പൊള്ളുന്ന നീരുറവകൾ, ഉറങ്ങുന്ന അഗ്നിപർവതങ്ങൾ; യെല്ലോസ്‌റ്റോൺ എന്ന ഭൂമിയിലെ അതിവിചിത്ര ഇടം


കെ.പി നിജീഷ് കുമാര്‍|nijeeshkuttiadi@mpp.co.in



Premium

മാമോത്ത് ഹോട്‌സ്പ്രിങ്|https://twitter.com/mymyroadtrip/status/991365373189591040/photo/1

ഭൂമി മനോഹരവും അതിലേറെ നിഗൂഢവുമാണെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യനപ്പുറം പരകോടി ജീവജാലങ്ങളുടെ വാസസ്ഥലം കൂടിയാണ് ഭൂമിയെന്നും അതില്‍ ഒരു കൂട്ടര്‍ മാത്രമാണ് മനുഷ്യരെന്നും എത്ര പേര്‍ കണക്കിലെടുക്കുന്നുണ്ട്? ഭൂമിയോടും പരിസ്ഥിതിയോടുമുള്ള നമ്മുടെ നിലപാടും അതുണ്ടാക്കിവെക്കുന്ന അനന്തരഫലങ്ങളും മൂലം ഓക്സിജന്‍പോലും വിലകൊടുത്തു വാങ്ങേണ്ടി വരുന്നതാണ് പുതിയകാലം. അപ്പോഴും ജൈവവൈവിധ്യങ്ങളെകുറിച്ചും അവയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തിരിച്ചറിവുണ്ടായിട്ടില്ല എന്നതാണ് സത്യം. ഇവിടെയാണ് അമേരിക്കയിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം മാതൃകയാവുന്നത്.

യുനസ്‌ക്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ച ലോകത്തിലെ തന്നെ ആദ്യ ദേശീയോദ്യാനം എന്നറിയപ്പെടുന്ന യെല്ലോസ്റ്റോണ്‍ മാര്‍ച്ച് മാസത്തില്‍ അതിന്റെ നൂറ്റിയമ്പത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. പ്രകൃതിവിഭവങ്ങളേയും ഭൂമിയിലെ വിസ്മയങ്ങളെയും നിധി പോലെയാണിവര്‍ കാത്തുസൂക്ഷിക്കുന്നത്. മനുഷ്യനപ്പുറം, വന്യജീവികള്‍ക്കപ്പുറം സൂക്ഷ്മജീവികള്‍ക്ക് പോലും ഭൂമിയില്‍ അവകാശമുണ്ടെന്ന കണക്കുകൂട്ടലില്‍ നടത്തുന്ന ഇവിടത്തെ വനവത്ക്കരണം യഥാര്‍ഥത്തില്‍ ലോകമാതൃകയാണ്.

യെല്ലോസ്‌റ്റോണ്‍ ദേശീയോദ്യാനം | Getty Images

തിളയ്ക്കുന്ന താഴ്‌വരകള്‍, ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രം, ആസിഡ് പുറന്തള്ളുന്ന ജലസ്രോതസ്സുകള്‍, ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല പ്രവാഹങ്ങള്‍, സൂക്ഷ്മജീവികളുടെ അധിവാസം കൊണ്ട് പല നിറങ്ങളിലായിപ്പോവുന്ന വെള്ളം. ഒപ്പം അമേരിക്കന്‍ കാട്ടുപോത്ത് എന്നറിയപ്പെടുന്ന ബൈസണുകളുടെയും ചെന്നായകളുടെയും സംരക്ഷണകേന്ദ്രം. ഇങ്ങനെ പോവുന്നുണ്ട് യെല്ലോസ്‌റ്റോണിലെ വിശേഷങ്ങള്‍. 1872 മാര്‍ച്ച് മാസത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്‍ഡ് ഒപ്പിട്ട് ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട യെല്ലോസ്റ്റോണ്‍ ഏറ്റവും കുറഞ്ഞ മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഭൂമിയെന്നാണ് പറയപ്പെടുന്നത്. അഗ്നിപര്‍വതങ്ങളും പൊട്ടിത്തെറിക്കുന്ന ആസിഡ് നീരുറവകളും സൂക്ഷ്മജീവികളുടെ അധിവാസ കേന്ദ്രങ്ങളും നിറഞ്ഞതിനാല്‍ മരണത്തിന്റെ താഴ്‌വരയെന്നും ഇതറിയപ്പെടുന്നു.

