ഷാനയുടെ ഫെയ്സ്ബുക്ക് പോസ്റ്റിൽ നിന്ന്
ടൈപ്പ് വണ്‍ പ്രമേഹം ബാധിച്ച കുട്ടികള്‍ സ്കൂളുകളില്‍ അഭിമുഖീകരിക്കുന്ന വിവേചനവും അവര്‍ നേരിടുന്ന മാനസികമായ ബുദ്ധിമുട്ടുകളും അടുത്തിടെ ചര്‍ച്ചയായിരുന്നു. പല കുട്ടികളും ഒരു നാലും അഞ്ചും തവണ ഇന്‍സുലിന്‍ കുത്തിവെപ്പ് എടുക്കുന്നവരും രക്തം പരിശോധിക്കുന്നവരുമാണ്. എന്നാല്‍, സൂചി ഉപയോഗിച്ച് ഇവ ചെയ്യാതെ ദൂരെയിരുന്നുപോലും ഇത്തരം കാര്യങ്ങള്‍ പരിശോധിച്ചറിയുന്നതിനുള്ള സംവിധാനം വിദേശരാജ്യങ്ങളില്‍ ലഭ്യമാണ്. ഇത്തരം സാങ്കേതികവിദ്യകള്‍ നമ്മുടെ നാട്ടില്‍ ഇതുവരെയും പരിചിതമായി തുടങ്ങിയിട്ടില്ല. ഈ സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹബാധിതയായ മകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും മാതാപിതാക്കളുടെ ഭയാശങ്കകളെക്കുറിച്ചും പങ്കുവയ്ക്കുകയാണ് ഷാന വിജേഷ് എന്ന അമ്മ.
സൂചി കുത്തിവയ്ക്കാതെ കുഞ്ഞുങ്ങളുടെ ഷുഗര്‍നില പരിശോധിക്കാനുള്ള സംവിധാനം ഇവിടെയും ഏര്‍പ്പെടുത്തണമെന്ന് അവര്‍ കുറിപ്പില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെടുന്നു.
ഷാനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം...
ബഹുമാനപ്പെട്ട കേന്ദ്ര --കേരള ഭരണകൂടത്തോടും, ജനങ്ങളുടെ വിശ്വാസ കേന്ദ്രമായ നീതിന്യായ വ്യവസ്ഥിതിയോടും
ടൈപ്പ് 1ഡയബറ്റിസ് ബാധിരായ കുഞ്ഞുങ്ങളുടെ അച്ഛനമ്മമാര്‍ വിനയപൂര്‍വം കുറച്ച് കാര്യങ്ങള്‍ ചോദിച്ചു കൊള്ളട്ടെ
ഒരമ്മയുടെ നീറുന്ന ഹൃദയമാണ് ഇവിടെ സംസാരിക്കുന്നത്..
ജീവിക്കാനുള്ള അവകാശമായ ആഹാരം വസ്ത്രം, പാര്‍പ്പിടം എന്നപോലെ Type 1 Diabetes ബാധിതരായ കുഞ്ഞുങ്ങളുടെ ജീവിക്കാനുള്ള ഒരാവകാശമാണ് കുഞ്ഞികൈകളില്‍, കുഞ്ഞു ശരീരത്തില്‍ സൂചി കുത്തല് ഒഴിവാക്കാന്‍ പറ്റുന്ന സംവിധനങ്ങള്‍ കിട്ടുക എന്നത്.
ബഹുമാനപ്പെട്ട നീതിന്യായവ്യവസ്ഥിതിക്കറിയാമോ ജനിച്ചു വീഴുമ്പോള്‍ മുതല്‍ അല്ലെങ്കില്‍ ഒന്നും രണ്ടും വയസ്സുമുതല്‍ ഒരുദിവസത്തില് അഞ്ചും ആറും പ്രാവശ്യം ഇന്‍സുലിന്‍ ഇന്ജെക്ഷന് എടുക്കുകയും ഏഴു മുതല്‍ പത്തു പ്രാവശ്യം വരെ കുഞ്ഞിക്കൈകളില്‍ കുത്തി ചോരയെടുത്തു ഷുഗര്‍ നോക്കുന്ന കുഞ്ഞുങ്ങളെയും അമ്മമാരെയും, ചെറുപ്പത്തില്‍ ഷുഗര്‍ബാധിച്ചു കണ്ണുകളുടെ കാഴ്ച്ച പോയവര്‍, കിഡ്നി തകരാറിലായവര്‍, കിഡ്നി മാറ്റല്‍ ശാസ്ത്രക്രിയ കഴിഞ്ഞ് പരാജയപെട്ടു ഡയാലിസിസ് ചെയ്യുന്നവര്‍, ഷുഗര്‍ കുറഞ്ഞുപോയി അച്ഛനമ്മമാരുടെ മുന്പില് മരിച്ചു വീണവര്‍, ഉറക്കത്തില്‍ ഷുഗര്‍ കുറഞ്ഞുപോയി നാക്കും കയ്യും കടിച്ചുമുറിച്ചു അപസ്മാരം ഇളകിയ കുഞ്ഞുങ്ങള്‍.., ഷുഗര്‍കുറഞ്ഞുപോകുമോ എന്ന് പേടിച്ച് ഒരു രണ്ടുമണിക്കൂര്‍ പോലും സ്വസ്ഥമായി ഉറങ്ങാന്‍ കഴിയാത്ത അമ്മമാരെ കുറിച്ച് അങ്ങനെ ഞങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ പട്ടിക എഴുതിയാല്‍ തീരില്ല...
