പെരുപ്പിച്ചു കാട്ടുന്ന കണക്കല്ല മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് പരിഹാരം | ഡോ. പി.ഒ. നമീറുമായി അഭിമുഖം


പി.ഒ നമീര്‍/ കെ.പി നിജീഷ് കുമാര്‍

Premium

പ്രതീകാത്മക ചിത്രം

ന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തമെന്നതാണ് ഇത്തവണത്തെ ലോക വന്യജീവി ദിനത്തിന്റെ പ്രമേയം. ലോകമെങ്ങും മനുഷ്യ-വന്യമൃഗ സംഘര്‍ഷം രൂക്ഷമാവുന്ന കാലത്ത് കൂടിയാണ് ഇങ്ങനെയൊരു പ്രമേയത്തോട് കൂടിയുള്ള വന്യജീവി ദിനാചരണമെന്നതും ശ്രദ്ധേയമാണ്. വാദങ്ങളും കുറ്റപ്പെടുത്തലുകളും പഴിചാരലിനുമപ്പുറം ശാശ്വതമായ പരിഹാരമെന്ത് എന്ന കൂട്ടായ ചര്‍ച്ചകള്‍ക്ക് കൂടി സമയം കണ്ടത്തേണ്ടത് ഇപ്പോള്‍ തന്നെ ഏറെ വൈകിപ്പോയി. വനത്തിന്റേയും വന്യജീവികളുടേയും സംരക്ഷണ ചുമതലയുള്ള വനം വകുപ്പ് കര്‍ഷകരേയും താമസക്കാരേയും ശത്രുക്കളായി കാണുകയും കര്‍ഷകര്‍ വനം വകുപ്പിനെ ശത്രുക്കളായി കാണുകയും ചെയ്യുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. ഇത് നീണ്ടുപോവുന്നത് പലയിടങ്ങളിലും വലിയ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് തന്നെ കാരണമാവുകയും ചെയ്യുന്നുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ വന്യജീവി വിഭാഗം മേധാവി ഡോ. പി.ഒ. നമീര്‍ മാതൃഭൂമി ഡോട്‌ കോമിനോട് സംസാരിക്കുന്നു.

  • മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയാവുന്ന കാലത്താണ് വന്യജീവി സംരക്ഷണത്തിനുള്ള പങ്കാളിത്തമെന്ന പ്രമേയത്തില്‍ ലോക വന്യജീവി ദിനമെത്തുന്നത്. മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാവുന്നതിനാല്‍ എതിര്‍പക്ഷത്താണ് വനപാലകരും-നാട്ടുകാരും. പരസ്പര സഹകരണമില്ലാതെ എങ്ങനെയാണ് കൃത്യമായ പരിഹാരം കാണാനാവുക?
മൃഗങ്ങള്‍ക്ക് കാട്ടില്‍ ജീവിക്കാനുള്ള അവകാശമുണ്ട് എന്നതുപോലെ തന്നെ മനുഷ്യന് നാട്ടില്‍ ജീവിക്കാനുമുള്ള അവകാശവുമുണ്ട്. അതിന് ആദ്യം ചെയ്യേണ്ടത് കര്‍ഷകനേയും താമസക്കാരേയും ശത്രുപക്ഷത്ത് നിര്‍ത്താതിരിക്കുക എന്നതാണ്. വനസംരക്ഷണമായാലും വന്യജീവി സംരക്ഷണമായാലും പൊതുജനങ്ങളുടെ പങ്കാളിത്തമില്ലാതെ നടപ്പിലാക്കാനാവില്ല എന്നതാണ് സത്യം. പോലീസിങ്ങിന്റെ കാലമെല്ലാം കഴിഞ്ഞു. അതിന് ആദ്യം വേണ്ടത് ജീവനും സ്വത്തും നഷ്ടപ്പെടുന്നവനോട് ഒരു മനുഷ്യനെ പോലെ സംസാരിക്കാനെങ്കിലും ശ്രമിക്കുകയെന്നതാണ്. കര്‍ഷകന്റെ ജീവനോപാധികള്‍ നഷ്ടപ്പെടുന്നവനെ തന്നെ വീണ്ടും കേസില്‍ കുടുക്കുന്ന തരത്തിലുള്ള അല്ലെങ്കില്‍ പേടിപ്പിക്കുന്ന തരത്തിലുള്ള നടപടിയുണ്ടാകാന്‍ പാടില്ല. നാളെ പരിഹാരം കാണാനാവുന്ന വിഷയമല്ല കാടും-നാടും തമ്മിലുള്ള പ്രശ്‌നമെന്ന് എല്ലാവര്‍ക്കുമറിയാം. ജീവനോപാധി നഷ്ടപ്പെടുന്ന കര്‍ഷകന് നഷ്ടപരിഹാരം കൃത്യമാക്കുക എന്നതാണ് സര്‍ക്കാര്‍ ചെയ്യേണ്ട ഏറ്റവും സുപ്രധാനമായ കാര്യം.

