സെര്‍വിക്കല്‍ കാന്‍സര്‍ ആരിലൊക്കെയാണ് കൂടുതല്‍ കാണുന്നത്? പ്രതിരോധം ഇങ്ങനെ; വിശദമായി അറിയാം


By ഡോ. ലക്ഷ്മി അമ്മാള്‍

4 min read
Read later
Print
Share

ലോകാരോഗ്യസംഘടന എച്ച്.പി.വി. വാക്സിന്‍ രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്

Representative Image| Photo: Gettyimages

കാന്‍സര്‍ എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ എല്ലാവര്‍ക്കും ഒരു നടുക്കമാണുണ്ടാവുക. ആ ഭീതി അടിസ്ഥാനരഹിതമല്ല താനും.

സ്ത്രീകളില്‍ വരുന്ന ഗര്‍ഭാശയ മുഖത്തിന്റെ കാന്‍സര്‍ അഥവാ സെര്‍വിക്കല്‍ കാന്‍സര്‍ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു കാന്‍സറാണ്.

ഗര്‍ഭപാത്രത്തിന്റെ ഏറ്റവും താഴെയുള്ള ഭാഗത്തിനെയാണ് സെര്‍വിക്സ് അഥവാ ഗര്‍ഭാശയ മുഖം എന്നു പറയുന്നത്.

സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളെ ബാധിക്കുന്ന കാന്‍സര്‍ ആണ് സെര്‍വിക്കല്‍ കാന്‍സര്‍. ലോകത്തിലെ സെര്‍വിക്കല്‍ കാന്‍സര്‍ രോഗികള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യയിലാണ്. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്.

സെര്‍വിക്കല്‍ കാന്‍സറിന്റെ പ്രത്യേകത

മറ്റ് കാന്‍സറുകളില്‍ നിന്നും വ്യത്യസ്തമായി സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നത് ഒരു അണുബാധ മൂലമാണ്. ഹ്യൂമന്‍ പാപ്പിലോമ (എച്ച്.പി.വി.) എന്ന വൈറസ് ബാധ സര്‍വ്വസാധാരണയായി കണ്ടുവരുന്ന ഒന്നാണ്. തൊലിപ്പുറത്തും ഗുഹ്യഭാഗത്തും കാലിലും ഒക്കെ അരിമ്പാറകള്‍ ഉണ്ടാകുന്നത് ഈ വൈറസാണ്. സ്പര്‍ശനത്തിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും പകരുന്ന ഈ വൈറസ് വിവിധ തരത്തിലുണ്ട് (120 ലേറെ). അതില്‍ 14 തരം വൈറസുകള്‍ക്ക് അപകട സാധ്യത ഏറെയാണ്. അവ ഗര്‍ഭാശയ മുഖത്തു മാത്രമല്ല, മലദ്വാരം, യോനീഭാഗം, പുരുഷലിംഗം, വായ, തൊണ്ട, എന്നീ അവയവങ്ങളിലും കാന്‍സര്‍ ഉണ്ടാക്കുന്നു. എച്ച്.പി.വി. 16, 18 എന്നിവയാണ് സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധ എങ്ങനെ ഉണ്ടാക്കുന്നു?

സര്‍വ്വസാധാരണയായി കാണപ്പെടുന്ന വൈറസ് ആണ് എച്ച്.പി.വി. എന്ന് പറഞ്ഞല്ലോ. ലൈംഗിക ബന്ധം തുടങ്ങിക്കഴിഞ്ഞ് 24-25 വയസ്സിലാണ് ഈ അണുബാധ കൂടുതല്‍ കാണുന്നത്. 50 വയസ്സാകുമ്പോഴേയ്ക്ക് 80 ശതമാനം ആളുകളിലും ഈ അണുബാധ ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ എച്ച്.പി.വി. അണുബാധ ഉണ്ടായിട്ടുള്ള എല്ലാവര്‍ക്കും സെര്‍വിക്കല്‍ കാന്‍സര്‍ ഉണ്ടാകുന്നില്ല.

കാരണം 85 ശതമാനം പേരിലും ഈ അണുബാധ ഒന്നു രണ്ടു വര്‍ഷം കൊണ്ടു മാറുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇതില്‍ 15 ശതമാനം പേരില്‍ അണുബാധ സ്ഥിരമായി നില്‍ക്കാം. ഇതില്‍ 5 ശതമാനം പേര്‍ക്ക് സെര്‍വിക്കല്‍ കാന്‍സറിന് മുന്നോടിയായിട്ടുള്ള കോശ വ്യതിയാനങ്ങള്‍ ഉണ്ടാകാം.

സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ ഉണ്ടാകുന്നു?

ഹ്യൂമന്‍ പാപ്പിലോമ വൈറസ് അണുബാധയുണ്ടായിട്ടുള്ള അഞ്ച് ശതമാനം സ്ത്രീകളുടെ സെര്‍വിക്സില്‍ വര്‍ഷങ്ങള്‍ക്കുശേഷവും കോശ വ്യതിയാനങ്ങള്‍ നിലനില്‍ക്കുന്നു. ഈ കോശ വ്യതിയാനങ്ങളെ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ (CIN) എന്നാണ് പറയുന്നത്. ഈ വ്യതിയാനങ്ങള്‍ കാലക്രമേണ കാന്‍സറായി മാറാന്‍ സാധ്യതയുണ്ട്. സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ കാന്‍സറായി മാറുന്നതിന് ഏകദേശം 10 വര്‍ഷം എടുക്കും. ഈ കാലയളവില്‍ ഈ കോശ വ്യത്യാസങ്ങള്‍ നാം കണ്ടു പിടിച്ചു ഫലപ്രദമായി ചികിത്സിച്ചാല്‍ സെര്‍വിക്കല്‍ കാന്‍സറിനെ നമുക്ക് ഫലപ്രദമായി പ്രതിരോധിയ്ക്കാന്‍ കഴിയും. ഇവിടെയാണ് സ്‌ക്രീനിംഗ് ടെസ്റ്റുകളുടെ പ്രാധാന്യം.

ആരിലൊക്കെയാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലായി കണ്ടുവരുന്നത്?

  1. 18 വയസ്സിനു മുന്‍പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടികള്‍- ഇവരുടെ പ്രത്യുല്പാദന അവയവങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ വൈറസ് ബാധ കോശങ്ങളിലുണ്ടാക്കുന്ന വ്യത്യാസങ്ങള്‍ തീവ്രമായിരിക്കും.
  2. കൂടുതല്‍ പ്രസവിക്കുന്നവര്‍.
  3. ഒന്നില്‍ കൂടുതല്‍ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍.
  4. ലൈംഗിക പങ്കാളിയായ പുരുഷന് പരസ്ത്രീബന്ധമുണ്ടെങ്കില്‍.
  5. പ്രതിരോധ ശേഷി കുറഞ്ഞവര്‍, എച്ച്.ഐ.വി. അണുബാധയുള്ളവര്‍.
എന്താണ് സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയയുടെയും സെര്‍വിക്കല്‍ കാന്‍സറിന്റെയും രോഗലക്ഷണങ്ങള്‍?

  1. തുടക്കത്തില്‍ രോഗലക്ഷണങ്ങള്‍ ഒന്നും കാണണമെന്നില്ല.
  2. അമിതമായ വെള്ളപോക്ക്.
  3. ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിന് ശേഷമുള്ള രക്തക്കറ.
  4. സാധാരണ മാസമുറ അല്ലാതെ ഇടയ്ക്കിടെ വരുന്ന രക്തസ്രാവം.
  5. ആര്‍ത്തവ വിരാമം വന്നതിനുശേഷമുള്ള രക്തസ്രാവം.
സെര്‍വിക്കല്‍ കാന്‍സര്‍ എങ്ങനെ കണ്ടുപിടിക്കാം?

