നിക്കോളാസ് ക്രാഫ്റ്റ് വണ്ണം കുറച്ചതിനു ശേഷവും മുമ്പും | Photos: facebook.com/nick.craft.18
അമിതഭാരം മൂലം ദുരിതം അനുഭവിക്കുന്നവർ നിരവധിയുണ്ട്. കൃത്യമായ ഡയറ്റ് പിന്തുടർന്നാൽ മാത്രം പോരാ, അതിന് അനുസരിച്ച വ്യായാമം കൂടി ചേർന്നാലേ വണ്ണം കുറയ്ക്കൽ പ്രക്രിയ പൂർണമാവുകയുള്ളു. അമേരിക്കയിലെ മിസിസിപ്പി സ്വദേശിയായ യുവാവിന്റെ വണ്ണം കുറയ്ക്കൽ യാത്രയാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. ഒന്നും രണ്ടുമല്ല, 165 കിലോയോളമാണ് കക്ഷി കുറച്ചത്.
നിക്കോളാസ് ക്രാഫ്റ്റ് എന്ന നാൽപ്പത്തിരണ്ടുകാരനാണ് തന്റെ അത്ഭുതപ്പെടുത്തുന്ന വണ്ണം കുറയ്ക്കൽ പ്രക്രിയയെക്കുറിച്ച് പങ്കുവെച്ചത്. നാലു വവർഷമെടുത്താണ് കക്ഷി ഇത്രത്തോളം ഭാരം കുറച്ചത്. ആരോഗ്യപ്രശ്നങ്ങൾ അധികരിച്ചപ്പോൾ ഡോക്ടറുടെ നിർദേശപ്രകാരമാണ് നിക്കോളാസ് വണ്ണം കുറയ്ക്കാൻ തീരുമാനിച്ചത്. 300 കിലോ ഉണ്ടായിരുന്ന നിക്കോളാസിന് ഇപ്പോൾ ഭാരം 135 കിലോ.
കുട്ടിക്കാലം മുതൽ താൻ അമിതവണ്ണത്താൽ വലഞ്ഞിരുന്നുവെന്ന് നിക്കോളാസ് പറയുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോ 136 കിലോയായിരുന്നു നിക്കോളാസിന്റെ ഭാരം. അമിതവണ്ണമായതിനു പിന്നിലും ഒരു കാരണമുണ്ട്. കടുത്ത വിഷാദരോഗിയായിരുന്നു നിക്കോളാസ്. ഇതാണ് അനിയന്ത്രിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നിക്കോളാസിനെ നയിച്ചത്. വണ്ണം അമിതമായതോടെ പലവിധ ആരോഗ്യപ്രശ്നങ്ങളും നിക്കോളാസിനെ തേടിയെത്തി. ശരീരവേദന, മുട്ടുവേദന, ശ്വാസതടസ്സം തുടങ്ങിയവയൊക്കെ സന്തതസഹചാരികളായി. കുടുംബത്തിലെയോ സുഹൃത്തുക്കളുടെയോ പരിപാടികൾക്കു പോലും അമിതഭാരത്താൽ നിക്കോളാസിന് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് ഡോക്ടറെ കാണാൻ തീരുമാനിച്ചത്.
2019-ലാണ് നിക്കോളാസ് ഡോക്ടറെ കാണുന്നത്. പൊട്ടിത്തെറിക്കാൻ പോവുന്ന ടൈംബോബിന്റെ ടിക് ടിക് ശബ്ദത്തോടാണ് നിക്കോളാസിന്റെ അവസ്ഥയെ ഡോക്ടർ ഉപമിച്ചത്. വണ്ണം കുറയ്ക്കാൻ ഉടനടി എന്തെങ്കിലും ചെയ്തില്ലെങ്കിൽ പരമാവധി അഞ്ചു വർഷം മാത്രം ജീവിച്ചേക്കാമെന്ന് ഡോക്ടർ പറഞ്ഞു. വൈകാതെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും നിക്കോളാസിനെ തേടിയെത്തി. ഇതോടെയാണ് ഒരു മാറ്റം അനിവാര്യമാണെന്ന് നിക്കോളാസ് ചിന്തിച്ചു തുടങ്ങിയത്.