പി.ടി 7 കൂട്ടിലായപ്പോള്‍ | ഫോട്ടോ:ഇ.എസ്. അഖില്‍\മാതൃഭൂമി

ഒരു കര്‍ഷകന്‍ നൂറ് വാഴ വെച്ച് അത് മുഴുവന്‍ വന്യമൃഗങ്ങള്‍ വന്ന് നശിപ്പിക്കപ്പെടുമ്പോള്‍ അടുത്ത ഒരു വര്‍ഷം കഴിഞ്ഞല്ല തുച്ഛമായ നഷ്ടപരിഹാരം നല്‍കേണ്ടത്. ഒരു വാഴയില്‍നിന്ന് ആ കര്‍ഷകന് എന്ത് വരുമാനം ലഭിക്കുമെന്ന് ഏകദേശം കണക്ക് കൂട്ടി പറ്റുമെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ തന്നെ നഷ്ടപരിഹാരം നല്‍കാനുള്ള സംവിധാനമുണ്ടാവണം. അങ്ങനെയെങ്കില്‍ പകുതി പ്രശ്‌നം അവിടെ തീരും. പോലീസ് തന്നെ ഇപ്പോല്‍ ജനമൈത്രിപോലുള്ള പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. വനമെന്നത് എന്തോ വിദേശരാജ്യമാണെന്ന തരത്തിലുള്ള നിലപാടും അത്തരത്തിലുള്ള പ്രവര്‍ത്തനവും വനത്തിനോടും വനം വകുപ്പിനോടും ശത്രുതാപരമായ നിലപാടുണ്ടാക്കാനേ സാധിക്കൂ. പണ്ട് നമുക്ക് ഇതിലും മൃഗങ്ങള്‍ ഉണ്ടായിരുന്നു, എന്നിട്ടും എത്ര യോജിപ്പോടെയാണ് ജീവിച്ചത്. കൃത്യമായി പരിശോധിച്ച്, മൃഗങ്ങളുടെ എണ്ണം കൂടുതലുണ്ട് എങ്കില്‍ അതിനുള്ള പരിഹാരം തീര്‍ച്ചയായും കാണണം. എന്നാല്‍ എടുത്ത് ചാടി തീരമാനമെടുക്കുന്നത് അസംബന്ധമാവും.

  • വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലുമപ്പുറമാണ് വന്യജീവികളുടെ എണ്ണമെന്ന വാദമുണ്ട് കൃത്യമായ കണക്കുണ്ടോ?
വന്യജീവികളുടെ കാര്യത്തില്‍ ആനയുടേയും കടുവയുടേയും എണ്ണം സംബന്ധിച്ച് മാത്രമാണ് കണക്കുള്ളത്. കാരണം അത് ദേശീയതലത്തിലെ മാര്‍ഗനിര്‍ദേശം അനുസരിച്ച് നടക്കുന്നതാണ്. ആനയെ സംബന്ധിച്ച് പ്രോജക്ട് എലിഫെന്റ് പദ്ധതിയും കടുവയെ സംബന്ധിച്ച് പ്രോജക്ട് ടൈഗര്‍ പദ്ധതിയുമാണിത്. ഈ പദ്ധതിപ്രകാരം ഏകദേശം കൃത്യമായി ഇവയുടെ കണക്ക് വനം വകുപ്പ് എടുക്കുന്നുണ്ട്. ഓരോ നാല് വര്‍ഷം കൂടുമ്പോഴും ഇത് പ്രകാരമുള്ള കണക്കെടുപ്പ് ആനയും കടുവയുമുള്ള സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും റിപ്പോര്‍ട്ടുകള്‍ പൊതുവായി ലഭ്യമല്ല എന്നതാണ് സത്യം. ലഭ്യമായ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത് ഇവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടില്ല എന്നാണ്. പക്ഷെ കണക്കുകള്‍ വളച്ചൊടിക്കപ്പെട്ടുകൊണ്ടാണ് പലപ്പോഴും പുറത്തുവരുന്നതും മാധ്യമങ്ങളിലടക്കം പ്രത്യക്ഷപ്പെടുന്നതും.