തീക്ഷ്ണമായ കാലാവാസ്ഥ മൂലം ശൈത്യകാലത്ത് പല ഭാഗത്തും പ്രവേശന അനുമതിയില്ലാത്ത ഇവിടെ മേയ് മുതല്‍ ഒകോടോബര്‍ വരെയാണ് പ്രധാനമായും സന്ദര്‍ശകരെത്തുക. കുറഞ്ഞ സമയംകൊണ്ട് ഏറ്റവും കൂടുതല്‍ വിനോദസഞ്ചാരികളെത്തുന്ന ഇടമെന്നും യെല്ലോസ്‌റ്റോണ്‍ അറിയപ്പെടുന്നു. വെറും വിനോദസഞ്ചാര കേന്ദ്രമെന്നതിനപ്പുറം ഭൂമിയിലെ വിസ്മയങ്ങളെ വിജയകരമായി സംരക്ഷിച്ചു പോരുന്ന ഇടംകൂടിയാണിത്. അമേരിക്കയിലെ വയോമിങ്‌ സ്‌റ്റേറ്റില്‍ തുടങ്ങി മൊണ്ടാന, ഇഡാഹോ എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ഈ സംരക്ഷിത ജൈവമണ്ഡലം ഏകദേശം 22,19,791 ഏക്കര്‍ വിസ്തൃതിയിലാണ്. ഭൂമിശാസ്ത്രപരമായ സവിശേഷതകളെയും വന്യജീവികളെയും സംരക്ഷിക്കുക എന്നത് ലക്ഷ്യമിട്ടാണ് പാര്‍ക്കിന് തുടക്കമിട്ടതെങ്കിലും ലോകത്തെ ദേശീയോദ്യാന സംരക്ഷണത്തിന്റെ മാതൃക കൂടിയാണ് യെല്ലോസ്റ്റോണ്‍. കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടുപോലും ഒരു വര്‍ഷം ഏറ്റവും കുറഞ്ഞത് 40 മുതല്‍ 60 ലക്ഷംവരെ വിനോദസഞ്ചാരികള്‍ ഇവിടെയെത്തുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ദേശീയോദ്യാനത്തിലേക്കുള്ള പാത | Photo: Getty Images

  • നിഗൂഢതയുടെ കേന്ദ്രം
വലിയ അഗ്നിപര്‍വതങ്ങളുടെ പ്രഭവകേന്ദ്രമാണ് യെല്ലോസ്‌റ്റോണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ ഇവിടെ നടന്നിരുന്നുവെന്നുമാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രതലങ്ങളാല്‍ ചുറ്റപ്പെട്ട്, മനുഷ്യന് ഇന്നും പിടിതരാത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ഇടമാണ്‌ യെല്ലോസ്റ്റോണ്‍. തിളച്ച് മറിയുന്ന ഉഷ്ണജല സ്രോതസ്സുകള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങള്‍, മഡ്‌സ്‌പോട്ടുകള്‍, ചതുപ്പുകള്‍, മലയിടുക്കുകള്‍, നദികള്‍, തടാകങ്ങള്‍, പര്‍വതനിരകള്‍ എന്നിവയെല്ലാം ഇവയെ സമ്പന്നമാക്കുന്നു. ഭൂമിക്കടിയിലെ പാറകള്‍ ഉരുകുന്ന പ്രതിഭാസമായ മാഗ്മ ചേംമ്പറിന്റെ ഫലമായിട്ടാണ് യെല്ലോസ്റ്റോണില്‍ ഇത്രയധികം പൊട്ടിത്തെറികളും ചൂട് നീരുറവകളും പുറത്തേക്ക് വരുന്നതെന്നാണ് പറയപ്പെടുന്നത്. അഗ്‌നിപര്‍വതങ്ങള്‍, ഭൂമികുലുക്കം എന്നിവയെ കുറിച്ചെല്ലാം പഠിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ യെല്ലോസ്റ്റോണിനെ ലിവിങ് ലബോറട്ടറിയെന്നുപോലും വിളിക്കുന്നുണ്ട്.