  1. വളരെ ലളിതവും വേദന രഹിതവും താരതമ്യേന ചെലവു കുറഞ്ഞതുമായ പരിശോധനയാണ് പാപ് സ്മിയര്‍ പരിശോധന. സാധാരണയുള്ള ഉള്ളു പരിശോധനയോടൊപ്പം തന്നെ പ്രത്യേക തയ്യാറെടുപ്പ് ഒന്നും ഇല്ലാതെ തന്നെ നടത്താവുന്ന ടെസ്റ്റാണിത്. ടെസ്റ്റ് വഴി എടുക്കുന്ന കോശങ്ങളെ മൈക്രോസ്‌കോപ്പിനടിയില്‍ വെച്ചു നോക്കി കോശ വ്യതിയാനങ്ങള്‍ കണ്ടുപിടിക്കുന്നു. 30 വയസ്സില്‍ പാപ്‌സ്മിയര്‍ ടെസ്റ്റ് തുടങ്ങാവുന്നതാണ്. എല്ലാ മൂന്നു വര്‍ഷവും ഈ ടെസ്റ്റ് ചെയ്യണം.
  2. ഇതേ കോശങ്ങളില്‍ തന്നെ എച്ച്.പി.വി. ഡി.എന്‍.എ. ടെസ്റ്റും നടത്താവുന്നതാണ്. ഇതിന് ചിലവ് അല്പം കൂടുമെങ്കിലും അഞ്ചു വര്‍ഷം കൂടുമ്പോള്‍ ഇത് ചെയ്താല്‍ മതിയാവും. പാപ്‌സ്മിയര്‍ ടെസ്റ്റിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ എച്ച്.പി.വി.ഡി.എന്‍.എ. ടെസ്റ്റിന് കാര്യക്ഷമത കൂടുതലാണ്. ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്നത് 35 വയസ്സിലും 10 വര്‍ഷത്തിനു ശേഷം 45 വയസ്സിലും ഓരോതവണ എച്ച്.പി.വി. ടെസ്റ്റ് എടുത്താല്‍ മതിയാകും എന്നാണ്. ഈ രണ്ട് ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ പിന്നീടുള്ള സ്‌ക്രീനിംഗിന്റെ ആവശ്യം വരുന്നില്ല.
  3. പാപ്‌സ്മിയര്‍ ടെസ്റ്റില്‍ കോശ വ്യത്യാസങ്ങള്‍ കണ്ടാല്‍ കോള്‍പോസ്‌കോപ്പി (Colposcopy) എന്ന പരിശോധന ചെയ്യാം. ഗര്‍ഭാശയ മുഖത്തിനെ ഒരു മൈക്രോസ്‌ക്കോപ്പിന്റെ സഹായത്തോടെ പരിശാധിക്കുന്നതാണ് കോള്‍പോസ്‌കോപ്പി. ഇത് എല്ലാ ആശുപത്രികളിലും ലഭ്യമല്ല. അങ്ങനെയുള്ള സ്ഥലങ്ങളില്‍ അയൊഡൈന്‍, അസെറ്റിക് ആസിഡ് തുടങ്ങിയവ സെര്‍വിക്‌സില്‍ പുരട്ടി സംശയം തോന്നുന്നിടത്തുന്നു മാത്രം ബയോപ്‌സി എടുത്താല്‍ മതിയാകും. ആവശ്യമുള്ളവര്‍ക്കു മാത്രം കോള്‍പോസ്‌കോപ്പിയുടെ കൂടെ തന്നെ ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയയ്ക്കുകയും ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബാക്കി ചികിത്സ നിശ്ചയിക്കുകയും ചെയ്യുന്നു.
മേല്‍ പറഞ്ഞ സ്‌ക്രീനിങ് ടെസ്റ്റുകളൊക്കെ സെര്‍വിക്കല്‍ കാന്‍സര്‍ വന്നുകഴിഞ്ഞോ, അല്ലെങ്കില്‍ സെര്‍വിക്കല്‍ ഇന്‍ട്രാ എപ്പിത്തീലിയല്‍ നിയോപ്ലാസിയ സ്റ്റേജിലോ കണ്ടുപിടിക്കാനുള്ള ടെസ്റ്റുകളാണ്. 100 ശതമാനം ഫലവത്തായി സെര്‍വിക്കല്‍ കാന്‍സറിനെ ഫലവത്തായി പ്രതിരോധിക്കാന്‍ ഹ്യൂമന്‍ പാപ്പിലോമ വൈറസിനെതിരായ വാക്‌സിന്‍ ഇന്ന് ലഭ്യമാണ്.

വാക്‌സിനുകള്‍ മൂന്നുതരം ​

എച്ച്.പി.വി. വാക്‌സിന്‍ സെര്‍വിക്കല്‍ കാന്‍സറിന് എതിരായ പ്രാഥമിക പ്രതിരോധ മാര്‍ഗമാണ്.

