പഴയങ്ങാടി : വിവിധയിടങ്ങളിൽ പല പേരുകളിലായി സ്ത്രീകളെ വലയിലാക്കി വിവാഹത്തട്ടിപ്പ് നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ ഏഴിക്കര കടക്കരയിലെ മടത്തിൽപറമ്പിൽ ശ്രീജൻ എന്ന ശ്രീജൻ മാത്യു ( 52) വിനെയാണ് പഴയങ്ങാടി എസ്.ഐ. ഇ.ജയചന്ദ്രൻ അറസ്റ്റുചെയ്തത്.
മാടായിലെ കുളവയലിൽ സ്വദേശിയായ സ്ത്രീക്കൊപ്പം വർഷങ്ങളായി ഇയാൾ താമസിച്ചിരുന്നു. അവരെ ഒഴിവാക്കിയശേഷം പഴയങ്ങാടിയിലെ ഒരു വിവാഹബ്യൂറോയിൽ ഉന്നത ബിരുദധാരിയായ ലോക്കോ പൈലറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ച് പേര് രജിസ്റ്റർ ചെയ്തു. വിവാഹബ്യൂറോകളിൽനിന്ന് ലഭിക്കുന്ന സ്ത്രീകളുടെ ഫോൺ നമ്പരിലേക്ക് വിളിച്ച് വലയിൽവീഴുന്നവരെ പല ദിക്കിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വർണവും പണവും കൈക്കലാക്കുന്നതാണ് ഇയാളുടെ രീതിയെന്ന് പോലീസ് പറഞ്ഞു.
സമാനമായ രീതിയിൽ വെങ്ങരയിലെ മധ്യവയസ്കയെയും വശത്താക്കിയിരുന്നു. ഇവരുടെ പരാതിയിലാണ് പഴയങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ളവരെയും വിവാഹം നടക്കാത്ത മധ്യവയസ്കയായ സ്ത്രീകളെയുമാണ് ഇയാൾ കെണിയിൽപ്പെടുത്തിയിരുന്നത്. ശ്രീജൻ മാത്യുവിനെ കോടതി റിമാൻഡ് ചെയ്തു.