മനുഷ്യവാസം തുടച്ചുനീക്കപ്പെട്ട യെല്ലോസ്റ്റോണില്‍ ലോകത്തെ പകുതിയോളമുള്ള സജീവ ഉഷ്ണജല സ്രോതസ്സുകളെ സംരക്ഷിച്ച് പോരുന്നുണ്ട്. ഏകദേശം 10,000-ല്‍ അധികം ഉഷ്ണ ജലസ്രോതസ്സുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെ യെല്ലോസ്റ്റോണ്‍ നാഷണല്‍പാര്‍ക്ക് സംരക്ഷണ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇതിന്റെ പ്രവര്‍ത്തനം. കയ്യേറ്റം, ഉടമസ്ഥാവകാശം, വില്‍പ്പന എന്നിവയില്‍നിന്നു നിയന്ത്രിച്ച് മനുഷ്യരുടെ ആസ്വാദനത്തിനും സന്തോഷം കണ്ടെത്താനുമുള്ള ഇടമെന്ന രീതിയിലാണ് ഇന്ന് പാര്‍ക്കിനെ മാറ്റിയതെങ്കിലും ഹൈഡ്രോ തെര്‍മല്‍ സവിശേഷകള്‍ എല്ലായിടത്തും കാണാം. ചെറുചൂടു മുതല്‍ 138 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയുള്ളതാണ് ഓരോ നീരുറവയില്‍നിന്നുമുള്ള ജലം. ഒപ്പം അമ്ലസ്വഭാവമുള്ളതും ധാതുതലവണങ്ങളും വാതകങ്ങളുംചേര്‍ന്ന് പല നിറത്തിലായും ജലം പുറത്തേക്ക് വരുന്നു. ചതുപ്പുകളുടെ കേന്ദ്രമായതിനാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും നിലത്തിറങ്ങുന്നതിന് പോലും നിരോധനമാണ്. നീരുറവയില്‍നിന്നും ഒഴുകുന്ന വെള്ളത്തിന്റെ പ്രത്യേകതകളാല്‍ അതിമനോഹരമായി മാറിയ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗം തന്നെയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. നിലത്തിറങ്ങാന്‍ നിരോധനമുള്ളത് കൊണ്ട് മരപ്പലകകളാല്‍ തീര്‍ത്ത പ്രത്യേകയിടത്ത് നിന്ന് കൊണ്ട് മാത്രമാണ് കാഴ്ചകള്‍ കാണാനുള്ള അവസരം.

ഓള്‍ഡ് ഫെയ്ത്ത്ഫുല്‍ ഗീസര്‍ | Photo: Getty Images

ചതുപ്പുകളില്‍ പതിച്ചാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായതിനാല്‍ കടുത്ത നിയന്ത്രണമാണ് ഇവിടെയെത്തുന്നവര്‍ക്ക്. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഒരു മനുഷ്യശരീരത്തെ മിനിറ്റുകള്‍ക്കുള്ളില്‍ മരണത്തിലേക്ക് നയിക്കാനും ഏതാനും മണിക്കൂറുകള്‍കൊണ്ട് അലിയിപ്പിച്ച് കളയാനും ശക്തിയുള്ള ചൂടുനീരുറവകള്‍ പാര്‍ക്കിലുണ്ട്. അതുകൊണ്ടുതന്നെ മുന്നറിയിപ്പ് ബോര്‍ഡുകളും രക്ഷാസംവിധാനങ്ങളും വഴിയിലൂടനീളം കാണാം. വന്യമൃഗങ്ങളുടെ വിജയകരമായ സംരക്ഷണവും ഭൂമിശാസ്ത്രപരമായ പ്രത്യേകതയും തന്നെയാണ് യെല്ലോസ്റ്റോണിലെ പ്രധാന ആകര്‍ഷണം. ബൈസണ്‍, ചാരക്കരടികള്‍, അമേരിക്കന്‍ ചെന്നായകള്‍, മ്ലാവുകള്‍ എന്നിവയടക്കം 66 തരം സസ്തനികള്‍ ഇവിടെ ജീവിക്കുന്നുണ്ട്. ഏകദേശം ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പരമ്പരാഗത അമേരിക്കന്‍ വംശജര്‍ ഇവിടെ താമസിക്കുകയും വേട്ടയാടലിലും മത്സ്യബന്ധനത്തിലും ഏര്‍പ്പെട്ടിരുന്നതായും മതപരമായ ചടങ്ങുകള്‍ക്കും ചികിത്സാവശ്യാര്‍ഥവും ഉഷ്ണജല സ്രോതസ്സുകളില്‍നിന്നുള്ള വെള്ളം ശേഖരിച്ച് കൊണ്ടുപോയിരുന്നതായും പറയപ്പെടുന്നുണ്ട്.

ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല സ്രോതസ്സായ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍, അലറുന്ന പര്‍വതമെന്നറിയപ്പെടന്ന മാമത്ത് ഹോട്ട്സ്പ്രിങ്, ഏറ്റവും ശക്തമായ ചൂട് നീരുറവകള്‍ പുറത്തുവിടുന്ന നോറിസ് ഗീസര്‍ ബേസിന്‍, മഴവില്ലിന്റെ മനോഹാരിത തീര്‍ക്കുന്ന ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പ്രിങ് എന്നിവയെല്ലാം യെല്ലോസ്‌റ്റോണില്‍ സംരക്ഷിക്കുന്ന ഉഷ്ണജല സ്രോതസ്സുകളില്‍ ചിലത് മാത്രമാണ്.

ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറിലെ പൊട്ടിത്തെറിക്കായി കാത്തിരിക്കുന്നവര്‍ | Photo: Getty Images

  • ഓരോ 45 മിനിറ്റിലും പൊട്ടിത്തെറി-ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസര്‍
യെല്ലോസ്റ്റോണ്‍ ദേശീയപാര്‍ക്കിലെ ഏറ്റവും മനോഹരവും പഴകിയതുമായ ഉഷ്ണജല സ്രോതസ്സാണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസര്‍. 1870-ല്‍ ആണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറിന് ആ പേര് ലഭിച്ചത്. കൃത്യമായ സമയക്രമം പാലിച്ച് ഇവ പൊട്ടിത്തെറിക്കുമെന്നതിനാല്‍ ഏറ്റവും കൃത്യമായി പ്രവചിക്കാവുന്ന ഉഷ്ണജല സ്‌ഫോടനമെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. ഓരോ 45 മിനിറ്റിലും ഇവ പൊട്ടിത്തെറിക്കുകയും 36 മീറ്റര്‍ മുതല്‍ 56 മീറ്റര്‍ വരെ ഇതിലെ തിരമാല ഉയര്‍ന്ന് പൊങ്ങുകയും ചെയ്യുന്നു. ഒരു തവണ പൊട്ടിത്തെറിക്കുമ്പോള്‍ ഒന്നര മിനിറ്റ് മുതല്‍ പത്ത് മിനിറ്റ്‌ വരെയാണ് ജലപ്രവാഹം നീണ്ടുനില്‍ക്കുക. ജിയോതെര്‍മല്‍ എനര്‍ജിയുടെ ഫലമായി ഭൂമിക്കടിയില്‍നിന്നു ചുട്ടുപഴുത്ത് പുറത്തേക്ക് വരുന്ന ഈ ഉഷ്ണജലപ്രവാഹം വലിയ അപകടമേറിയതുമാണ്. അതുകൊണ്ടുതന്നെ ഗീസറിന് സമീപത്ത് നിര്‍മിച്ചിട്ടുള്ള അര്‍ധവൃത്താകൃതിയിലുള്ള ട്രേയില്‍ നിന്നുകൊണ്ടുമാത്രമേ കാഴ്ച കാണാനുള്ള അനുവാദമുള്ളൂ.

ഇതുപോലെ നിരവധി ഉഷ്ണജല സ്രോതസ്സുകള്‍ പാര്‍ക്കിലുണ്ടെങ്കിലും ഏറ്റവും മനോഹരമായതും ജനപ്രീതിയുള്ളതും ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറാണ്. ഇത് പൊട്ടിപ്പുറപ്പെടുന്ന സമയത്തിന് അനുസരിച്ചാണ് ഇതിലെ വെള്ളത്തിന്റെ ചൂട്. ഏകദേശം 117 ഡിഗ്രി സെല്‍ഷ്യസ്വരെ ഇതിന്റെ ചൂട് ഉയരാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിക്കടിയില്‍നിന്ന് വെള്ളവും പുകയും നീരാവിയും മുകളിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുന്നത്. ഓരോ തവണയും 1400 മുതല്‍ 3200 ലിറ്റര്‍വരെ വെള്ളമാണ് പുറത്തേക്ക് പോവുക. പതഞ്ഞുപൊങ്ങിയൊലിക്കുന്ന വെള്ളത്തിന് സൂക്ഷ്മജീവികളുടെ സാന്നിധ്യമുളളതിനാല്‍ മഞ്ഞയും നീലയും പച്ചയും കലര്‍ന്ന നിറമാണുള്ളത്. സഞ്ചാരികള്‍ ഗീസറിലേക്ക് നാണയങ്ങളും കല്ലും വലിച്ചെറിയാന്‍ തുടങ്ങിയതോടെ ഇതിലെ സൂക്ഷ്മജീവികള്‍ നശിക്കുകയും വെള്ളത്തിന്റെ നിറത്തില്‍ പ്രകടമായ മാറ്റമുണ്ടാവുകയും ചെയ്യുന്നതായും പറയപ്പെടുന്നുണ്ട്.

പാര്‍ക്കിലെ പതിനായിരത്തോളം വരുന്ന സജീവവും നിര്‍ജീവവുമായ ഹൈഡ്രോ തെര്‍മല്‍ ഫീച്ചേഴ്‌സുകളില്‍ പകുതിയിലധികം സംരക്ഷിച്ച് പോരുന്നത് ഒമ്പത് ഗീസര്‍ ബേസിനുകളിലാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് അപ്പര്‍ ഗീസര്‍ ബേസിനിലാണ്. ഇതില്‍ പെടുന്നതാണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറും.

മാമത്ത് ഹോട്‌സ്പ്രിങ്‌ | https://twitter.com/AltYelloNatPark/status/1076608568202166273/photo/1