കടുവയുടെ കണക്ക് 2018- ലെ റിപ്പോര്‍ട്ടില്‍ നിന്ന്‌

ആകെ 190 കടുവകള്‍ കേരളത്തിലുണ്ടെന്നാണ് അവസാനമായി നടന്ന 2018-ലെ പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഈ കണക്ക് 2018-ലെ പ്രോജക്ട് ടൈഗര്‍ കണക്കുപ്രകാരമുള്ളതാണ്. ഇതിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുമുണ്ട്. വയനാട്ടില്‍ മാത്രം 150 കടുവകളുണ്ടെന്നാണ് പൊതുവായി പറയപ്പെടുന്നത്. അല്ലെങ്കില്‍ പറഞ്ഞ് പ്രചരിപ്പിക്കുന്ന കണക്ക്. 150 എന്ന എണ്ണം പറയുന്നതിന് മുമ്പെ കണക്കെടുപ്പ് നടക്കുന്ന രീതികളെ കൂടി നമ്മള്‍ പരിശോധിക്കേണ്ടതുണ്ട്. കടുവയുടെ കണക്കെടുപ്പ് നടത്തുന്നത് കാടിന്റെ പല ഭാഗങ്ങളില്‍ ക്യാമറ സ്ഥാപിച്ച് ക്യാപ്ച്ചര്‍, റീ ക്യാപ്ച്ചര്‍ മെത്തേഡ് ഉപയോഗിച്ചാണ്. അതായത് ആദ്യഘട്ടത്തില്‍ ക്യാമറ സ്ഥാപിച്ച് അതില്‍ പതിഞ്ഞ ചിത്രങ്ങളും ഒരിടവേളയ്ക്ക് ശേഷം വീണ്ടും സ്ഥാപിച്ച് ആദ്യത്തേതില്‍ പതിഞ്ഞത് വീണ്ടും പതിയുന്നുണ്ടോ എന്നും പരിശോധിച്ച് കൃത്യമായ മാനദണ്ഡപ്രകാരമുള്ള കണക്കെടുപ്പാണത്. ഇതില്‍ കിട്ടിയ കണക്കാണ് വയനാട്ടില്‍ 150 കടുവകള്‍ എന്നത്. പക്ഷെ ഒരു പ്രധാന കാര്യം വയനാടിന് നൂറ് കിലോമീറ്റര്‍ ബോര്‍ഡര്‍ ഉണ്ട്. തൊട്ടപ്പുറത്ത് നാഗര്‍ഹോളയും മുതമലയുമാണ്. നമ്മള്‍ ക്യാമറവെക്കുന്നത് ഒരോ ചതുരശ്ര കിലോമീറ്ററിലും രണ്ട് ക്യമാറകള്‍ എന്ന നിലയിലാണ്. നൂറ് കിലോമീറ്ററില്‍ 200 ക്യാമറകള്‍ വെച്ചാണ് കണക്കെടുപ്പ് നടന്നത്. അതില്‍ ഒരു പക്ഷെ അതിര്‍ത്തികളില്‍ നിന്നും കടന്നുവരുന്ന കടുവകളുമുണ്ടാവാമെന്ന് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുമുണ്ട്. പക്ഷെ റിപ്പോര്‍ട്ടിന്റെ ഒരുഭാഗം മാത്രം ചൂണ്ടിക്കാട്ടിയാണ് വയനാട്ടില്‍ മാത്രം 150 കടുവകളുണ്ടെന്ന് പ്രചാരണം നടക്കുന്നത്. 30-40 കടുവകള്‍ മാത്രമേ വയനാട്ടിലേത് മാത്രമായി അവിടെയുണ്ടാവുകയള്ളൂവെന്നാണ് സത്യം. പക്ഷെ പുറത്ത് വരുന്നത് 150 എന്ന മൊത്തം കണക്കാണ്.

