Representative Image | Photo: PTI
ചേർപ്പ്: സ്കൂൾ തുറന്നശേഷം കുട്ടികളിൽ വിട്ടൊഴിയാതെ വൈറൽ പനി. തുമ്മൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തലവേദന, തൊണ്ടവേദന, ചുമ എന്നിവയും ഒപ്പമുണ്ട്. കോവിഡിനു പുറമേ എച്ച്.വൺ എൻ.വൺ കേസുകളും നിലവിലുണ്ട്. രോഗം ഭേദമായി സ്കൂളിൽ പോയിത്തുടങ്ങുമ്പോഴേക്കും വീണ്ടും പിടികൂടുകയാണ് അടുത്തത്.
ആശുപത്രികളിലും ശിശുരോഗവിദഗ്ധരുടെ അടുത്തും പനി ബാധിച്ച കുട്ടികളെയും കൊണ്ടുവരുന്നവരുടെ തിരക്കാണ്. കഴിഞ്ഞ രണ്ടു വർഷം കുട്ടികൾക്ക് പനിയും ജലദോഷവും ചുമയും കുറവായിരുന്നു. വീട്ടിലിരിപ്പ് കഴിഞ്ഞ് സ്കൂളിലെത്തിയപ്പോഴേക്കും സ്ഥിതി മാറി. മിക്ക കുട്ടികളും രോഗത്തിന്റെ അവശതയിലാണ്. പനി മാറിയാലും ഒരു മാസം വരെ വിട്ടുമാറാത്ത ചുമ വലയ്ക്കും.
"സ്കൂൾ തുറക്കുമ്പോൾ മഴയും തണുപ്പും വൈറൽ രോഗങ്ങളും പതിവാണ്. രണ്ടു കൊല്ലമായി സ്കൂൾ ഇല്ലാത്തതിനാൽ ഇത്തരം രോഗങ്ങൾ വന്ന് സ്വാഭാവിക പ്രതിരോധശേഷി ആർജിക്കാനുള്ള സാഹചര്യം ഉണ്ടായില്ല. അതാണ് വൈറൽ പനി പടരാൻ കാരണം. ഇതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല-" ശിശുരോഗ വിദഗ്ധർ പറയുന്നു.
വിട്ടുമാറാതെ ചുമ
സ്കൂളിൽ പോയിത്തുടങ്ങിയതു മുതൽ ഇടയ്ക്കിടെ പനി വരും. അന്ന് തുടങ്ങിയ ചുമ ഇതുവരെ വിട്ടുമാറിയിട്ടില്ല. സ്കൂളിലെ മറ്റു കുട്ടികളുടെ അവസ്ഥയും ഇതുതന്നെയാണ്.
-കെ.എ. നിഷാദ്
(രക്ഷിതാവ്, കാക്കശ്ശേരി വീട്, ചേർപ്പ്)
വേണ്ടത് ശ്രദ്ധ
നല്ല പനിയും ചുമയും ഉള്ളപ്പോൾ സ്കൂളിൽ പോകുന്നത് ഒഴിവാക്കണം. പനി വരുമെന്ന് ഭയന്ന് സ്കൂളിൽ വിടാതിരിക്കയുമരുത്. മാസ്ക് നിർബന്ധമാക്കണം. സ്കൂളുകൾ ഇക്കാര്യത്തിൽ അലംഭാവം കാണിക്കരുത്. കോവിഡ് പഴയ സ്ഥിതിയിൽത്തന്നെയാണെന്ന ഓർമ വേണം. കോവിഡ് മാത്രമല്ല, മറ്റ് രോഗങ്ങൾ തടയാനും ഇത് സഹായകമാണ്. രണ്ടു മാസത്തിനുശേഷം തണുപ്പ് മാറുന്നതോടെ വൈറൽ പനി കുറയാനാണ് സാധ്യത.
-ടി.എം. ആനന്ദകേശവൻ
(പ്രൊഫസർ, ശിശുരോഗവിഭാഗം, മെഡിക്കൽ കോളേജ് ആശുപത്രി)
പ്രതിരോധശേഷിയിലും മാറ്റം
ജീവിതശൈലിയിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ടി.വി.യിലും മൊബൈലിലും മുഴുകിയിരുന്ന കുട്ടികൾ ക്ലാസിൽ എത്തിയശേഷം പല തരത്തിലുള്ള വൈറൽ രോഗങ്ങളെ അഭിമുഖീകരിക്കുകയാണ്. പ്രതിരോധശേഷിയിലും വ്യത്യാസം വന്നിട്ടുണ്ട്. വൈറൽ പനി ഉള്ളപ്പോൾ പ്രതിരോധശേഷി കുറയുന്നതിനാൽ മറ്റ് രോഗങ്ങളും വരാൻ സാധ്യതയുണ്ട്. വന്ന രോഗം തുടർന്നും വരാം. മാരകമായ അവസ്ഥ ഇല്ല. വ്യായാമം, പോഷകാഹാരം തുടങ്ങിയവ ശ്രദ്ധിക്കണം.
ഡോ. പവൻ മധുസൂദനൻ
(ശിശുരോഗവിദഗ്ധൻ, ജില്ലാ ജനറൽ ആശുപത്രി)
Content Highlights: viral fever among school children
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..