  • മാമത്ത് ഹോട്‌സ്പ്രിങ്-അലറുന്ന താഴ്‌വര
യെല്ലോ സ്റ്റോണ്‍ ദേശീയ പാര്‍ക്കിലെ മറ്റൊരു പ്രധാന സംരക്ഷണ വൈവിധ്യമാണ് മാമത്ത് ഹോട്ട്‌സ്പ്രിങ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8012 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടെറസ് മൗണ്ടന്റെ അടിവാരത്തുള്ള ഈ വിസ്മയത്തെ ട്രാവര്‍ടൈന്‍ ടെറസസ് എന്നും അറിയപ്പെടുന്നുണ്ട്. തട്ടുതട്ടായി കിടക്കുന്ന ഉപ്പുകല്ലുകളുടെ അടുക്കുകളാല്‍ ചുറ്റപ്പെട്ട ഈ നീരുറവയ്ക്ക് അലറുന്ന പര്‍വതമെന്ന വിളിപ്പേരുമുണ്ട്. ഇതില്‍നിന്നു വെള്ളം തിളച്ചുകൊണ്ടിരിക്കുന്നതിന്റെ ശബ്ദം ഏറെ ദൂരം കേള്‍ക്കാനാവുന്നത് കൊണ്ടാണ് ഇതിന് അലറുന്ന പര്‍വതമെന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. നീരുറവയില്‍നിന്നു പുറത്തുവരുന്ന വെള്ളത്തിന് തിളങ്ങുന്ന വെള്ളനിറവും ഇടയ്ക്കിടെ ബ്രൗണ്‍ നിറവും കാണപ്പെടുന്നതിനാല്‍ വെട്ടിത്തിളക്കുന്ന പാലരുവിപോലെയാണ് ഇതിലെ ജലമൊഴുക്ക്.

ഭൂമിക്കടിയില്‍നിന്നു തിളച്ചുപൊന്തുന്ന നീരുറവ നിക്ഷേപിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റുകള്‍ ഈ ഭൂപ്രതലത്തിന്റെ നിറത്തേയും രൂപത്തേയും അപ്പാടെ മാറ്റിക്കളഞ്ഞിട്ടുണ്ട്. ഐസ്‌ക്രീം തട്ടുപോലെ കാണപ്പെടുന്ന ഈ ഭൂപ്രദേശം അതിമനോഹരവും അതിലേറെ അപകടം നിറഞ്ഞതുമാണ്. ഏകദേശം 64 മുതല്‍ 165 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിലെ താപനില. ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രങ്ങള്‍ക്ക് പുറമെ നന്നേ ചൂട് കുറഞ്ഞതും ആളുകള്‍ക്ക് ഇറങ്ങാന്‍ അനുവാദമുള്ള സ്ഥലവും ഇവിടേയുണ്ട്. അതിലൊന്നാണ് ബോയിലിങ് റിവര്‍. ചൂട് നീരുറവകളില്‍നിന്നു വരുന്ന ഇതിലെ വെള്ളം ധാതുസമ്പുഷ്ടമായതിനാല്‍ പല ത്വക്ക് രോഗങ്ങള്‍ക്കും നല്ലതാണെന്ന വിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരില്‍ പലരും ഇതിലിറങ്ങി കുളിക്കുകയും ചെയ്യും. ഇളംചൂടുള്ള വെള്ളമായതിനാല്‍ കുളിക്കാന്‍ തയ്യാറായി തന്നെയാണ് പലരും ഇവിടെയെത്തുന്നത്.

Photo: Getty Images

  • ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പ്രിങ്
യു.എസിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തേതുമായ ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പിങും യെല്ലോസ്‌റ്റോണ്‍ പാര്‍ക്കിലാണ്. ധാതുനിക്ഷേപവും മൈക്രോബിയല്‍ മാറ്റവും കാരണം മഞ്ഞ, വെള്ള, ഓറഞ്ച്, വൈലറ്റ്, ചുവപ്പ് എന്നീ നിറത്തില്‍ ഇതിലെ ഒഴുക്ക് കാണപ്പെടുന്നു. 1871-ല്‍ ആണ് ഇതിനെ ഭൂമിശാസ്ത്ര വിദഗ്ധര്‍ കണ്ടെത്തുന്നത്. 370 അടി വ്യാസവും 121 അടി ആഴവുമുള്ള ഗ്രാന്‍ഡ് പ്രിസ്മാറ്റിക്കിന് മഴവില്ലിന്റെ മനോഹാരിതയാണ്. മധ്യഭാഗത്ത് കാണപ്പെടുന്ന നീല നിറം ഇതിനെ നയനമനോഹരമായ കാഴ്ചയാക്കുന്നുണ്ട്. 87 മുതല്‍ 93 ഡിഗ്രിവരെ താപശേഷിയുള്ള ഈ ഭാഗത്ത് സൂര്യരശ്മി പതിച്ചാണ് ഇത്ര മനോഹര കാഴ്ച നല്‍കുന്നത്. വ്യത്യസ്ത താപനിലയിലുള്ള വെള്ളമായതിനാല്‍ ഇതില്‍ അധിവസിക്കുന്ന സൂക്ഷ്മജീവികളാണ് പല നിറങ്ങള്‍ നല്‍കുന്നത്. ഒരു മിനിറ്റില്‍ 1900 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ പുറത്തേക്കൊഴുകുന്നത്.