വയനാട്ടിൽ പിടികൂടിയ കടുവ | ഫോട്ടോ:എം.വി. സിനോജ്‌\മാതൃഭൂമി

ഇങ്ങനെ തന്നെയാണ് ആനയുടെ കണക്കും. പ്രോജക്ട് എലിഫന്റ് പദ്ധതി പ്രകാരം അവസാനം 2017-ല്‍ ആണ് അവസാനമായി ആനകളുടെ കണക്കെടുപ്പ് നടന്നത്. ഇവയെ നേരിട്ട് പോയി പരിശോധിക്കുക അപ്രായോഗികമായതിനാല്‍ ഡങ് കൗണ്ട് മെത്തേഡ് (ആനപിണ്ട പരിശോധന) ആണ് ഉപയോഗിക്കുന്നത്. അതിനൊപ്പം മൊത്തം കണക്കെടുപ്പും നടക്കും. ഓരോ ഭാഗമായി തിരിച്ച് അവിടെ എത്ര തവണ ആന പിണ്ടമിടുന്നു, അത് അത്ര സമയം കൊണ്ട് നശിച്ചുപോവുന്നു എന്നിവയെല്ലാം വിലയിരുത്തിയാണ് കണക്കെടുപ്പ് നടക്കുന്നത്. ഈ കണക്കെടുപ്പ് 2016-നവംബറില്‍ ആരംഭിക്കുകയും 2017 ഏപ്രില്‍ മെയ് മാസത്തോട് കൂടി അവസാനിക്കുകയും ചെയ്തു. ഇതിലും ആനയുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടില്ല.

ഈ കണക്കുകളൊന്നും പറയാതെയാണ് എണ്ണം കൂടിയെന്നും അതുകൊണ്ട് ഇവയെ എല്ലാം കൊന്നൊടുക്കി എണ്ണം നിയന്ത്രിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നത്. കള്ളിങ് എന്നത് ഒരു പ്രധാന വന്യജീവി നിയന്ത്രണ ഉപകരണമാണ് എന്നതില്‍ സംശയമൊന്നുമില്ല. പക്ഷെ അതിന് കൃത്യമായ കണക്കെടുപ്പ് നടക്കണം. അങ്ങനയൊരു കണക്ക് നമ്മടെ കയ്യിലില്ലാത്ത കാലത്തോളം ഇത് സാധിക്കില്ല എന്നതാണ് സത്യം. നിലവിലെ കണക്കുകള്‍ പ്രകാരം കടുവയുടേയും ആനയുടേയും കാര്യത്തില്‍ ഇത് സാധിക്കില്ല. ബാക്കിയുള്ളവയുടെ കണക്ക് ലഭ്യവുമല്ല.

റിപ്പോര്‍ട്ടില്‍ നിന്ന്‌

  • പലതരം വാദങ്ങളാണ് വന്യമൃഗങ്ങളുടെ കാടിറക്കത്തിന് പിന്നിലെ കാരണങ്ങളായി ചൂണ്ടിക്കാട്ടപ്പെടുന്നത്. യഥാര്‍ഥ വസ്തുതയെന്താണ്?
വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയുടെ ശോഷണം തന്നെയാണ് പ്രധാന കാരണം. അമ്പത് ശതമാനത്തോളം വനമുണ്ടായിരുന്ന ഒരു സംസ്ഥാനത്ത് ഇത് 24 ശതമാനമായി കുറഞ്ഞുവെന്നാണ് വനം വകുപ്പിന്റെ ഔദ്യോഗിക കണക്ക് പറയുന്നത്. അതില്‍ തന്നെ നല്ലൊരു ശതമാനം പ്ലാന്റേഷനുകളാണ്. മറ്റൊന്ന് സ്വാഭാവിക വനത്തില്‍ തന്നെ വനത്തിന്റെ സ്വഭാവത്തിനും വന്യതയിലും മാറ്റം വന്നിട്ടുണ്ട് എന്നതാണ്. പലയിടങ്ങളും ഛിന്നഭിന്നമായി കിടക്കുന്നു. വനത്തിനുള്ളിലെ നിര്‍മാണ പ്രവൃത്തികളെല്ലാം വനം ഛിന്നഭിന്നമാക്കാനുള്ള ഒരു കാരണങ്ങളിലൊന്നാണ്. അതിനൊപ്പം തേക്ക്, സില്‍വര്‍ ഓക്ക് പോലുള്ള മരങ്ങളുടെ വലിയ രീതിയിലുള്ള കൃഷികളും കാടിന്റെ സ്വാഭാവികതയെ ഇല്ലാതാക്കിയിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും ഇത് സംബന്ധിച്ച് ശാസ്ത്രീയമായ പഠനങ്ങളൊന്നും ലഭ്യമല്ല. എന്നാല്‍ ഇത് സംഭവിച്ച് കൂടെന്നുമില്ല. കേരളത്തില്‍ അന്തരീക്ഷ താപനില ക്രമാതീതമായി വര്‍ധിച്ചുവരുന്നുണ്ട്. കൃത്യമായ മരുവല്‍ക്കരണത്തിലേക്ക് നമ്മള്‍ പോവുന്നുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ ഇത് മൃഗങ്ങളുടെ കാടിറങ്ങലുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്നത് കൂടുതല്‍ പഠന വിധേമാക്കേണ്ടതുണ്ട്. കഴിഞ്ഞ കുറേക്കാലമായി മയിലുകളുടെ എണ്ണത്തില്‍ വലിയ രീതിയുലുള്ള വ്യാപനമുണ്ടായിട്ടുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാനം മൂലമാണെന്ന് വനം വകുപ്പ് തന്നെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

