-
പഴയ പ്രതാപമില്ലായിരിക്കാം. പക്ഷേ, നാളികേരം ഇന്നും കേരളത്തിലെ ഗ്രാമീണസമ്പദ്വ്യവസ്ഥയുടെ നട്ടെല്ലാണ്. കേരളത്തെ കേരളമാക്കിയതില്‍ തേങ്ങയ്ക്കുള്ള പങ്ക് ചെറുതല്ല. അതുകൊണ്ടുതന്നെ തേങ്ങയ്ക്ക് വില ഇടിയുമ്പോള്‍ കേരളത്തിന്റെ നെഞ്ചിടിക്കും. കര്‍ഷകന്റെ ഹൃദയതാളം തെറ്റിച്ചാണ് തേങ്ങയ്ക്ക് വില കുറയുന്നത്. 10 മാസംകൊണ്ട് പച്ചത്തേങ്ങയ്ക്ക് കുറഞ്ഞത് ക്വിന്റലിന് 1300 രൂപ. കൊപ്രയ്ക്കാകട്ടെ നാലായിരം രൂപയും കുറഞ്ഞു. താങ്ങുവിലയിലും താഴെയാണ് വിപണിവില. കൊപ്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച താങ്ങുവില ക്വിന്റലിന് 10,590 രൂപയാണ്. ഇപ്പോഴത്തെ കൊപ്രവില കേരളത്തില്‍ 10,000 രൂപയും തമിഴ്നാട്ടില്‍ 9200 രൂപയും. പച്ചത്തേങ്ങയുടെ താങ്ങുവില കിലോയ്ക്ക് 32 രൂപയാണ്. വിപണിവില 29 രൂപ. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് 32 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗത്തില്‍ തീരുമാനമായി. നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. സ്വാഗതാര്‍ഹമായ നീക്കമാണിത്.
നാളികേര വിലയിടിയുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജനുവരി അഞ്ചുമുതല്‍ കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് 32 രൂപ നിരക്കില്‍ പച്ചത്തേങ്ങ സംഭരിക്കാന്‍ കൃഷിമന്ത്രി പി. പ്രസാദ് തിരുവനന്തപുരത്ത് വിളിച്ച ഉന്നതതലയോഗം തീരുമാനിച്ചു. നാഫെഡ് മുഖേനയുള്ള സംഭരണം ദ്രുതഗതിയിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
കേരഫെഡ്, നാളികേരവികസന കോര്‍പ്പറേഷന്‍, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതലസമിതികള്‍, സഹകരണസംഘങ്ങള്‍ തുടങ്ങിയവരെ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാന്‍ കൃഷിവകുപ്പുഡയറക്ടറെ ചുമതലപ്പെടുത്തി.
സംസ്ഥാനത്ത് പച്ചത്തേങ്ങ വിലയും കൊപ്രവിലയും താങ്ങുവിലയെക്കാള്‍ താഴ്ന്നത് 'മാതൃഭൂമി' വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. സര്‍ക്കാര്‍ പച്ചത്തേങ്ങയ്ക്ക് കിലോയ്ക്ക് 32 രൂപയാണ് നിശ്ചയിച്ചതെങ്കിലും വിപണിയില്‍ കര്‍ഷകര്‍ക്ക് 29 രൂപയാണ് കിട്ടുന്നത്. കൊപ്രയ്ക്ക് 10,590 രൂപ താങ്ങുവിലയുണ്ടെങ്കിലും 10,000 രൂപയാണ് കിട്ടുന്നത്. ഈ സാഹചര്യത്തിലാണ് മന്ത്രി പി. പ്രസാദ് അടിയന്തരയോഗം വിളിച്ചത്.
കേര ഫെഡ്, നാളികേരവികസന കോര്‍പ്പറേഷന്‍, കേരഗ്രാമം പദ്ധതിപ്രകാരം രൂപവത്കരിച്ച പഞ്ചായത്തുതലസമിതികള്‍, സഹകരണസംഘങ്ങള്‍ തുടങ്ങിയവ സജ്ജമാക്കി സംഭരണം വേഗത്തിലാക്കാന്‍ കൃഷിവകുപ്പുഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഏതൊരു കാര്‍ഷികോത്പന്നത്തിനും സര്‍ക്കാര്‍ താങ്ങുവില ഏര്‍പ്പെടുത്തുന്നത് വിലയിടിവ് തടയാനാണ്. ഉത്പാദനച്ചെലവ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ നോക്കിയാണ് താങ്ങുവില നിശ്ചയിക്കുന്നത്. വില ഇതിലും താഴെയായാല്‍ കൃഷി നഷ്ടമാണെന്നുറപ്പ്. അപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് വിവിധ ഏജന്‍സികള്‍ വഴി ഉത്പന്നങ്ങള്‍ താങ്ങുവില നല്‍കി സംഭരിക്കും. കൃഷിയെ താങ്ങി നിര്‍ത്താന്‍ ഇത് അനിവാര്യമാണ്.