ഫൗണ്ടന്‍ പോയിന്റ് എന്ന പേരിട്ടിരിക്കുന്ന മഡ്‌സ്‌പോട്ട്, ഇതില്‍നിന്നു പുറത്തേക്ക് വരുന്ന വാതകങ്ങള്‍ക്ക് രൂപമാറ്റം വന്ന് ഉണ്ടാവുന്ന പല നിറത്തിലുള്ള ചെളിക്കുമിളകള്‍-എന്നിവയെല്ലാം യെല്ലോസ്‌റ്റോണില്‍ വിസ്മയങ്ങളുടെ തീരാകാഴ്ചകള്‍ തന്നെയാണ് യാത്രക്കാര്‍ക്ക് നല്‍കുക. ഒപ്പം പ്രകൃതി സംരക്ഷണത്തിന്റെ നല്ല മാതൃകയുമാവുന്നു. ഏകദേശം 1700 തരം മരങ്ങളുടേയും ചെറുസസ്യങ്ങളുടേയും കേന്ദ്രം കൂടിയാണ് യെല്ലോസ്റ്റോണ്‍. ഇതിന് പുറമെ 60 ഇനം സസ്തനികളും 311 ഇനം പക്ഷികളും ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വില്ലോ മരങ്ങളും ഫിര്‍ മരങ്ങളും നിറഞ്ഞ താഴ്വരയില്‍ സാന്‍ഡ് വെര്‍ബേന എന്ന അപൂര്‍വ സസ്യങ്ങളേയും കാണപ്പെടുന്നുണ്ട്. പാര്‍ക്കിന്റെ പകുതിയിലേറെ ഭാഗവും കാടായതിനാല്‍ തിരിച്ചറിയപ്പെടാത്ത നിരവധി സസ്യജാലങ്ങള്‍ ഇനിയുമിവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വെറും ദേശീയോദ്യാനം എന്നതിലപ്പുറം വംശനാശം സംഭവിച്ചുപോയ ജീവികളെ തിരിച്ചെത്തിച്ച് വനവല്‍ക്കരണത്തിന്റെ ലോകമാതൃക തീര്‍ത്ത കഥയും യെല്ലോസ്‌റ്റോണിന് കാണിച്ചുകൊടുക്കാനുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ബൈസണ്‍, ചെന്നായ സംരക്ഷണങ്ങള്‍.

ദേശീയോദ്യാനത്തിലെ ബൈസണ്‍ | Photo: Getty Images

  • ബൈസണ്‍ വാലി
ജിയോ തെര്‍മല്‍ സവിശേഷതകള്‍ക്ക് പുറമേ ഏറ്റവും വലിയ ബൈസണ്‍വാലി കൂടിയാണ് യെല്ലോസ്റ്റോണ്‍ ദേശീയ പാര്‍ക്ക്. 1800 കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ വലിയ രീതിയിലുള്ള വേട്ടയാടലാണ് ബൈസണുകള്‍ക്കെതിരേ നടന്നത്. ഇതോടെ ഇവ തുടച്ചുനീക്കപ്പെടുമെന്ന തിരിച്ചറിവിലാണ് ബൈസണ്‍ സംരക്ഷണമെന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഒരുകാലത്ത് ഇവിടെ രണ്ട് ഡസണ്‍ ബൈസണുകള്‍ മാത്രം അവശേഷിക്കപ്പെടുകയും ചെയ്തിരുന്നു. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ഇവയുടെ സംരക്ഷണം ഏറ്റെടുത്തതോടെ വിപ്ലവകരമായ മാറ്റമാണുണ്ടായത്. ഇതോടെ രാജ്യത്തെതന്നെ ഏറ്റവും വലിയ ബൈസണ്‍ സംരക്ഷണ കേന്ദ്രമായി യെല്ലോസ്റ്റോണ്‍ മാറുകയും ചെയ്തു.

അമേരിക്കയിലെതന്നെ ഏറ്റവും പഴയതും വിജയകരമായതുമായ ബൈസണ്‍ സംരക്ഷണ കേന്ദ്രമെന്നും യെല്ലോസ്റ്റോണ്‍ അറിയപ്പെടുന്നുണ്ട്. 2022 വരേയുള്ള കണക്കനുസരിച്ച് 6000 ബൈസണുകളെയാണ് യെല്ലോസ്റ്റോണില്‍ സംരക്ഷിച്ച് പോരുന്നത്. പട്ടാപ്പകല്‍ പോലും റോഡുകളിലൂടെ ബൈസണുകളുടെ സഞ്ചാരം പതിവാണിവിടെ. ബൈസണ്‍ ജാം എന്ന പേരില്‍ ട്രാഫിക് തടസ്സങ്ങള്‍ പോലുമുണ്ടാവാറുണ്ട്. ഇവയ്ക്ക് ഒരു പ്രത്യേക സ്ഥലമില്ലെന്ന നിലയ്ക്ക് യെല്ലോസ്റ്റോണിന്റെ പലഭാഗത്തും ബൈസണുകളെ വലിയ രീതിയില്‍ കാണാന്‍ കഴിയും. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