  • വന്യമൃഗങ്ങള്‍ക്ക് കാട്ടിലുള്ള ഭക്ഷ്യലഭ്യതയുടെ കുറവ് കാടിറക്കത്തിന് കാരണമാവുന്നുണ്ടോ?
ഭക്ഷണം ഉറപ്പിക്കണമെന്നൊക്കെ പറയുന്നത് അസംബന്ധമായ കാര്യമാണ്. കാരണം ഇക്കാര്യത്തിലും കൃത്യമായ പഠനം നടന്നിട്ടില്ല. ആനകള്‍ നാട്ടിലിറങ്ങി ചക്ക പറിക്കുമ്പോള്‍ നമുക്ക് തോന്നുന്നതാണ് ഭക്ഷണം കിട്ടാത്തത് കൊണ്ടാണോ നാട്ടിലിറങ്ങുന്നതെന്ന്. ആനകള്‍ മിക്കപ്പോഴും നാട്ടിലിറങ്ങുന്നത് മഴക്കാലത്താണെന്നാണ് വനംവകുപ്പിന്റെ പഠനമുള്ളത്. അപ്പോള്‍ കാട്ടില്‍ വെള്ളം കിട്ടാതെയാണ് ആനകള്‍ നാട്ടിലിറങ്ങുന്നത് എന്ന് പറയാന്‍ കഴിയുമോ. ആദ്യം വേണ്ടത് ഇവയ്ക്ക് ഭക്ഷണക്കുറവുണ്ടോ, വെള്ളത്തിന്റെ കുറവുണ്ടോയെന്ന പരിശോധനയാണ്. കടുവയുടെ കാര്യമെടുത്താല്‍ പ്രായമായ, പല്ല് നഷ്ടപ്പെട്ട, സ്വന്തമായി ഇര തേടാന്‍ കഴിയാത്ത കടുവകളാണ് പലപ്പോഴും നാട്ടിലിറങ്ങുന്നതെന്നു വ്യക്തമാവും.

വിരളമായിട്ടാണ് കടുവ കാടിന് വെളിയിലേക്കിറങ്ങുക. ഇത്തരം കടുവകള്‍ക്ക് കാട്ടില്‍ ഇരപിടിക്കുന്നത് വലിയ ബുദ്ധിമുട്ടാണ്. മാനുകള്‍, കാട്ടുപോത്തുകള്‍ തുടങ്ങി അതിശക്തരായ, കായികശേഷിയുള്ള ഇരകളാണ് കടുവയുടേത്. കായികശേഷിയില്ലാത്ത കടുവകള്‍ക്ക് ഇവയെ പിടികൂടുക അത്ര എളുപ്പമാവില്ല. അപ്പോള്‍ സ്വാഭാവികമായും അടുത്തുള്ള പ്രദേശങ്ങളിലെ വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങളെ തേടിയെത്തും. വളരെ എളുപ്പത്തില്‍ ഇരയായി കിട്ടുമ്പോള്‍ അത് നാട്ടിലേക്ക് വരാനുള്ള പ്രവണത കൂടുകയും ചെയ്യും. ഇത്തരം കടുവകളെ പിടിച്ച് പുനരധിവസിപ്പിക്കണം. എന്നാല്‍ എണ്ണം കൂടുതലെന്നു പറഞ്ഞ് കടുവകളെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുവിടുന്നത് ഒട്ടും പ്രായോഗികമായ കാര്യവുമല്ല.

Content Highlights: man and wildlife conflict Interview with PO Nameer

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented