പ്രതീകാത്മകചിത്രം
തെക്കെവയനാടൻ മലനിരകളിൽ നടത്തിയ സർവേയിൽ കണ്ടെത്തിയത് 156 ഇനം പക്ഷികളെ. തെക്കെവയനാട് വനംഡിവിഷനും ഹ്യൂം സെന്റർ ഫോർ എക്കോളജിയും നടത്തിയ സർവേയിലാണ് ഇത്രയും ഇനം പക്ഷികളെ കണ്ടെത്തിയത്.
വെള്ളരിമല, കട്ടിപ്പാറ, തൊള്ളായിരംമല, കാട്ടിമറ്റം, എളമ്പിലേരിമല, അരണമല, ചെമ്പ്രമല, കാർഗിൽ, ലക്കിടി, മണ്ടമല, അമ്പമല, വണ്ണാത്തിമല, കുറിച്യർമല, അട്ടമല എന്നിവിടങ്ങളിലായിരുന്നു സർവേ.
സമുദ്രനിരപ്പിൽനിന്ന് 6000 അടിവരെ ഉയരത്തിൽ സ്ഥിതിചെയ്യുന്ന മലത്തലപ്പുകളിൽ (ആകാശദ്വീപ്)മാത്രം കാണുന്ന ബാണാസുര ചിലപ്പൻപക്ഷിയുടെ ആവാസവ്യവസ്ഥ കേന്ദ്രീകരിച്ചായിരുന്നു സർവേ. വംശനാശ ഭീഷണി നേരിടുന്നവയാണ് ബാണാസുര ചിലപ്പൻപക്ഷികൾ. തെക്കെ വയനാട് ഡി.എഫ്.ഒ. പി. രഞ്ജിത്ത്കുമാർ, ഹ്യൂം സെന്റർ ഫോർ എക്കോളജി ഡയറക്ടർ സി.കെ. വിഷ്ണുദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൂന്നുദിവസത്തെ സർവേ.

മണ്ടമലയിൽ പുല്ലുപ്പൻ
തെക്കെവയനാട്ടിൽ ആദ്യമായി പുല്ലുപ്പൻ പക്ഷിയെ മണ്ടമലയിൽ കണ്ടു. ഏഷ്യൻ ബ്രൗൺ ഫ്ളൈക്യാച്ചർ പക്ഷിയുടെ പ്രജനനവും സർവേ ടീമിന് നിരീക്ഷിക്കാനായി. പൊതുവേ മധ്യ ഇന്ത്യയിൽമാത്രമാണ് ഈ പക്ഷികൾ കൂടുകൂട്ടുക. ആദ്യമായാണ് വയനാട്ടിൽ ഇവ കൂടുകൂട്ടുന്നത് കണ്ടെത്തുന്നത്. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന സ്ഥാനീയപക്ഷികളിൽ 13 ഇനങ്ങളെയും ലോകത്ത് വംശനാശഭീഷണി നേരിടുന്ന രണ്ടിനം പക്ഷികളെയും കണ്ടെത്തി. ചെമ്പൻ ഏറിയൻ, ബോണല്ലി പരുന്ത്, വെള്ളിക്കണ്ണി പരുന്ത്, കിന്നരി പരുന്ത്, കാക്കമരംകൊത്തി, പാറനിരങ്ങൻ, നെൽപൊട്ടൻ എന്നിവയെയും കണ്ടെത്തിയിട്ടുണ്ട്.
40 പേരാണ് സർവേയിൽ പങ്കെടുത്തത്. വിവിധ കേന്ദ്രങ്ങളിൽ റെയ്ഞ്ച് ഓഫീസർ കെ.ജെ. ജോസ്, പക്ഷി നിരീക്ഷകരായ കെ.ജി. ദിലീപ്, ആർ.എൽ. രതീഷ്, ഇ.എസ്. പ്രവീൺ, കെ. മനോജ് എന്നിവർ പങ്കെടുത്തു.
Content highlights :discovered 150 species of birds in south wayanad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..