ബൈസണുകളുടെ വാഹകശേഷി ഉറപ്പാക്കാനായി വര്‍ഷാവര്‍ഷം പ്രത്യേക കണക്കെടുപ്പും നടത്തുന്നുണ്ട്. ഈ കണക്കിന്റെ അടിസ്ഥാനത്തിലാണ് ഇവയുടെ എണ്ണം നിയന്ത്രിക്കുന്നത്. എണ്ണം കൂടുമ്പോള്‍ മനുഷ്യ-മൃഗസംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്ന് കണക്കാക്കി കൃത്യമായ മാസ്റ്റര്‍പ്ലാനോട് കൂടിയാണ് ഇവയുടെ സംരക്ഷണം. ഈ സമയങ്ങളില്‍ പാര്‍ക്കിന് പുറത്ത് നിയമങ്ങള്‍ പാലിച്ചുള്ള ബൈസണ്‍വേട്ടയ്ക്കും അനുവാദം നല്‍കും. ചില സമയങ്ങളില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ സ്ഥലം മാറ്റുകയും ചെയ്യുന്നു.

തണുപ്പു കാലത്താണ് യെല്ലോസ്റ്റോണില്‍ ബൈസണ്‍ വേട്ടയ്ക്കനുവാദം. പാര്‍ക്കിന് പുറത്തേക്ക് കടക്കുന്ന ബൈസണുകളെ ലൈസന്‍സുള്ള വേട്ടക്കാര്‍ക്ക് വെടിവെക്കാന്‍ പറ്റും. സ്ഥലം മാറ്റുകയെന്നത് വലിയ ചെലവേറിയ പദ്ധതിയായതിനാല്‍ വേട്ടയാടാന്‍ അനുവദിക്കുകയാണ് ഇവയുടെ എണ്ണം നിയന്ത്രിക്കാനായുള്ള പ്രധാന മാര്‍ഗമായി ഉപയോഗിക്കുന്നത്. രോഗം വന്നവയെ ചികിത്സിക്കാതെ സ്വാഭാവികമായ മരണത്തിന് വിട്ടുകൊടുത്തും എണ്ണം നിയന്ത്രിക്കുന്നുണ്ട്.

അമേരിക്കന്‍ ചെന്നായ | Photo: AP

  • തിരികെയെത്തിയ ചെന്നായ്ക്കള്‍
വംശനാശം സംഭവിച്ചുപോയ ചെന്നായ്ക്കളുടെ വിജയകരമായ സംരക്ഷണത്തിന്റെ കഥയും വനവല്‍ക്കരണത്തിന്റെ മാതൃകയുമുണ്ട് യെല്ലോസ്റ്റോണിന് പറയാന്‍. വേട്ടക്കാരായ മൃഗങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി 1926-ല്‍ അവിടെയുളള ചെന്നായ്ക്കളെ കൊന്നുതീര്‍ത്തിരുന്നു. ചെന്നായ്ക്കള്‍ ഇല്ലാതായതോടെ അത് പാരിസ്ഥിതിക സന്തുലനത്തെ അപ്പാടെ മാറ്റിമറിച്ചു. ഏറെക്കാലമായുള്ള ജനകീയ ആവശ്യത്തെ തുടര്‍ന്ന് 1995-ല്‍ 14 ചെന്നായ്കളെ ഇവിടെ തിരിച്ചത്തിച്ചപ്പോള്‍ അതുണ്ടാക്കിവെച്ച മാറ്റങ്ങള്‍ അത്ഭുതകരമായിരുന്നു. പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ചെന്നായ്കള്‍ പെറ്റുപെരുകിയതോടെ ചെന്നായ സംരക്ഷണമെന്ന വിപ്ലവകരമായ മുന്നേറ്റവും യെല്ലോസ്റ്റോണില്‍ കാണാന്‍ കഴിഞ്ഞു. പ്രദേശത്തിന്റെ ജൈവവ്യവസ്ഥയെ ചെന്നായകളുടെ വരവ് വലിയ രീതിയില്‍ മാറ്റിമറിച്ചു.

