Representative Image| Photo: Canva.com
കഴിഞ്ഞ കാര്യങ്ങളൊന്നും ഓർത്തെടുക്കാൻ കഴിയാതെ മറവിയിലേക്ക് ആഴ്ന്നുപോകുന്ന നിരവധി മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. സാധാരണയായി മുതിർന്നവരിലാണ് ഡിമെൻഷ്യ പോലുള്ള മറവിരോഗം സംബന്ധിച്ച പ്രശ്നങ്ങൾ കൂടുതലായി കാണാറുള്ളത്. എന്നാൽ യുവാക്കളിലും ഡിമെൻഷ്യ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ ഒരു പത്തൊമ്പതുകാരിക്ക് ഓർമ നഷ്ടമായതിനെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാാണ് ഒരമ്മ.
അമേരിക്കയിൽ നിന്നുള്ള ജിയാന കാബോ എന്ന പെൺകുട്ടിക്കാണ് ഡിമെൻഷ്യ റിപ്പോർട്ട് ചെയ്തതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തുടക്കത്തിൽ ഓർമ സംബന്ധിച്ച പ്രശ്നങ്ങൾ ജിയാന പ്രകടിപ്പിച്ചപ്പോൾ ബ്രെയിൻ ഫോഗ് ആയിരിക്കുമെന്നാണ് കരുതിയിരുന്നത്. കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഗുരുതരമായ ഒരു മെഡിക്കൽ അവസ്ഥയാണിത്. ക്ഷീണം, ആശയക്കുഴപ്പം, ഏകാഗ്രത, ഓർമപ്രശ്നങ്ങൾ തുടങ്ങിയവയൊക്കെ ലക്ഷണങ്ങളാണ്. കോവിഡിനു ശേഷം ബ്രെയിൻ ഫോഗ് റിപ്പോർട്ട് ചെയ്ത സംഭവങ്ങളും കൂടിയിരുന്നു. 2020ൽ ജിയാനയെയും കോവിഡ് ഗുരുതരമായി ബാധിച്ചിരുന്നതിനാൽ ഓർമപ്രശ്നങ്ങൾ അതിനു പിന്നാലെയുള്ള ബ്രെയിൻ ഫോഗിന്റെ ഭാഗമാകാം എന്നാണ് കരുതിയിരുന്നത്.
എന്നാൽ പാഠ്യമേഖലയിൽ ജിയാന പിന്നോട്ടു പോയിത്തുടങ്ങിയതോടെയാണ് അമ്മ റെബേക്ക റോബർട്സൺ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങിയത്. ഓർമ നഷ്ടമാകുന്നതിനു പിന്നാലെ ജിയാന അതുവരെ ചെയ്തിരുന്ന ചെറിയ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതിരിക്കുകയും ചെയ്തു. ഹോംവർക്കുകൾ ചെയ്യാൻ കഴിയാതിരിക്കുകയും സുഹൃത്തുക്കളിൽ നിന്ന് പിൻവാങ്ങുകയും വീട്ടിൽ എത്തിയാലുടൻ കിടന്നുറങ്ങാൻ തുടങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് റെബേക്ക മകളെ വിദഗ്ധ പരിശോധനയ്ക്ക് കൊണ്ടുപോകാൻ തീരുമാനിക്കുന്നത്.
തുടർന്ന് 2022 നവംബറിൽ ജിയാനയെ ന്യൂറോളജിസ്റ്റിനെ കാണിച്ചു. നിരവധി ടെസ്റ്റുകൾക്ക് ഒടുവിൽ ജിയാനയ്ക്ക് ഡിമെൻഷ്യ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ആ വാർത്ത കേട്ടതോടെ തന്റെ ഹൃദയത്തിൽ ആരോ വലിയ പ്രഹരം നൽകിയതുപോലെയാണ് തോന്നിയതെന്ന് റെബേക്ക പറയുന്നു. അൽപനേരം സ്തംഭിച്ചിരുന്നു. മകൾക്ക് വെറും പത്തൊമ്പതു വയസ്സേ ആയിട്ടുള്ളുവെന്നും ഡിമെൻഷ്യയാണെന്നത് സത്യമാകില്ലെന്നും കരുതി. തന്റെ ചിന്തയിലൊരിക്കൽ പോലും മകൾക്ക് ഡിമെൻഷ്യ ആകുമെന്ന് കരുതിയിരുന്നില്ല എന്ന് റെബേക്ക പറയുന്നു.
