ജെന്ന ജെസ്‌റ്റെറ്റ്‌നർ | ഫോട്ടോ : Screengrab from Instagram
വാഷിങ്ടണ്‍ : ജെന്ന ജെസ്‌റ്റെറ്റ്‌നര്‍ എന്ന അമേരിക്കന്‍ യുവതിക്ക് ആകെ കഴിയ്ക്കാവുന്ന ആഹാരസാധനങ്ങളുടെ എണ്ണം വെറും ഒമ്പതാണ്. ചെറുപ്പം മുതല്‍ ഈ ലിസ്റ്റില്‍ പെടാത്ത എന്ത് കഴിച്ചാലും കഠിനമായ വയറുവേദന, വയറുവീര്‍ക്കല്‍,ഛർദിക്കാൻ തോന്നൽ മറ്റസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടും. അത്യപൂര്‍വ്വം വ്യക്തികള്‍ക്കുണ്ടാകുന്ന മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം (എം.സി.എ.എസ്) എന്ന രോഗാവസ്ഥയാണ് ടിക്ക്‌ടോക്കറായ ജെന്നയെ ബാധിച്ചത്.
2021 മാര്‍ച്ചിലാണ് ജെന്നയ്ക്ക് എം.സി.എ.എസ് സ്ഥിരീകരിക്കുന്നത്. നൂറുകണക്കിന് ഫൂഡ് അലര്‍ജികള്‍ ഒന്നിച്ചുണ്ടാക്കുന്ന പ്രത്യേകതരം ശാരീരികാവസ്ഥയാണിത്. മാസ്റ്റ് സെല്‍ ആക്ടിവേഷന്‍ സിന്‍ഡ്രോം ഒറ്റപ്പെട്ടോ അല്ലെങ്കില്‍ അനാഫിലാക്‌സിസോ മാസ്‌റ്റോസൈറ്റോസിസോ പോലെയുള്ള മറ്റ് സിന്‍ഡ്രോമുകളുടെ ഭാഗമായോ വരാം. ഈ രോഗത്തിന്റെ നിര്‍ണയത്തിന് രോഗിയുടെ മുന്‍കാല അസുഖങ്ങളുടെ ചരിത്രവും ലബോറട്ടറി പരിശോധനകളും സമഗ്രമായ മെഡിക്കല്‍ പരിശോധനകളും ആവശ്യമാണ്.
രക്തവും മൂത്രവുമെല്ലാം പലതവണ പരിശോധിച്ചശേഷമാണ് ജെന്നയ്ക്ക് രോഗം സ്ഥിരീകരിച്ചത്. വെള്ളരിക്ക, ഗ്രീന്‍ബീന്‍സ്, സുഷിനി, ടര്‍ക്കി, ഒലിവെണ്ണ, നാരങ്ങ, ഉപ്പ്, മാഹി മാഹി, ഗ്ലൂക്കോസ് സപ്ലിമെന്റുകള്‍ എന്നിവയാണ് നിലവില്‍ ജെന്നയുടെ ഡയറ്റിലുള്ളത്. ചെറുപ്പം മുതല്‍ തനിക്ക് പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയ ജെന്നയ്ക്ക് ഇപ്പോള്‍ ആകെ കഴിയ്ക്കാവുന്നത് ഇവയാണ്.
കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പലചരക്ക് ഷോപ്പിങ് ചെയ്യുന്ന വീഡിയോ ജെന്ന പങ്കുവെച്ചിരുന്നു. ഈ പോസ്റ്റിലാണ് തനിക്ക് അത്യപൂര്‍വ്വ അസുഖമുണ്ടെന്നും അതിനാല്‍, ആകെ ഒമ്പത് ഭക്ഷണം മാത്രമേ കഴിയ്ക്കാന്‍ സാധിക്കൂവെന്നും വെളിപ്പെടുത്തിയത്. മുമ്പ് നന്നായി വര്‍ക്കൗട്ട് ചെയ്തുകൊണ്ടിരുന്ന തനിക്ക് ഇപ്പോള്‍ അസുഖം കാരണം ഭാരം വഹിക്കാന്‍ സാധിക്കുന്നില്ലെന്നും വര്‍ക്കൗട്ട് വല്ലാതെ ക്ഷീണിപ്പിക്കുകയാണെന്നും ജെന്ന പറയുന്നു.
ഈ രോഗാവസ്ഥയ്ക്ക് ഒരിക്കലും ശമനമുണ്ടാവുകയില്ല, മറിച്ച് ശരീരത്തിന് പ്രശ്‌നമുണ്ടാക്കുന്ന ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കുക എന്നത് മാത്രമാണ് ഇതിനു പരിഹാരമെന്നാണ് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചു പറയുന്നത്. ആന്റി-ഹിസ്റ്റാമിനുകളും സ്റ്റീറോയിഡുകളും ഗുളികകളും നല്‍കാനാവും. ഹിസ്റ്റാമിന്‍ കുറവുള്ള ഡയറ്റും, സാധിക്കുന്ന പോഷകാഹാരങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും, കുടലിന്റെ ആരോഗ്യപരിപാലനത്തില്‍ ശ്രദ്ധിക്കുന്നതുമൊക്കെയാണ് ഈ രോഗത്തെ അതിജീവിക്കാനുള്ള പ്രധാനപ്പെട്ട മാര്‍ഗങ്ങളായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.
Content Highlights: us woman affected by rarest mast cell activation syndrome and can eat only nine food items
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..