Representative Image| Photo: Canva.com
മക്കളെ ചട്ടംപഠിപ്പിക്കാൻ കാർക്കശ്യത്തോടെ മാത്രം പെരുമാറുന്ന മാതാപിതാക്കളുണ്ട്. കുഞ്ഞുപ്രായത്തിൽ തന്നെ കുട്ടികളെ ആക്രോശത്തോടെ മര്യാദ പഠിപ്പിക്കുന്നവർ. കുട്ടികളുടെ പെരുമാറ്റത്തിന്റെ പേരിൽ അവരെ ഒറ്റപ്പെടുത്തുകയോ അവരോട് നിരന്തരം തട്ടിക്കയറുകയോ ചെയ്യുന്ന മാതാപിതാക്കളുടെ കണ്ണുതുറപ്പിക്കുന്ന ഒരുപഠനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള പാരന്റിങ്ങിലൂടെ കടന്നുപോകുന്ന കുട്ടികളിൽ വലുതാകുമ്പോൾ മറ്റുള്ളവരെ അപേക്ഷിച്ച് മാനസിക പ്രശ്നങ്ങൾ കൂടുതൽ ഉടലെടുക്കുന്നു എന്നാണ് പഠനം പറയുന്നത്.
7,500 ഓളം ഐറിഷ് കുട്ടികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. 'എപിഡെമിയോളജി ആൻഡ് സൈക്യാട്രിക് സയൻസസ്' എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂന്നു വയസ്സു പ്രായമുള്ള, സദാ മാതാപിതാക്കളുടെ വിരോധത്തിന് പാത്രമാകുന്ന കുട്ടികളിൽ സമപ്രായക്കാരെ അപേക്ഷിച്ച്, ഒമ്പതു വയസ്സാകുമ്പോഴേക്കും അപകടകരമാം വിധത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉടലെടുക്കുന്നു എന്നാണ് പഠനം പറയുന്നത്.
മൂന്നും അഞ്ചും ഒമ്പതും വയസ്സു പ്രായമുള്ള കുട്ടികളുടെ മാനസികാരോഗ്യ ലക്ഷണങ്ങൾ വിലയിരുത്തിയാണ് പഠനം നടത്തിയത്. അമിത ഉത്കണ്ഠ, സാമൂഹിക ഇടങ്ങളിൽ നിന്ന് വിട്ടു നിൽക്കൽ, അക്രമോത്സുകമായ പെരുമാറ്റം, ഹൈപ്പർ ആക്റ്റിവിറ്റി തുടങ്ങിയ ലക്ഷണങ്ങളെല്ലാം പരിശോധിക്കുകയുണ്ടായി. അതിൽ പത്തുശതമാനത്തോളം കുട്ടികളുടെ മാനസികനില അപകടകരമായ ഘട്ടത്തിലാണെന്ന് കണ്ടെത്തി. വീട്ടിനുള്ളിൽ ശത്രുതാപരമായ അന്തരീക്ഷം നേരിട്ട കുട്ടികളാണ് ഈ കൂട്ടത്തിൽ കൂടുതൽ ഉള്ളതെന്നും ഗവേഷകർ കണ്ടെത്തി.
പത്തിലൊരു കുട്ടിക്ക് ഇത്തരത്തിലുള്ള പ്രശ്നം കണ്ടുവരുന്നുണ്ടെന്നും പാരന്റിങ്ങിന് ഇക്കാര്യത്തിലുള്ള പങ്കിനെക്കുറിച്ച് അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും കേംബ്രിജ് സർവകലാശാലയിലെ ഡോക്ടറൽ റിസർച്ചർ ആയ ലോണിസ് കാസൻടോണിസ് പറഞ്ഞു.
കുട്ടികളുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ കർക്കശമായ അതിരുകൾ നൽകരുത് എന്നല്ല പറയുന്നത്, മറിച്ച് തുടരെതുടരെയുള്ള ഇത്തരം പരുക്കൻ പെരുമാറ്റങ്ങൾ അവരുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ട് എന്നതാണ്, അവർ പറഞ്ഞു. പാരന്റിങ് മാത്രമല്ല ജെൻഡറും ശാരീരിക ആരോഗ്യവും സാമൂഹിക-സാമ്പത്തിക പശ്ചാത്തലവുമൊക്കെ കുട്ടികളുടെ വളർച്ചാഘട്ടങ്ങളിലെ മാനസികാവസ്ഥയെ ബാധിക്കുന്ന ഘടകങ്ങളാണെന്നും ഗവേഷകർ പറയുന്നു.
മാനസികനിലയിൽ പ്രശ്നങ്ങൾ കാണിക്കുന്ന കുട്ടികൾ നേരിടുന്ന പാരന്റിങ്ങിനെക്കുറിച്ച് മാനസികരോഗവിദഗ്ധരും അധ്യാപകരുമൊക്കെ ജാഗ്രതയോടെ നിലകൊള്ളണം എന്നതാണ് ഗവേഷകർ പറയുന്നത്. അത്തരം കുട്ടികളെ കണ്ടെത്തി, കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് മുമ്പ് അവരെ സഹായിക്കേണ്ടത് പ്രധാനമാണെന്നും ഗവേഷകർ പറയുന്നു. ഇക്കാര്യത്തിൽ പുതിയ മാതാപിതാക്കൾക്ക് കൃത്യമായ മാർഗനിർദേശവും പരിശീലനവും കിട്ടേണ്ടത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർക്കുന്നു.
Content Highlights: Harsh discipline may cause lasting mental health problems in kids: Study
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..