ചെന്നായ്ക്കള്‍ ഇല്ലാതായതോടെ സസ്യബുക്കുകളായ മാനടക്കമുള്ളവയുടെ എണ്ണം പാര്‍ക്കില്‍ അനിയന്ത്രിതമായി വര്‍ധിച്ചിരുന്നു. ഇവ ജീവനും സ്വത്തിനും ഭീഷണിയായതോടെ മനുഷ്യന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍. സസ്യബുക്കുകളായ ഇവ ക്രമാതീതമായി വര്‍ധിച്ചതോടെ പാര്‍ക്കിലെ പച്ചപ്പ് വളരെ പെട്ടെന്നാണ് ഇല്ലാതായത്. എന്നാല്‍ ചെന്നായ്ക്കള്‍ തിരിച്ചെത്തിയതോടെ ഇവയുടെ എണ്ണം കുറയാന്‍ തുടങ്ങി. ചെന്നായകളുടെ ഭീഷണി വര്‍ധിച്ചതോടെ മാന്‍കൂട്ടങ്ങളുടെ സ്വഭാവം തന്നെ മാറി. അതുവരെ ആരേയും പേടിയില്ലാതെ നടന്ന ഇവ ചില പ്രദേശങ്ങള്‍ അപ്പാടെ ഒഴിവാക്കി. അതോടെ പുല്‍മേടുകള്‍ നഷ്ടപ്പെട്ട് തരിശാക്കപ്പെട്ട പ്രദേശങ്ങളില്‍ പച്ചപ്പു കണ്ടുതുടങ്ങി. ആറ് വര്‍ഷംകൊണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് പാര്‍ക്കിലുണ്ടായത്.

Photo: https://twitter.com/YellowstoneNPS

പ്രകൃതിയുടെ ഭക്ഷ്യശ്യംഖലയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു ചെന്നായ്കളുടെ വരവ്. കുറ്റിച്ചെടികളായിരുന്ന കുഞ്ഞുമരങ്ങള്‍ തഴച്ച് വളര്‍ന്ന് വന്‍മരങ്ങളായതോടെ പക്ഷികളും ചെറുജീവികളും തിരിച്ചെത്തി. മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ധിച്ചു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്‍മാരുമെത്തി. മരങ്ങള്‍ വര്‍ധിച്ചതോടെ മരം തിന്നുന്ന ബീവറുകളുമെത്തി. പ്രകൃതിയിലെ എന്‍ജീനിയര്‍മാര്‍ എന്നറിയപ്പെടുന്ന ബീവറുകള്‍ മരച്ചില്ലകള്‍ക്കൊണ്ട് തടാകങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ഇവിടേക്ക് മീനുകളും താറാവുകളും നീര്‍നായകളുമെത്തി. സ്ഥലത്തെ നദികളുടേയും പുഴകളുടേയും സ്വഭാവം തന്നെ മാറി. ചുരുക്കിപ്പറഞ്ഞാല്‍ 14 ചെന്നായ്കള്‍ ഒരു സ്ഥലത്തെ ഭക്ഷ്യശൃംഖല മുന്നോട്ടു കൊണ്ടുപോവുന്നതിന്റെ ചുക്കാന്‍പിടിക്കുക തന്നെയായിരുന്നു. അങ്ങനെ വനവല്‍ക്കരണത്തിന് വലിയ പങ്കുവഹിക്കുകയും ചെയ്തു.

ഒരു രാജ്യത്തിന്റെ സമ്പത്തെന്ന് വിശേഷിപ്പിക്കാവുന്ന പ്രകൃതിയുടെ വരദാനമാണ് സംരക്ഷിത മേഖലകളായ ദേശീയോദ്യാനങ്ങള്‍. ലോകത്തിന്റെ പല ഭാഗത്തും ഇത്തരം ദേശീയോദ്യാനങ്ങളുണ്ടെങ്കിലും യെല്ലോസ്‌റ്റോണിലൂടെയാണ് ഇത് ലോകശ്രദ്ധയാകര്‍ശിച്ചതും യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടിച്ചതും. ഒരു പ്രദേശത്തെ നിധിപോലെ കാത്തു സൂക്ഷിച്ച് മനുഷ്യര്‍ മാത്രമല്ല ഈ ഭൂമിയുടെ അവകാശികളെന്ന് ഉറപ്പിച്ച് പറയുകയാണ് യെല്ലോസ്‌റ്റോണിന്റെ സംരക്ഷകര്‍. വെറും കാഴ്ചയ്ക്കപ്പുറം ഇത് കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയെകുറിച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഓരോ യാത്രയ്ക്കുംശേഷം സ്വയം ബോധവാന്മാരുമാകുന്നു. ഇതിനായി സാധാരക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള അനുബന്ധ പ്രദര്‍ശനങ്ങളും വിശദീകരണവും യെല്ലോസ്‌റ്റോണില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Yellowstone national park 151 anniversary

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
eknath shinde rahul gandhi

1 min

'സവർക്കറെ രാഹുൽ അപമാനിച്ചു, റോഡിലിറങ്ങി നടക്കാൻ പാടുപെടും'; ഭീഷണിയുമായി ഏക്നാഥ് ഷിന്ദെ

Mar 25, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


RAHUL

1 min

'വളരെ ലളിതമായ ചോദ്യം, ആ 20,000 കോടി രൂപ ആരുടേത്..?'; അയോഗ്യനാക്കിയാലും വിടില്ലെന്ന് രാഹുല്‍

Mar 25, 2023

Most Commented