നിർമ്മല സീതാരാമൻ, കെ.എൻ. ബാലഗോപാൽ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: നികുതി കണക്കിന്റെ പേരിൽ സംസ്ഥാന സർക്കാർ വെട്ടിലായിരിക്കെ 10 വർഷത്തിനിടെ നികുതി വിഹിതമായും ഗ്രാന്റായും പദ്ധതി വിഹിതമായും കേന്ദ്രത്തിൽ നിന്ന് സംസ്ഥാനത്തിനു ലഭിച്ചത് രണ്ട് ലക്ഷം കോടി രൂപ. 2012-13 സാമ്പത്തിക വർഷം മുതൽ 2021-22 സാമ്പത്തിക വർഷം വരെയുള്ള കണക്കാണിത്. കേന്ദ്രസർക്കാർ നികുതിവരുമാനത്തിൽ കേരളത്തിന് അർഹമായ വിഹിതം നൽകുന്നില്ലെന്നും അതിനാലാണ് ഇന്ധന സെസ്സ് കൂട്ടുകയും മറ്റ് നികുതി വർധന നടപ്പാക്കേണ്ടി വന്നതെന്നുമാണ് സംസ്ഥാന ധനമന്ത്രി ബാലഗോപാൽ ന്യായീകരിക്കുന്നത്.
ഇതിനിടെയാണ് സംസ്ഥാന സർക്കാർ തന്നെ നിയമസഭയിൽ വെച്ച കണക്കുകൾ തിരിഞ്ഞുകൊത്തുന്നത്. ധനകമ്മിഷൻ റിപ്പോർട്ട് പ്രകാരമാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നികുതിവിഹിതം കൈമാറുന്നത്. എന്നാൽ ഇടയ്ക്ക് രണ്ട് സാമ്പത്തിക വർഷം നികുതി വിഹിതം കുറഞ്ഞു. 2012-13 സാമ്പത്തിക വർഷത്തിൽ കേരളത്തിന് കേന്ദ്ര നികുതി വിഹിതമായി 6840.65 കോടി രൂപയാണ് നൽകിയത്. പിന്നീടിത് ക്രമമായി വർധിച്ച് 2018-19 സാമ്പത്തിക വർഷത്തിൽ 19038.2 കോടിയായി. കോവിഡ് കാലത്താണിത്. എന്നാൽ 2021-22 സാമ്പത്തിക വർഷമായപ്പോൾ അത് 11560.4 കോടിയായി കുറഞ്ഞു. ആകെ 29.51% കുറവാണ് കേന്ദ്രനികുതി വിഹിതത്തിൽ കേരളം നേരിട്ടത്.
എന്നാൽ പദ്ധതി- പദ്ധതിയേതര ഇനത്തിൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് കുറവല്ലാത്ത ഫണ്ട് വിഹിതമാണ് ഇക്കാലയളവിലുണ്ടായതെന്ന് കാണാം. 2012-13 സാമ്പത്തിക വർഷത്തിൽ 3021.53 കോടിയായിരുന്നു ഈ ഇനത്തിൽ കേരളത്തിന് ലഭിച്ചത്. എന്നാൽ 2021-22 സാമ്പത്തിക വർഷത്തിൽ കേരളത്തിന് 31068.28 കോടിയാണ് കേന്ദ്രത്തിൽ നിന്ന് കിട്ടിയത്. അങ്ങനെ നോക്കിയാൽ ഇക്കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്ര നികുതിവിഹിതമായും പദ്ധതി- പദ്ധതിയേതര ഇനത്തിലുമായി കേന്ദ്രം കേരളത്തിന് നൽകിയത് ആകെ 42,628.68 കോടി രൂപ.
