കൊട്ടാരക്കര ഇ.ടി.സി.യിൽ കൃഷ്ണൻകുട്ടിയുടെ വീട്ടുപറമ്പിൽ കണ്ടെത്തിയ പറക്കുംതവള
കൊട്ടാരക്കര : പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളില്‍മാത്രം കാണുന്ന മലബാര്‍ പറക്കും തവളയെ കൊട്ടാരക്കരയില്‍ കണ്ടെത്തി. ഇളിത്തേമ്പന്‍ തവള, പച്ചിലപ്പാറാന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന പച്ചത്തവളയെ കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ഇ.ടി.സി.സ്വദേശി കൃഷ്ണന്‍കുട്ടിയുടെ വീട്ടുപറമ്പിലാണ് കണ്ടെത്തിയത്.
കിണറ്റുകയറില്‍ ഇരുന്ന തവള അടുത്തമരത്തിലേക്ക് പറക്കുന്നതുകണ്ടാണ് കൃഷ്ണന്‍കുട്ടി ശ്രദ്ധിച്ചത്. പിടികൂടി നിരീക്ഷിച്ചപ്പോഴാണ് അപൂര്‍വയിനം തവളയാണെന്നു ബോധ്യമായത്. ഇ.ടി.സി.ഫാമിലെ താത്കാലിക തൊഴിലാളിയാണ് കൃഷ്ണന്‍കുട്ടി. മഴക്കാടുകളിലെ വലിയമരങ്ങളില്‍ കഴിയുന്ന ഇവയ്ക്ക് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവുണ്ട്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേര്‍ത്ത സ്തരവും (പാട) വിരലുകള്‍ക്കിടയിലെ ഓറഞ്ചുനിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാന്‍ സഹായിക്കുന്നത്.
പറക്കുമ്പോള്‍ ശരീരത്തിലെ പാട കാറ്റുപിടക്കത്തക്കവിധം വിടര്‍ത്തുകയും കൈകാലുകള്‍ വലിച്ചുനീട്ടി ശരീരം പരത്തുകയും ചെയ്യും. പറക്കുന്നതിനിടയില്‍ വേഗം കുറയ്ക്കാനും കൂട്ടാനും വെട്ടിത്തിരിയാനുമെല്ലാം ഇവയ്ക്കു കഴിയും. ഒറ്റച്ചാട്ടത്തില്‍ പതിനഞ്ചുമീറ്റര്‍വരെ ഇവയ്ക്കു പറക്കാന്‍ സാധിക്കും. പകല്‍സമയം ഉറങ്ങുകയും രാത്രിയില്‍ ഇരതേടുകയുമാണ് ഇവയുടെ രീതി.
വലിയ കണ്ണുകളുള്ള ഇവ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കാനും വിരുതന്മാരാണ്. വംശനാശഭീഷണി നേരിടുന്ന ഇവ റെഡ്ബുക്കില്‍ സ്ഥാനം പിടിച്ചവയാണ്.
വനമേഖലകളില്‍ കാണാം
റോക്കോഫോറസ് മലബാറിക്കസ് എന്ന് ശാസ്ത്രനാമമുള്ള മലബാര്‍ ഗ്ലൈഡിങ് ഫ്രോഗ് എന്ന മരത്തവളയെ വനമേഖലയിലും കുന്നിന്‍പ്രദേശങ്ങളിലും കാണാം. റെഡ് ബുക്കില്‍ ഇടംനേടിയിട്ടുണ്ടെങ്കിലും കേരളത്തിന്റെ വനമേഖലയിലെല്ലാം ഇവയുണ്ട്. വനനശീകരണം ഇവയുടെ നിലനില്പിനെ ബാധിക്കാം.
ഡോ. സൈനുദ്ദീന്‍ പട്ടാഴി
(പരിസ്ഥിതി ഗവേഷകനും കാര്യവട്ടം കാമ്പസിലെ സുവോളജി അധ്യാപകനുമാണ്)
Content highlights : a rare endangered malabar gliding frog found in kottarakkara
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..