ഈ പ്രതിസന്ധിഘട്ടത്തില്‍ സംഭരണത്തിനുള്ള ഒരുക്കങ്ങള്‍ ഇനി ഊര്‍ജിതമാക്കണം. വില അപ്പപ്പോള്‍ നല്‍കുകയും വേണം. വൈകുന്തോറും വില ഇനിയും ഇടിഞ്ഞുകൊണ്ടേയിരിക്കും. ആത്യന്തികമായി ഇത് വഴിയൊരുക്കുക കൃഷിയുടെ തകര്‍ച്ചയ്ക്കാണ്. കൃഷി നഷ്ടമാകുമ്പോള്‍ കര്‍ഷകന്‍ ശാസ്ത്രീയമായ പരിചരണമുറകളില്‍നിന്ന് പിന്‍വാങ്ങും. ഇതോടെ ഉള്ള കൃഷിയും നശിക്കും. കേരളത്തിലെ നാളികേരക്കൃഷിയുടെ ഗ്രാഫ് ഏതാനും വര്‍ഷങ്ങളായി പിറകോട്ടാണ്. ഇതിന്റെ പ്രധാനകാരണം വില സ്ഥിരത ഇല്ലാത്തതുതന്നെ.
കേരം തിങ്ങും കേരളനാട്ടിലാണ് ഇന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തേങ്ങ ഉത്പാദിപ്പിക്കുന്നത്. കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2020-'21 വര്‍ഷത്തില്‍ കേരളത്തില്‍ 7,60,700 ഹെക്ടര്‍ സ്ഥലത്ത് നാളികേരക്കൃഷിയുണ്ട്. 6974.50 ദശലക്ഷം തേങ്ങയാണ് ഉത്പാദനം. വര്‍ഷംതോറും ഉത്പാദനം കുറയുന്നുണ്ടെങ്കിലും നാളികേരം വലിയൊരു തണലാണ് കര്‍ഷകര്‍ക്ക്. നാട്ടിന്‍പുറങ്ങളില്‍ തേങ്ങവിറ്റ് നിത്യവൃത്തിക്ക് വകകണ്ടെത്തുന്ന ഒട്ടേറെ കുടുംബങ്ങളുണ്ട്. ഇന്നത്തെ നിലയ്ക്ക് ഒരു തേങ്ങയ്ക്ക് 10 രൂപപോലും കിട്ടില്ല.
ഉത്പാദിപ്പിക്കുന്ന തേങ്ങയുടെ ഏതാണ്ട് 90 ശതമാനവും ഉപയോഗിക്കുന്നത് വെളിച്ചെണ്ണയ്ക്കും ഭക്ഷ്യ ആവശ്യത്തിനുമാണ്. ബാക്കി 10 ശതമാനം മാത്രമാണ് വൈവിധ്യവത്കരണത്തിനായി ഉപയോഗിക്കുന്നത്. തേങ്ങയുടെ വില പ്രധാനമായും ബന്ധപ്പെട്ടുകിടക്കുന്നത് വെളിച്ചെണ്ണ, കൊപ്ര എന്നിവയുമായിട്ടാണെന്നു സാരം. കൊപ്ര, വെളിച്ചെണ്ണ ഉത്പാദനം ഏതാനും വര്‍ഷങ്ങളായി ശക്തിപ്രാപിക്കുന്നത് തമിഴ്നാട് കേന്ദ്രീകരിച്ചാണ്. ഇവിടെ വന്‍തോതില്‍ തേങ്ങയും കൊപ്രയും സംഭരിച്ചുവെക്കുകയും അതിനനുസരിച്ച് ഡിമാന്‍ഡ് ഇല്ലാതെവരുകയും ചെയ്തതോടെയാണ് വിലയിടിഞ്ഞതെന്നാണ് സൂചന.
ഈ ദുഃസ്ഥിതി മാറണമെങ്കില്‍ വെളിച്ചെണ്ണമാത്രം തേങ്ങവില നിശ്ചയിക്കുന്ന രീതി മാറണം. വൈവിധ്യമാര്‍ന്ന നാളികേര ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ധിക്കണം. വെളിച്ചെണ്ണയ്ക്ക് വിലയിടിഞ്ഞാലും മറ്റ് ഉത്പന്നങ്ങള്‍ തേങ്ങയുടെ വില പിടിച്ചുനിര്‍ത്തുന്ന സ്ഥിതിയിലേക്ക് മൂല്യവര്‍ധിത ഉത്പന്നമേഖല കരുത്താര്‍ജിക്കണം. നാളികേര സംഭരണത്തിനൊപ്പംതന്നെ ഇതും വലിയൊരു ദൗത്യമായി സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ.