നിലവിൽ ജിയാനയ്ക്ക് തന്റെ ജീവിതത്തിൽ നടന്ന പല നിമിഷങ്ങളും ഓർത്തെടുക്കാൻ കഴിയുന്നില്ല. മകൾ കിടക്കയിൽ നിന്ന് എഴുന്നേൽക്കുകയോ മുമ്പത്തെ പോലെ സന്തോഷവതിയായി കാണപ്പെടുകയോ ചെയ്യുന്നില്ലെന്ന് റെബേക്ക പറയുന്നു. എന്നാൽ ഇതൊന്നും ജിയാനയ്ക്ക് തിരിച്ചറിയാൻ കഴിയുന്നില്ല എന്നതാണ് ഏറ്റവും വിഷമകരം. കാരണം മകൾക്ക് മുന്നിൽ ഇപ്പോൾ വികാരങ്ങൾ ഒന്നുമില്ലാത്ത ജീവിതമാണ്- റെബേക്ക പറയുന്നു.
എഴുപതിലേറെ അപൂർവ ജനിതക പ്രശ്നങ്ങളുമായും മസ്തിഷ്ക ക്ഷതവുമായും ബന്ധപ്പെട്ടാണ് കുട്ടികളിലും യുവാക്കളിലും ഡിമെൻഷ്യ കണ്ടുവരാറുള്ളത്.
ഡിമെൻഷ്യയെക്കുറിച്ച് ചില കാര്യങ്ങൾ
ലോകത്താകമാനം 55 മില്ല്യൺ ആളുകളാണ് ഡിമെൻഷ്യ ബാധിതരായി ജീവിക്കുന്നത്. എല്ലാ വർഷവും 10 മില്ല്യൺ പുതിയ ഡിമെൻഷ്യ കേസുകൾ ഉണ്ടാകുന്നുണ്ടെന്നും ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
ആഗോളതലത്തിൽ തന്നെ ഏറ്റവും കൂടുതലുള്ള ഡിമെൻഷ്യ രോഗങ്ങളിലൊന്നാണ് അൽഷൈമേഴ്‌സ് രോഗം. ഡിമെൻഷ്യയിലെ ഏതാണ്ട് 60-70 ശതമാനവും അൽഷൈമേഴ്‌സ് ആണ്.
ഓർക്കാനും ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനും സാധിക്കാതെ വരുന്നതുമൂലം ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുന്ന അവസ്ഥയെയാണ് ഡിമെൻഷ്യ എന്ന് പൊതുവായി ദി സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വിശേഷിപ്പിക്കുന്നത്.
ഈ രോഗത്തിന് ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികപരവുമായ നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ലോകാരോഗ്യസംഘടന സൂചിപ്പിക്കുന്നു. ഇത് രോഗികളിൽ മാത്രമല്ല, രോഗികളെ പരിചരിക്കുന്നവർ, കുടുംബങ്ങൾ, സമൂഹം എന്നിവരെയും ഇത് ബാധിക്കുന്നുണ്ട്.
ഓർമക്കുറവ്, ശ്രദ്ധിക്കാനാവാത്ത അവസ്ഥ, ആശയവിനിമയ പ്രശ്‌നങ്ങൾ, ചിന്താശേഷിയിലെ കുറവ്, തീരുമാനങ്ങളെടുക്കാനുള്ള കഴിവ് കുറയുന്നത്, പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് കുറവ്, പരിചിതമായ പരിസരങ്ങൾ മറന്നുപോവുക, പരിചയമുള്ള വസ്തുക്കളെ വിശേഷിപ്പിക്കുവാൻ അപരിചിതമായ വാക്കുകൾ ഉപയോഗിക്കുക, അടുത്ത കുടുംബാംഗങ്ങളുടെ പേരുകൾ മറക്കുക, പഴയ ഓർമകൾ മായുക, സ്വതന്ത്രമായി ഒരു കാര്യവും ചെയ്യാൻ സാധിക്കാത്ത അവസ്ഥ തുടങ്ങി പലതരം ലക്ഷണങ്ങൾ ഡിമെൻഷ്യ ബാധിതരിൽ കാണാനാവുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പുറത്തിറക്കിയ പട്ടികയിൽ പറയുന്നു. ഇത് ഓരോ വ്യക്തിയിലും പ്രത്യേകമായിട്ടായിരിക്കും കാണുക.
നേരത്തെ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ അത് തീവ്രമാകാതെ നോക്കി രോഗത്തെ കൃത്യമായി മാനേജ് ചെയ്യാൻ സാധിക്കും. ഡിമെൻഷ്യയ്‌ക്കൊപ്പമുള്ള ശാരീരിക രോഗങ്ങളെ ചികിത്സിക്കാനും, സ്വഭാവത്തിലെ മാറ്റങ്ങൾ മനസ്സിലാക്കാനും, രോഗികളുടെ പരിചാരകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാനും നേരത്തെ രോഗം തിരിച്ചറിയുന്നത് സഹായിക്കും.
Content Highlights: US Teen diagnosed with Alzheimer's, Early-Onset Alzheimer's Disease
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..