കുഞ്ഞിന്റെ ഷുഗര്‍ കൂടുന്നതും കുറയുന്നതും ഏതുസമയത്താണ് എന്നറിയാതെ കുഞ്ഞുങ്ങള്‍ക്ക് സ്കൂളുകളില്‍ കാവലിരിക്കുന്ന അമ്മമാരേകുറിച്ചു അറിയുമോ നീതിപീഠമേ.. അമ്മമാരെല്ലാം മൃത പ്രായരായിരിക്കുന്നു..
ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കുഞ്ഞു ശരീരത്തില്‍ സൂചി കുത്തിയിറക്കാതെയും, കുഞ്ഞിക്കൈകളില്‍ കുത്തിനോവിക്കാതെ ഷുഗര്‍ നോക്കാനും.. ഒരുവീട്ടിലെ അഞ്ച് പേര്‍ക്ക് കുഞ്ഞിന്റെ ഷുഗര്‍ വാല്യൂസ് എവിടെയിരുന്നു വേണമെങ്കിലും നിരീക്ഷിക്കാന്‍ പറ്റുന്ന ടെക്നോളജികള്‍ ഉള്ള ഈ കാലഘട്ടത്തില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഇതൊന്നും കൊടുക്കാന്‍ മാതാപിതാക്കളായ ഞങ്ങള്‍ക്ക് സാധിക്കാതെ വരുമ്പോളുണ്ടാകുന്ന മാനസികാവസ്ഥ ബഹുമാനപ്പെട്ട നീതിപീഠം അറിയാന്‍ ശ്രമിക്കേണമേ..
കാശുള്ളവര്‍ അമേരിക്കയിലൊക്കെ പോയി ഈ പറഞ്ഞ സൗകര്യങ്ങള്‍ എല്ലാം വെച്ചുകൊണ്ട് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ മുന്പില് കൂടെ നടക്കുമ്പോള്‍ ഞങ്ങള്‍ ഹൃദയം തകര്‍ന്ന് ചോദിക്കുകയാണ് സാമ്പത്തികമാണോ ഈ ഭൂമിയില്‍ ജീവന് വില നിശ്ചയിക്കുന്നത്. ഭരണകൂടത്തിനോടും നീതന്യായവ്യവസ്ഥയോടും ഈ അമ്മ പറയുകയാണ് ഞങ്ങളുടെ കുഞ്ഞുങ്ങളുടെ ജീവിതം ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണം എങ്കില്‍ കുഞ്ഞുങ്ങളുടെ ഷുഗര്ലെവല് ഒരു ദിവസം 70% എങ്കിലും 70തിനും 180നും ഇടയില്‍ നിര്‍ത്തുവാന്‍ സാധിച്ചാലേ കുഞ്ഞുങ്ങള്‍ മാനസികവും ശരീരികവുമായി മിടുക്കരായി വളരുവാന്‍ സാധിക്കു.. അതിനു ഞങ്ങള്‍ക്ക് അമേരിക്കയിലും ജര്‍മനിയിലും ഒക്കെ ഉള്ള ടെക്നോളജികള്‍ അത്യന്താപേക്ഷിതം ആണ്... ഞങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഓരോ നിമിഷവും വിലപിടിച്ചതാണ്.. ഇന്നെങ്കില്‍ ഇന്ന് നാളെയെങ്കില്‍ നാളെ അധികം കാത്തുനില്ക്കാന് ആവതില്ല അമ്മമാര്‍ക്ക്... കാരണം അമ്മയായത് കൊണ്ട് തന്നെ...
ബഹുമാനപ്പെട്ട നീതിപീഠമേ താമസംവിന അമ്മമാരുടെ വേദന, അമ്മമാരുടെ ഹൃദയ മിടിപ്പ് നീതിപീഠത്തിന് ചെവികളില്‍ മുഴങ്ങുകയും.. കുഞ്ഞുമക്കളുടെ രക്തം കാണാതെ ഒരു ദിവസമെങ്കിലും, ഉറങ്ങാത്ത അമ്മമാരായ ഞങ്ങള്‍ക്ക് ഉറങ്ങണം
ഷാന വിജേഷ്, ഹരിചന്ദന
അത്താണിക്കല്‍ വെസ്റ്റ് കോഴിക്കോട് 5
Kozhikode- District Secretary,Type one diabetic welfare society Kerala
Ph 9847412233
Content Highlights: type one diabetics, parenting, child care, health
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..