Representative Image| Photo: Canva.com
ലോകത്ത് ഏറ്റവും കൂടുതൽ മരണത്തിന് കാരണമാകുന്ന രോഗങ്ങളിൽ ഒന്നാണ് കാൻസർ. സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്ന കാൻസറാണ് സ്തനാർബുദം. സ്വയം പരിശോധന, മാമോഗ്രാഫി, വിദഗ്ധ പരിശോധന എന്നിവയിലൂടെ സ്തനാർബുദം ഉണ്ടെങ്കിൽ നേരത്തേ കണ്ടെത്താനാകും. സ്തനാർബുദ സാധ്യത കുറയ്ക്കാൻ നാൽപതു വയസ്സായ സ്ത്രീകൾ ഇടയ്ക്കിടെ മാമോഗ്രാം ചെയ്യണമെന്നാണ് വിദഗ്ധർ പറയുന്നത്.
സ്തനാർബുദ സ്ക്രീനിങ്ങിനായി നേരത്തേ നിശ്ചയിച്ച അമ്പതു വയസ്സ് പ്രായം എന്നതിൽ നിന്ന് നാൽപതു വയസ്സ് മുതൽ ആരംഭിച്ചിരിക്കണമെന്നാണ് യു.എസ് പ്രിവന്റീവ് സർവീസ് ടാസ്ക് ഫോഴ്സ് വ്യക്തമാക്കുന്നത്. ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പ്രകാരം 2020ൽ ഇരുപതു ലക്ഷത്തിലധികം സ്ത്രീകൾക്കാണ് സ്തനാർബുദം സ്ഥിരീകരിച്ചിരിക്കുന്നത്. ആറുലക്ഷത്തോളം പേരുടെ ജീവനും നഷ്ടമായിട്ടുണ്ട്.
നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫർമാറ്റിക്സ് & റിസർച്ചിന്റെ നാഷണൽ കാൻസർ രെജിസ്ട്രി പ്രോഗ്രാമിന്റെ കണക്കുകൾ പ്രകാരം 2020ൽ രണ്ടുലക്ഷത്തിലധികം സ്ത്രീകൾക്കാണ് ഇന്ത്യയിൽ സ്തനാർബുദം ബാധിച്ചത്. 76,000 ത്തോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2025 ആകുമ്പോഴേക്കും കണക്കുകൾ 2.3ലക്ഷത്തിൽപരം ആകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
രോഗസാധ്യത കുറയ്ക്കാൻ സ്തനാർബുദ പരിശോധന നേരത്തെയാക്കണം എന്നാണ് വിദഗ്ധർ പറയുന്നത്. ശരിയായ സമയത്ത് തിരിച്ചറിഞ്ഞ് ചികിത്സിക്കുക വഴി സ്തനാർബുദം ഭേദമായിട്ടുള്ള അനുഭവങ്ങളും നിരവധിയാണ്. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ നാൽപതുകളിലുള്ള സ്ത്രീകൾ മാമോഗ്രാഫി ചെയ്യണണമെന്നാണ് വിദഗ്ധർ പറയുന്നത്. കൂടാതെ ഇരുപതുകൾ മുതലേ സ്തനത്തിന്റെ മാറ്റങ്ങൾ തിരിച്ചറിയാനും സ്വയപരിശോധന നടത്തി അപാകതകൾ തിരിച്ചറിയാനും കഴിയണമെന്നും ഡോക്ടർമാർ പറയുന്നുണ്ട്.
സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർ കൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽ തന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടു പിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണ കാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്താനർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർ ചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടി വന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- മാറ് മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കപ്പെടാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടു പോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
- ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന.
- റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ്. ഇതിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
- മുഴയുടെ അല്പം എടുത്തുള്ള പരിശോധന(Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി.
- കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക
- ഓപ്പറേഷന് ശേഷം റേഡിയേഷൻ
- പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക.
- സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീം വർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തേണ്ടതാണ്.
ഡോ. എസ് പ്രമീളാ ദേവി
Content Highlights: When should a woman undergo mammography
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..