വെളിച്ചെണ്ണമാത്രം തേങ്ങവില നിശ്ചയിക്കുന്ന രീതി മാറണം. വൈവിധ്യമാര്‍ന്ന നാളികേര ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവും വര്‍ധിക്കണം. വെളിച്ചെണ്ണയ്ക്ക് വിലയിടിഞ്ഞാലും മറ്റ് ഉത്പന്നങ്ങള്‍ തേങ്ങയുടെ വില പിടിച്ചുനിര്‍ത്തുന്ന സ്ഥിതിയിലേക്ക് മൂല്യവര്‍ധിത ഉത്പന്നമേഖല കരുത്താര്‍ജിക്കണം. നാളികേര സംഭരണത്തിനൊപ്പംതന്നെ ഇതും വലിയൊരു ദൗത്യമായി സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ
താങ്ങുവിലയിലും താഴ്ന്ന് കൊപ്രവില കൂപ്പുകുത്തുന്നു. പച്ചത്തേങ്ങ വിലയും വന്‍തോതില്‍ ഇടിഞ്ഞു. മാര്‍ച്ചില്‍ ക്വിന്റലിന് 14,000 രൂപയുണ്ടായിരുന്ന കൊപ്രയുടെ ബുധനാഴ്ചത്തെ വില 10,000 രൂപയാണ്. പച്ചത്തേങ്ങ വില 4200 രൂപയില്‍നിന്ന് 2900 ആയി. 10 മാസംകൊണ്ട് കൊപ്രയ്ക്ക് ഇടിഞ്ഞത് 4000 രൂപയും പച്ചത്തേങ്ങയ്ക്ക് 1300 രൂപയുമാണ്.
ഒരാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാര്‍ മില്‍കൊപ്രയുടെ താങ്ങുവില 10,335 രൂപയില്‍നിന്ന് 10,590 രൂപയാക്കിയിരുന്നു. ഇതിലും താഴെയാണ് പ്രധാനവിപണികളിലെല്ലാം ഇപ്പോള്‍ കൊപ്രവില. നാളികേര വികസനബോര്‍ഡിന്റെ കണക്കുപ്രകാരം ബുധനാഴ്ച കൊച്ചിയിലെ കൊപ്രവില 10,000 രൂപയാണ്.
കോഴിക്കോട്ട് 10,350 രൂപയും തമിഴ്നാട് കാങ്കയത്ത് 9200 രൂപയുമാണ്. പച്ചത്തേങ്ങയ്ക്ക് കേരളത്തില്‍ കിലോഗ്രാമിന് 29 രൂപയും തമിഴ്നാട്ടില്‍ 27 രൂപയുമാണ്.
സമീപകാലത്തൊന്നും കൊപ്രയ്ക്കും പച്ചത്തേങ്ങയ്ക്കും ഇത്രയും വിലയിടിവ് ഉണ്ടായിട്ടില്ല. ഏതാനും ആഴ്ചകളായി കേരളത്തില്‍ പച്ചത്തേങ്ങ വില കിലോവിന് 32-33 എന്ന നിലയിലായിരുന്നു. ചൊവ്വാഴ്ചയാണ് മുപ്പതിലേക്കെത്തിയത്. കൊപ്രയ്ക്ക് ആവശ്യം കുറഞ്ഞതാണ് വിലയിടിവിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.
തമിഴ്നാട്ടിലെ പ്രധാനവിപണികളില്‍ വന്‍തോതില്‍ കൊപ്ര ശേഖരമുണ്ട്. കേരളത്തില്‍ നിന്നുള്‍പ്പെടെ പച്ചത്തേങ്ങ തമിഴ്നാട്ടിലേക്ക് കയറ്റിപ്പോകുന്നുണ്ട്. ഉണ്ടക്കൊപ്ര, കൊട്ടത്തേങ്ങ വിപണിയില്‍ വലിയ തകര്‍ച്ചയില്ല. ഉണ്ടക്കൊപ്രയ്ക്ക് ബുധനാഴ്ച ക്വിന്റലിന് 17,500 രൂപയും കൊട്ടത്തേങ്ങയ്ക്ക് 13,000 രൂപയുമാണ്. ഇത് സാമാന്യം നല്ല വിലയാണ്. പച്ചത്തേങ്ങ വില്‍ക്കുന്നത് കൂടിയതും ഉണ്ടക്കൊപ്രയാക്കി സംസ്‌കരിക്കുന്നത് കുറഞ്ഞതിന്റെയും ഫലമാണിതെന്ന് വ്യാപാരികള്‍ പറയുന്നു.
200 രൂപയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന റബ്ബര്‍ വില 160-ലേക്ക് താഴുകയാണ്. അതിനിടെ തേങ്ങയുടെ വിലയും വീണത് കര്‍ഷകരുടെ പ്രതിസന്ധി കൂട്ടുന്നു.
താങ്ങുവിലയിലും താഴെ കൊപ്രയ്ക്ക് വില ഇടിഞ്ഞാല്‍ സര്‍ക്കാര്‍ ഇടപെട്ട് താങ്ങുവിലയ്ക്ക് കൊപ്ര സംഭരിക്കണമെന്നാണ് വ്യവസ്ഥ. ഇതിനുള്ള നടപടികള്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേരളത്തില്‍ കേരഫെഡ് മുഖേനയാണ് കൊപ്രയും പച്ചത്തേങ്ങയും സംഭരിക്കാറ്. എന്നാല്‍, കൊപ്രവില ഇടിഞ്ഞിട്ടും സംഭരണത്തിന് നടപടി തുടങ്ങിയിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനം വരണമെന്ന് കേരഫെഡ് ചെയര്‍മാന്‍ ജെ. വേണുഗോപാലന്‍ നായര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..