പ്രതീകാത്മക ചിത്രം | Mathrubhumi (Photo: Ratheesh P.P.)
കല്‍പറ്റ: വയനാട് ജില്ലയിലെ കുട്ടികളിലെയും ഗര്‍ഭിണികളിലെയും പോഷകാഹാരക്കുറവ് കണ്ടെത്താന്‍ സമഗ്രപരിശോധനാ നടപടികളുമായി ആരോഗ്യവകുപ്പ്. പോഷകാഹാരക്കുറവ് കാരണം കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ ആറുമാസം പ്രായമുള്ള ആദിവാസിക്കുഞ്ഞ് മരിച്ചതിനെത്തുടര്‍ന്നാണ് നടപടി.
കുട്ടിയുടെ മരണത്തിനുപിന്നാലെ, കുട്ടികളിലും ഗര്‍ഭിണികളിലും പോഷകാഹാരക്കുറവും അനാരോഗ്യവും ഏറുന്നുണ്ടെന്നും ആരോഗ്യവകുപ്പ് ഇടപെടുന്നില്ലെന്നും പരാതി ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സമഗ്ര സ്‌ക്രീനിങ്ങിന് വകുപ്പ് നടപടിയെടുത്തത്.
ആറുവയസ്സുവരെയുള്ള ജില്ലയിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ തൂക്കം, ഉയരം, ഹീമോഗ്ലോബിന്റെ അളവ്, പോഷകക്കുറവ്, വിളര്‍ച്ച, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. സമഗ്രമായ വിവരശേഖരണം നടത്തി അതിനനുസൃതമായി പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് തീരുമാനം. പദ്ധതിയുടെ ഭാഗമായി 69,000 കുട്ടികളെ പരിശോധിക്കും. 25-നകം പരിശോധന പൂര്‍ത്തിയാക്കും.
പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ക്കു കീഴില്‍ സജ്ജമാക്കിയ പ്രത്യേക സംഘങ്ങളാണ് കുട്ടികളെ പരിശോധിക്കുന്നത്. കോളനികളിലെത്തിയും അങ്കണവാടികളിലും ആരോഗ്യവകുപ്പിന്റെ സ്ഥാപനങ്ങളിലും പ്രത്യേക ക്യാമ്പുകള്‍ സജ്ജീകരിച്ചുമായിരിക്കും പരിശോധന. ആവശ്യമായ ഇടങ്ങളില്‍ വീടുകളിലെത്തിയും കുട്ടികളെ കാണും. ജെ.എച്ച്.ഐ.മാരുടെ നേതൃത്വത്തില്‍ ജെ.പി.എച്ച്.എന്‍., ആര്‍.ബി.എസ്.കെ. നഴ്സ്, ആശാവര്‍ക്കര്‍ തുടങ്ങിയവരടങ്ങിയ സംഘമായിരിക്കും പരിശോധന നടത്തുക. ആദിവാസിവിഭാഗങ്ങളില്‍നിന്നുള്ള ഗര്‍ഭിണികളിലും പരിശോധന നടത്തും. ഹീമോഗ്ലോബിന്‍, വിളര്‍ച്ച, ശരീരഭാരം തുടങ്ങിയവതന്നെയായിരിക്കും പരിശോധിക്കുക.
കണക്കില്‍പ്പെടാതെ പോകുന്നവര്‍
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ 57 കുട്ടികള്‍ക്ക് ഗുരുതര പോഷകാഹാരക്കുറവും 1021 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുമുണ്ട്. ഇതില്‍ ഭൂരിഭാഗവും ആദിവാസിവിഭാഗങ്ങളില്‍നിന്നുള്ള കുട്ടികളാണ്. പോഷകാഹാരക്കുറവിനാലുള്ള ആരോഗ്യപ്രശ്‌നങ്ങളും ജില്ലയില്‍ കൂടുന്നുണ്ട്്. പലപ്പോഴും ഗുരുതരാവസ്ഥയിലെത്തുമ്പോഴാണ് അധികൃതര്‍ അറിയുന്നത്. വിവിധ കാരണങ്ങളാലുള്ള ശിശുമരണവും താരതമ്യേന കൂടുതലാണ്. ഇതിനുപിന്നില്‍ പോഷകാഹാരക്കുറവുണ്ടോയെന്നും അധികൃതര്‍ സംശയിക്കുന്നുണ്ട്.
കെല്ലൂര്‍ കാരാട്ടുകുന്ന് കോളനിയിലെ കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ പോഷകാഹാരക്കുറവുണ്ടായിട്ടും രേഖപ്പെടുത്താതെ പോയ കുട്ടികളെയും ഗര്‍ഭിണികളെയും കണ്ടെത്തിയിരുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവ് രേഖപ്പെടുത്തുന്നതില്‍ വീഴ്ച സംഭവിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഈ പശ്ചാത്തലത്തിലാണ് ക്യാമ്പ്.
ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം മറ്റു വിഭാഗങ്ങളിലും പോഷകാഹാരക്കുറവുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് മുഴുവന്‍ കുട്ടികളിലും പരിശോധന നടത്തുന്നത്. ഒരാഴ്ചയായി ജില്ലയുടെ വിവിധഭാഗങ്ങളില്‍ പരിശോധന നടക്കുന്നുണ്ട്. തിങ്കളാഴ്ച കളക്ടര്‍ ഡോ. രേണു രാജിന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകനയോഗത്തില്‍ പരിശോധനയുടെ പുരോഗതികൂടി വിലയിരുത്തും.
Content Highlights: state health department for comprehensive examination of children due to malnutrition


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..