽ വ്യാപകമായി ചെയ്തുവരുന്നുണ്ടെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ്.
’മോഡൽ ഫുഡ് സേഫ്റ്റി പഞ്ചായത്ത്’ പദ്ധതിയുടെ ഭാഗമായി വകുപ്പ് നടത്തുന്ന ബോധവത്‌കരണത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. കടലിൽനിന്ന് ഇപ്പോൾ പിടിച്ചതാണെന്നു തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കടൽക്കരയിൽ തുറസ്സായ സ്ഥലത്തുനിന്നു വാരുന്ന മണ്ണാണ് പലപ്പോഴും മത്സ്യത്തിനുമേൽ വിതറുന്നത്. പലതരം രോഗാണുക്കൾ നിറഞ്ഞ ഈ മണ്ണ് വിതറുന്നതുവഴി മീനിൽ പടരുന്ന അണുക്കൾ മനുഷ്യരിൽ എത്താൻ സാധ്യതയേറെയാണ്-അധികൃതർ ചൂണ്ടിക്കാട്ടുന്നു.
മത്സ്യം സൂക്ഷിക്കാൻ ഐസ് തന്നെ ഉപയോഗിക്കണം. ഒരുകിലോ മത്സ്യം സൂക്ഷിക്കാൻ അത്രതന്നെ ഐസും ഉപയോഗിക്കണം. ഐസ് പെട്ടിയിൽ മത്സ്യം കുത്തിനിറയ്ക്കരുത്. ഐസ് ഉണ്ടാക്കാൻ ശുദ്ധമായ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. ഐസ് നിലത്തുകൂടി വലിച്ചിഴയ്ക്കരുത്. മത്സ്യം കൈകാര്യം ചെയ്യാൻ ചൂരൽ, മുള എന്നിവകൊണ്ടുള്ള പാത്രം ഉപയോഗിക്കരുത്.
എങ്ങനെ തിരിച്ചറിയാം നല്ല മത്സ്യം
കേടാകാത്ത മത്സ്യത്തിന്റെ ചെകിളപ്പൂക്കൾ സ്വാഭാവിക ആകൃതി ഒത്തതായിരിക്കും. ഒപ്പം നല്ല ചുവപ്പുനിറവുമുണ്ടാകും
കണ്ണുകൾക്ക് സ്വാഭാവിക തിളക്കമുണ്ടാകും. കുഴയാത്തതുമായിരിക്കും
ശരീരത്തിന് സ്വാഭാവിക തിളക്കമുണ്ടാകും
മത്സ്യത്തിന് ദുർഗന്ധമുണ്ടാകില്ല
മത്സ്യത്തിന്റെ പ്രതലത്തിൽ വിരൽകൊണ്ട് അമർത്തിയാൽ ആദ്യം കുഴിഞ്ഞുപോകുകയും ഉടൻതന്നെ പൂർവസ്ഥിതി പ്രാപിക്കുകയും ചെയ്യും. കേടായ മത്സ്യം അമർത്തിയാൽ പൂർവസ്ഥിതി പ്രാപിക്കില്ല
മണ്ണുവിതറൽ വ്യാപിക്കുന്നു
അളുകളെ കബളിപ്പിക്കാൻ മത്സ്യത്തിൽ മണ്ണു വിതറുന്ന രീതി തിരുവനന്തപുരം ജില്ലയിൽ വ്യാപകമായിരുന്നു. ഇപ്പോൾ കൊല്ലം ജില്ലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. അഞ്ചലിൽനിന്ന് ഏതാനും മാസംമുൻപ് ഇത്തരം മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ചന്തകൾ കേന്ദ്രീകരിച്ച് പരിശോധനയും ബോധവത്‌കരണവും ആരംഭിച്ചിട്ടുണ്ട്.
ടി.എസ്.വിനോദ്കുമാർ
ഭക്ഷ്യസുരക്ഷാ ഓഫീസർ
പുനലൂർ