അങ്ങനെ നാലു വർഷം മുമ്പു നിക്കോളാസ് വണ്ണം കുറച്ചു തുടങ്ങി. ഭക്ഷണരീതിയിൽ കാതലായ മാറ്റങ്ങൾ വരുത്തുകയാണ് തുടക്കത്തിൽ ചെയ്തത്. ജങ്ക് ഫുഡ് പാടേ ഉപേക്ഷിക്കുകയും കലോറി കുറയ്ക്കുകയുമാണ് തുടക്കത്തിൽ ചെയ്തത്. ഡയറ്റിങ്ങിലൂടെ ആദ്യമാസങ്ങളിൽ തന്നെ പതിനാറു കിലോയോളം നിക്കോളാസ് കുറച്ചു. അപ്പോഴാണ് തന്റെ പരിശ്രമം ഫലം കാണുന്നുണ്ടെന്നും പിന്മാറരുതെന്നും നിക്കോളാസിന് തോന്നിത്തുടങ്ങിയത്.
ഒപ്പം കഠിനമായ വർക്കൗട്ടുകളും ആരംഭിച്ചു. ഒരിടത്ത് ചടഞ്ഞിരിക്കുന്ന ശീലവും പാടേ ഒഴിവാക്കി. ഇപ്പോൾ വണ്ണം കുറച്ചതിന്റെ ഭാഗമായി തൂങ്ങിയ ചർമം നീക്കം ചെയ്യാനുള്ള സർജറി ചെയ്യാൻ ഒരുങ്ങുകയാണ് നിക്കോളാസ്. ഇനിയും വണ്ണം കുറയ്ക്കണമെന്നാണ് നിക്കോളാസിന്റെ ആഗ്രഹം. ഭക്ഷണം നിയന്ത്രിച്ചു തുടങ്ങിയതിനാൽ ഇപ്പോൾ അനാരോഗ്യകരമായ ഭക്ഷണങ്ങളോട് ആകർഷണവും തോന്നാറില്ലെന്ന് നിക്കോളാസ് പറയുന്നു.
വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരോട് നിക്കോളാസിന് ഒരു സന്ദേശവും പങ്കുവെക്കാനുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയാണെങ്കിൽ അത് ചെയ്യാൻ കഴിയുമെന്ന് പൂർണമായി വിശ്വസിച്ച് ലക്ഷ്യം നേടിയെടുക്കണം എന്നതാണത്.
വണ്ണം കുറയ്ക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കാം ഇവ
- പുറത്തുനിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുക.
- കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞു കഴിക്കുക.
- പച്ചക്കറികളും പഴങ്ങളും ധാരാളം ഉൾപ്പെടുത്തുക.
- ഭക്ഷണം കൃത്യസമയത്ത് കഴിക്കുക. രാവിലെ ഒമ്പത് മണിക്ക് മുൻപ് ബ്രേക്ക്ഫാസ്റ്റും ഒന്നരയ്ക്ക് മുൻപ് ഉച്ചഭക്ഷണവും രാത്രി എട്ടരയ്ക്ക് മുൻപ് ഡിന്നറും കഴിക്കാൻ ശ്രമിക്കുക.
- ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപെങ്കിലും ഭക്ഷണം അവസാനിപ്പിക്കുക.
- വ്യയാമം, ഉറക്കം, വെള്ളംകുടി എന്നിവ കൂടി ശരിയായ നിലയിൽ കൊണ്ടുപോകണം, എങ്കിലേ വണ്ണം കുറയ്ക്കൽ വിജയകരമാകൂ.
- ഒരു ദിവസം 8-12 ഗ്ലാസ് വെള്ളം കുടിക്കണം.
- വറുത്ത പലഹാരങ്ങൾക്ക് പകരം പഴമോ നട്സുകളോ സ്നാക്ക് ആയി കഴിക്കുന്നത് ശീലമാക്കുക.
- പഞ്ചസാരയുടെ അളവ് കുറയ്ക്കാം.
Content Highlights: us man loses 165 kg after doctor said he was a ticking time bomb
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..