2012-13 മുതൽ 2021-22 സാമ്പത്തികവർഷം വരെ ആകെ 2,08,303.76 കോടിരൂപയാണ് കേന്ദ്രത്തിൽനിന്ന് കേരളത്തിലേക്ക് ഒഴുകിയത്. 10 വർഷത്തിനിടെ 1,13,984.12 കോടി രൂപ നികുതി വിഹിതമായും പദ്ധതി- പദ്ധതിയേതര വിഭാഗത്തിൽ 94,319.85 കോടിയും കേരളത്തിന് ലഭിച്ചു. ഇതിൽ കഴിഞ്ഞ ഏഴ് വർഷത്തിടെ ഗണ്യമായ വ്യത്യാസം വന്നിട്ടുമുണ്ട്.
നികുതി വിഹിതത്തിൽ രണ്ട് വർഷങ്ങളിൽ കുറവുണ്ടായത് വസ്തുതയാണ്. എന്നാൽ ജിഎസ്ടി നഷ്ടപരിഹാരം എന്നത് വിട്ട് സാമ്പത്തിക നിയന്ത്രണങ്ങളിലൂടെ തകർക്കുകയാണെന്ന പതിവുപല്ലവി തന്നെയാണ് ധനകാര്യത്തിൽ സർക്കാരിന്റെ നിലപാട്.
വർഷം | കേന്ദ്ര നികുതി വിഹിതം | പദ്ധതി പദ്ധതിയേതര വിഹിതം | ആകെ തുക |
2012-13 | 6840.65 | 3021.53 | 9862.18 |
2013-14 | 7468.68 | 4138.21 | 11606.9 |
2014-15 | 7926.29 | 7507.99 | 15434.3 |
2015-16 | 12690.7 | 8921.35 | 21612 |
2016-17 | 15225 | 8510.35 | 23735.4 |
2017-18 | 16833.1 | 8527.84 | 25360.9 |
2018-19 | 19038.2 | 11389 | 30427.1 |
2019-20 | 16401.1 | 11235.3 | 27636.3 |
2021-22 | 11560.4 | 31068.28 | 42628.68 |
ജി.എസ്.ടിയുടെ അർഹമായ വിഹിതം കേരളം നേടിയെടുക്കാൻ ശ്രമിക്കുന്നില്ലെന്ന ആരോപണം കഴിഞ്ഞ ദിവസമാണ് പാർലമെന്റിൽ ഉയർന്നത്. കഴിഞ്ഞ അഞ്ചു വർഷമായി അക്കൗണ്ടന്റ് ജനറൽ (എ.ജി.) അംഗീകരിച്ച കണക്കുകൾ കേരളം കേന്ദ്രത്തിനു സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ പണം അനുവദിക്കാൻ സാധിക്കാത്ത സ്ഥിതിയാണെന്നും ചോദ്യോത്തരവേളയിൽ കേന്ദ്ര ധനമന്ത്രി പറഞ്ഞിരുന്നു. എ.ജി. സർട്ടിഫിക്കറ്റുള്ള കണക്ക് ലഭിക്കാത്തതിനാലാണ് സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി. വിഹിതം വൈകുന്നതെന്നും എൻ.കെ. പ്രേമചന്ദ്രന്റെ ഉപചോദ്യത്തിന് മറുപടിയായി മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കിയിരുന്നു.
ജി.എസ്.ടിയില്‍ കേരളത്തിന് കൂടുതല്‍ വിഹിതത്തിന് അര്‍ഹതയുണ്ടെന്നതാണ് വസ്തുത. അന്തർ സംസ്ഥാന ചരക്കുനീക്കം നടക്കുമ്പോൾ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ഐ.ജി.എസ്.ടി. ഇനത്തിൽ ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ കൂടുതൽ തുക ലഭിക്കേണ്ടതാണ്. അന്തർ സംസ്ഥാന വിൽപ്പനകളിൽ കൃത്യമായി ഫയലിംഗ് നടന്നാൽ മാത്രമേ കേന്ദ്ര സർക്കാർ ഐ.ജി.എസ്.ടി. പൂളിൽനിന്നു സംസ്ഥാനത്തിന് അർഹമായ തുക ലഭിക്കുകയുള്ളു. ഇതിന് ഇ-വേ ബിൽ സംവിധാനം ഫലപ്രദമാക്കുകയാണ് പോംവഴി. പക്ഷെ, കേരളം അതിനുള്ള ശ്രമങ്ങൾ ആത്മാർഥമായി നടത്തുന്നില്ലെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. കുറ്റപ്പെടുത്തുന്നു. ഇത്തരത്തിൽ കൃത്യമായി കണക്കുകൾ തയ്യാറാക്കിയാൽ മാത്രമേ എ.ജി. സർട്ടിഫിക്കേഷനോടെ ആ തുക വാങ്ങിച്ചെടുക്കാനാകൂ. കേരളം ഇക്കാര്യത്തിൽ പിന്നാക്കം പോയി.
