
പ്രതീകാത്മക ചിത്രം | Photo: A.N.I.
തിരുവനന്തപുരം: ജനുവരി 19 മുതൽ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ആരംഭിക്കും. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. സ്കൂളുകളിലെ വാക്സിനേഷൻ സംബന്ധിച്ച മാർഗനിർദേശങ്ങളും പുറത്തിറക്കി. 15 വയസ്സും അതിനുമുകളിലുമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. ഇവർ 2007-ലോ അതിനുമുമ്പോ ജനിച്ചവരാകണം.
കോവാക്സിൻ മാത്രമാണ് നൽകുക. രക്ഷിതാക്കളുടെ സമ്മതത്തോടെയാകും വാക്സിനേഷൻ. സ്കൂൾ അധികൃതർ ഒരുദിവസം വാക്സിൻ എടുക്കേണ്ട വിദ്യാർഥികളുടെ ലിസ്റ്റ് നേരത്തേ തയ്യാറാക്കുകയും അവർക്ക് അനുവദിച്ചിരിക്കുന്ന സമയത്തെക്കുറിച്ച് അറിയിക്കുകയും ചെയ്യും. വാക്സിനേഷൻ ദിവസത്തിനുമുമ്പ് അർഹതയുള്ളവർ കോവിൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തും.
30 ശതമാനം കടന്ന് ടി.പി.ആര്.
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുതിച്ചുയരുന്നു. ഞായറാഴ്ച 18,123 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണ നിരക്ക് 30.55 ശതമാനമായി. 59,314 സാംപിൾ പരിശോധിച്ചു.
എട്ട് മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. അപ്പീൽ നൽകിയ 150 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ 50,832 ആയി. 4749 പേർ രോഗമുക്തരായി. 1,03,864 പേർ ചികിത്സയിലാണ്.
പുതിയ കേസുകളുടെ വളർച്ച
മുൻ ആഴ്ചയുമായി താരതമ്യംചെയ്യുമ്പോൾ സംസ്ഥാനത്ത് 174 ശതമാനം കോവിഡ് രോഗവർധനയുണ്ടായതായി ആരോഗ്യവകുപ്പ്. 51,712 കേസുകളാണ് ഇക്കാലയളവിൽ റിപ്പോർട്ടുചെയ്തത്.
ജനുവരി ഒമ്പതിനും 15-നും ഇടയിലാണ് ഇത്രയുംപേർക്ക് സ്ഥിരീകരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണത്തിലും 144 ശതമാനം വർധനയുണ്ടായി.
പനിയുള്ളവർക്ക് വാക്സിനില്ല
തിരുവനന്തപുരം: സ്കൂളുകളിൽ വാക്സിനേഷൻ മുറിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിദ്യാർഥികളുടെ താപനില പരിശോധിക്കും. പനിയും മറ്റ് അസുഖങ്ങളുമുള്ള കുട്ടികൾക്ക് വാക്സിൻ നൽകില്ല. വാക്സിൻ എടുത്തവരെ 30 മിനിറ്റ് നിരീക്ഷണത്തിൽ ഇരുത്തും. സ്കൂളുകളിൽ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസും ഉറപ്പാക്കും.
500-ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്കൂളുകളെ സെഷൻ സൈറ്റുകളായി തിരഞ്ഞെടുത്താണ് വാക്സിനേഷൻ. കേന്ദ്രങ്ങളിൽ വെയ്റ്റിങ് ഏരിയ, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ ഉറപ്പാക്കണം. സ്കൂളുകളിൽ തയ്യാറാക്കിയ വാക്സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങളുമായി ലിങ്ക് ചെയ്യും.
കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും എല്ലാ സെഷനുകളും നടത്തുക. ആരോഗ്യ വകുപ്പിലെ ഒരു മെഡിക്കൽ ഓഫീസർ, വാക്സിനേറ്റർ, സ്റ്റാഫ് നഴ്സ്, സ്കൂൾ നൽകുന്ന സപ്പോർട്ട് സ്റ്റാഫുകൾ എന്നിവരടങ്ങുന്നതാണ് വാക്സിനേഷൻ ടീം. എല്ലാ വാക്സിനേഷനും കോവിനിൽ രേഖപ്പെടുത്തും.
ആദ്യ ഡോസ് വാക്സിനെടുത്ത് 99.7 ശതമാനം പേർ
വാക്സിനേഷൻ എടുക്കേണ്ട ജനസംഖ്യയുടെ 99.69 ശതമാനം പേർക്ക് ഒരു ഡോസ് വാക്സിനും (2,66,25,939), 82 ശതമാനം പേർക്ക് രണ്ടു ഡോസ് വാക്സിനും (2,19,76,976) നൽകിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഞായറാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ച 18,123 രോഗികളിൽ 16,093 പേർ വാക്സിനേഷന് അർഹരായിരുന്നു. ഇവരിൽ 880 പേർ ഒരു ഡോസ് വാക്സിനും 10,714 പേർ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. 4499 പേർക്ക് വാക്സിൻ ലഭിച്ചതായി റിപ്പോർട്ടില്ല.
Content highlights: the vaccine for students will be given from schools from wednesday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..