Representative Image | Photo: Canva.com
നോയിഡ: ഇന്ത്യൻ നിർമിത ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികൾ മരിച്ച വാർത്ത പുറത്തുവന്നിരുന്നു. നോയിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന മാരിയോൺ ബയോടെക് നിർമിക്കുന്ന മരുന്നുകൾ കഴിച്ച കുട്ടികളാണ് മരിച്ചത്. പിന്നാലെ മരുന്നുകമ്പനിക്കെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രസ്തുത കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയിരിക്കുകയാണ് ഉത്തർപ്രദേശ് ഡ്രഗ്സ് കൺട്രോളിങ് ലൈസൻസിങ് അതോറിറ്റി.
മാരിയോൺ ബയോടെക് നിർമിച്ച Dok-1എന്ന സിറപ്പാണ് ഉസ്ബെക്കിസ്താനിലെ കുട്ടികളെ മരണത്തിലേക്ക് തള്ളിവിട്ടത് എന്നായിരുന്നു റിപ്പോർട്ടുകൾ. കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സംഭവത്തിനു പിന്നാലെ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് പുതിയ നടപടി.
അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ തന്നെ കമ്പനിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുക കൂടി ചെയ്തിരിക്കുകയാണ്. കമ്പനിക്ക് ഇനിമുതൽ സിറപ്പ് നിർമിക്കാനാവില്ലെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക അന്വേഷണത്തിൽ തന്നെ മാരിയോൺ ബയോടെക്കിൽ നിന്നു കണ്ടെടുത്ത സിറപ്പിൽ മായം ചേർത്തിട്ടുണ്ടെന്നും നിലവാരമില്ലാത്തത് ആണെന്നും അധികൃതർ കണ്ടെത്തിയിരുന്നു. തുടർന്ന് ചണ്ഡിഗഡിലെ സർക്കാർ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 22 എണ്ണം നിലവാരമില്ലാത്തതാണെന്ന് കണ്ടെത്തുകയായിരുന്നു.
ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ ആംബ്രൊനോൾ, ഡോക്-1 മാക്സ് എന്നീ മരുന്നുകൾക്ക് ലോകാരോഗ്യസംഘടന ഉസ്ബെക്കിസ്താനിൽ വിലക്കും ഏർപ്പെടുത്തിയിരുന്നു. പനിക്കും ചുമയ്ക്കുമായി നൽകിയ പ്രസ്തുത മരുന്നുകൾ കഴിച്ച കുട്ടികൾ കടുത്ത ശ്വാസകോശരോഗങ്ങൾമൂലമാണ് മരിച്ചത്. മരുന്നിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന മാരക രാസവസ്തുവിന്റെ സാന്നിധ്യമുണ്ടെന്ന് ഉസ്‌ബക്കിസ്താൻ ആരോഗ്യമന്ത്രാലയത്തിന്റെ പ്രാഥമിക പരിശോധനാറിപ്പോർട്ടിലുണ്ടായിരുന്നു.
ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ ഫാർമസിസ്റ്റുകളും രക്ഷിതാക്കളും നിർദേശിച്ചതുപ്രകാരം മരുന്ന് കഴിച്ച കുട്ടികൾക്കാണ് മരണം സംഭവിച്ചതെന്നാണ് പ്രസ്താവനയിൽ പറയുന്നത്. രണ്ടുമുതൽ ഏഴുദിവസം വരെ മരുന്ന് കഴിച്ച കുട്ടികളെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.
Content Highlights: Uzbekistan Syrup Deaths: Noida Firm's Licence Cancelled By Uttar Pradesh
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..