അതായത് കേരളത്തിന്റെ ജി.എസ്.ടി. വളർച്ചയെന്നത് 20 ശതമാനത്തിലധികമാണ്. എന്നാൽ 14 ശതമാനത്തിൽ താഴെയാണെങ്കിൽ മാത്രമേ കേരളത്തിന് ഇനി നികുതി നഷ്ടത്തിന്റെ പേരിൽ നഷ്ടപരിഹാരം ആവശ്യപ്പെടാനൊക്കു. 2022-ൽ നഷ്ടപരിഹാരം നിർത്തിയതിനാൽ കോടികളുടെ വരുമാനനഷ്ടമാണ് കേരളത്തിനുണ്ടായതെന്നാണ് സർക്കാർ വാദം. എന്നാൽ കേരളത്തിന്റെ ജി.എസ്.ടി. വളർച്ച 20% ആയ നിലയ്ക്ക് നഷ്ടപരിഹാരം വേണമെന്ന് ഇനി പറയുന്നതിന് ന്യായീകരണമില്ല. ഐ.ജി.എസ്.ടി. പൂളിൽനിന്നും സംസ്ഥാനത്തിന് അർഹമായ തുക നേടിയെടുക്കാനുള്ള ശ്രമം നടത്തിയാൽ തന്നെ കേരളത്തിന് നേട്ടമുണ്ടാക്കാനാകും. ഇതിനുള്ള പരിശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതുമില്ല.
ചുരുക്കത്തിൽ, കേരളം ഇപ്പോൾ നേരിടുന്നത് ധനകാര്യ മാനേജ്മെന്റിലെ പിഴവിന്റെ ആകെത്തുകയാണ്. ഓഡിറ്റ്, എൻഫോഴ്സ്മെന്റ്, ഇന്റലിജൻസ് അടക്കമുള്ളവ സംവിധാനങ്ങൾ അർഹമായ നികുതി സമാഹരിക്കുന്നതിൽ പരാജയപ്പെട്ടു. ഇതിന് പകരം കേന്ദ്രത്തിനെ കുറ്റപ്പെടുത്തുന്നതാണ് സർക്കാർ കണ്ട മറുവഴി. കേരളത്തിന് കേന്ദ്ര നികുതി വിഹിതത്തിൽ കുറവ് വന്നെങ്കിലും അതിന് കാരണം 15-ാം ധനകമ്മീഷൻ ശുപാർശയാണ്. പക്ഷെ, ഇതിനൊപ്പം വിവിധ ഗ്രാന്റുകളിലായി പദ്ധതി- പദ്ധതിയേതര വിഭാഗത്തിൽ കേരളത്തിന് കേന്ദ്രത്തിൽനിന്ന് തുക ലഭിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ചരക്ക് സേവന നികുതിയിൽ നേട്ടമുണ്ടാക്കാനായില്ലെങ്കിൽ അതിന് കാരണം സർക്കാരിന്റെ തന്നെ പിടിപ്പുകേടിന്റെ ഫലമാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.
Content Highlights: GST, Centre-Kerala, Tax Issues, State Government, Finance, KN Balagopal, Nirmala Sitaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..