  1. ബൈവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 16,18 ന് എതിരായിട്ടുള്ളത്)
  2. ക്വാഡ്രിവാലന്റ് വാക്‌സിന്‍ (എച്ച്.പി.വി. 6, 11, 16, 18)
  3. നാനോവാലന്റ് വാക്‌സിന്‍ (ഒന്‍പത് തരം എച്ച്.പി.വി. വൈറസിന് എതിരായിട്ടുള്ളത്)
സെര്‍വിക്കല്‍ കാന്‍സറിനെപ്പോലെ തന്നെ യോനിയിലും മലദ്വാരത്തിലുമുണ്ടാകുന്ന കാന്‍സറിനേയും പുരുഷ ലിംഗത്തിലുണ്ടാകുന്ന കാന്‍സറിനെയും ഈ വാക്‌സിന്‍ പ്രതിരോധിക്കുന്നു.

എച്ച്.പി.വി. വാക്സിന്‍ നല്‍കേണ്ടത് ആര്‍ക്കാണ് ?

വാക്സിന്റെ തരം അനുസരിച്ച് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും കൊടുക്കാം. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുന്‍പു തന്നെ വാക്സിനേഷന് വിധേയരാകുന്നതാണ് ഏറ്റവും ഫലപ്രദം. ഒന്‍പത് വയസ്സു മുതല്‍ 14 വയസ്സു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ ആറു മാസത്തെ വ്യത്യാസത്തില്‍ കൊടുക്കണം. 14 വയസ്സിനു മുകളിലാണെങ്കില്‍ 3 ഡോസ് വാക്‌സിനാണ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളത് (0,1,6 മാസം).

ഒന്‍പത് മുതല്‍ 26 വയസ്സുവരെയുള്ള സ്ത്രീകള്‍ക്കാണ് പ്രതിരോധ കുത്തിവയ്പ്പ് നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതെങ്കിലും ഇന്ത്യയിലെ പ്രത്യേക സ്ഥിതി പരിഗണിച്ച് 45 വയസ്സു വരെയും കുത്തിവയ്പ്പ് എടുക്കാവുന്നതാണ്.

എച്ച്.പി.വി. വാക്സിന് പാര്‍ശ്വഫലങ്ങളുണ്ടോ?

എച്ച്.പി.വി. വാക്സിനില്‍ വൈറസിന്റെ ഡി.എന്‍.എയോ ജീവനുള്ള ഘടകങ്ങളോ ഇല്ലാത്തതിനാല്‍ പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നു തന്നെ പറയാം. കുത്തിവെച്ച സ്ഥലത്ത് വേദനയോ, തടിപ്പോ, ചൊറിച്ചിലോ ഉണ്ടാകാം. പനി, ദേഹവേദന, തലവേദന, ഛര്‍ദ്ദി എന്നിവ താത്ക്കാലികമായി അനുഭവപ്പെടാം.

സാംക്രമിക രോഗമുള്ളവര്‍, അലര്‍ജി ഉള്ളവര്‍, എസ്.എല്‍.ഇ. മുതലായ അസുഖമുള്ളവരും വാക്സിന്‍ എടുക്കാന്‍ പാടില്ല.

ലോകാരോഗ്യസംഘടന എച്ച്.പി.വി. വാക്സിന്‍ രാജ്യങ്ങളിലെ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേയ്ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ ഉന്മൂലനം ചെയ്യാനുള്ള തത്രപ്പാടിലാണ് ലോകാരോഗ്യസംഘടന. നമുക്ക് ഓരോരുത്തര്‍ക്കും അതില്‍ പങ്കുചേരാം.

നാം ചെയ്യേണ്ടത്

  1. പരമാവധി സ്ത്രീകള്‍ സ്‌ക്രീനിങ് ടെസ്റ്റുകള്‍ക്കു വിധേയരാവുക.
  2. നമ്മുടെ പെണ്‍കുട്ടികള്‍ക്ക് എച്ച്.പി.വി. വാക്സിനേഷന്‍ നിര്‍ബന്ധമായും നല്‍കുക.
(പട്ടം എസ്.യു.ടി. ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റാണ് ലേഖിക)

Content Highlights: How to prevent Cervical Cancer, Women's Health

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
depression

2 min

വേർപിരിയലുകൾ കടുത്ത മാനസിക വേദന ഉണ്ടാക്കുന്നതിന് പിന്നിൽ കാരണമുണ്ട് !

Mar 26, 2023


girls

4 min

വീട് വിട്ടുപോകുന്ന കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ഈ മനശ്ശാസ്ത്ര വഴികള്‍

Feb 10, 2022


Female soccer players cheering for teammate during game - stock photo

3 min

കൗമാരപ്രായത്തിൽ പെൺകുട്ടികൾ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്

Apr 19, 2021

Most Commented