മുട്ടം : ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയിൽനിന്ന് 27 പവൻ സ്വർണവും 50000 രൂപയും തട്ടിയെടുത്ത കേസിൽ ചാലക്കുടിയിലുള്ള അഞ്ച് സ്വർണക്കടകളിൽനിന്ന് മുട്ടം പോലീസ് സ്വർണം കണ്ടെത്തി. കേസിലെ പ്രതി തൻസീറുമായി പോലീസ് ബുധനാഴ്ച നടത്തിയ തെളിവെടുപ്പിലാണ് സ്വർണം കണ്ടെത്തിയത്. വിവാഹവാഗ്ദാനം നൽകി രണ്ടുതവണയായി തുടങ്ങനാട് സ്വദേശിനിയായ പെൺകുട്ടിയിൽനിന്ന് സ്വർണവും പണവും തട്ടിയെടുത്ത സംഭവത്തിൽ കൊല്ലം പത്തനാപുരം പുന്നല ബംഗ്ലാദേശ് കോളനിയിലെ വേങ്ങവിള പടിഞ്ഞാശേരിയിൽ തൻസീറിനെ ചൊവ്വാഴ്ച മുട്ടം പോലീസ് പിടികൂടിയിരുന്നു. പെൺകുട്ടിയെ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഇയാൾ മൂന്നു മാസം മുൻപാണ് സ്വർണം തട്ടിയെടുത്തത്. 12 പവൻ സ്വർണം ഇയാളിൽനിന്ന് കണ്ടെടുത്തിരുന്നു. ബാക്കി സ്വർണം ചാലക്കുടിയിലെ സ്വർണക്കടയിൽ വിറ്റതായി പോലീസിനോട് സമ്മതിച്ചിരുന്നു.
പണം തട്ടിയെടുത്തശേഷം രണ്ട് ആഴ്ചയിലേറെയായി ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. പോലീസ് കൊട്ടാരക്കരയിലെത്തി പഴയ മൊബൈൽ ലൊക്കേഷൻ വെച്ച് ഏറെ പണിപ്പെട്ടാണ് പ്രതിയെ പിടികൂടിയത്. തൊടുപുഴ ഡിവൈ.എസ്.പി. കെ.സദന്റെ നിർദേശപ്രകാരം മുട്ടം പ്രിൻസിപ്പൽ എസ്.ഐ. എൻ.എസ്.റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയുമായി ചാലക്കുടിയിൽ തെളിവെടുപ്പ് നടത്തിയത്.