വലിയപറമ്പ്: വലിയപറമ്പിൽ കുടിവെള്ളപ്രശ്നം രൂക്ഷമായ പ്രദേശത്ത് വെള്ളം വിതരണംചെയ്യാൻ പഞ്ചായത്ത് തയ്യാറാവാത്തതിൽ പ്രതിഷേധിച്ച് സി.പി.എം. പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. വലിയപറമ്പ് സൗത്ത്, നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഉപരോധം നടന്നത്. പഞ്ചായത്തിലെ വടക്കെകാട് ദ്വീപിലും വലിയപറമ്പിലും കുടിവെള്ളം ലഭിക്കാതെ മാസങ്ങളായി നൂറോളം കുടുംബങ്ങൾ ദുരിതത്തിലാണ്. പ്രദേശത്തുതന്നെയുള്ള ചില സന്നദ്ധസംഘടനകളുടെ നേതൃത്വലുള്ള കുടിവെള്ളവിതരണം മതിയാവാതെ വന്നതോടെയാണ് പഞ്ചായത്തുതന്നെ നേരിട്ട് വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി സി.പി.എം. രംഗത്ത് വന്നത്. ഇതേത്തുടർന്ന് കഴിഞ്ഞ ഭരണസമിതിയിൽ തീരുമാനമെടുത്തെങ്കിലും വെള്ളമെത്തിക്കാനായില്ല. കുടിവെള്ള വിഷയത്തിൽ പ്രസിഡന്റ് നടത്തിയ രാഷ്ട്രീയ പ്രയോഗത്തിന്റെ വസ്തുത അറിയാനെത്തിയ സി.പി.എം. ഏരിയാ കമ്മിറ്റി നേതാക്കളായ പി.ശ്യാമള, വി.വി.സജീവൻ ഉൾപ്പെടെയുള്ളവരെ ആക്ഷേപിക്കാനുള്ള ശ്രമംവരെയുണ്ടായി. വലിയപറമ്പിലേക്ക് വർഷങ്ങളായി കുടിവെള്ളം എത്തിയിരുന്നത് രാമന്തളിയിൽ സ്ഥാപിച്ച ജലസംഭരിണിയിൽനിന്ന് പൈപ്പ് വഴിയായിരുന്നു. പഞ്ചായത്തിന്റെ തെക്കൻ മേഖലയിൽ പ്രവർത്തിക്കുന്ന അനധികൃത റിസോർട്ടുകളിൽ വെള്ളം ശേഖരിക്കാൻ തുടങ്ങിയതോടെയാണ് ഈ മേഖലയിൽ ജലക്ഷാമം രൂക്ഷമായത്. കൂടാതെ കൃഷിക്കും മറ്റുമായി ഈ വെള്ളമെടുക്കുന്നതായി ആക്ഷേപവുമുണ്ട്. സമരത്തെ തുടർന്ന് 12 മണിവരെ പഞ്ചായത്ത് തുറന്ന് പ്രവർത്തിക്കാനായില്ല. സമരം ഏരിയാ സെക്രട്ടറി ഇ. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കെ.പി.ബാലൻ അധ്യക്ഷത വഹിച്ചു. പി.ശ്യാമള, വി.വി.സജീവൻ, വി.ശ്രീധരൻ, സി.വി.കണ്ണൻ, വി.കെ.കരുണാകരൻ, വി.എം.ബാലൻ എന്നിവർ സംസാരിച്ചു.