Representative Image, photo: gettyimages.in
വാഷിങ്ടണ്‍ : സോഷ്യല്‍ ഐസൊലേഷന്‍ അഥവാ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് പിന്നീട് ഡിമന്‍ഷ്യ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനം. അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനിലേയും ബ്ളൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലേയും ഗവേഷകരൊന്നിച്ച് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
ഡിമന്‍ഷ്യയും ഒറ്റപ്പെടലും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നു സ്ഥാപിക്കുന്നതിനുപകരം, സ്ഥിരമായി സാമൂഹിക ഇടപെടലുകളോ ബന്ധങ്ങളോ നടത്താത്തവരില്‍ ഡിമന്‍ഷ്യ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് പറഞ്ഞുവെയ്ക്കുകയാണ് പ്രസ്തുത പഠനത്തിലൂടെ. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏയ്ജിങിന്റെ കണക്കുപ്രകാരം അമേരിക്കയിലുള്ള 65 വയസ്സിനു മുകളിലുള്ള നാലിലൊന്ന് പേരും സാമൂഹികമായി ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണ്.
ഏകാന്തപഥികളുടെ സാമൂഹിക ഇടം വളരെ ചുരുങ്ങിയതായിരിക്കും. സാമൂഹികമായ ഇടപെടലുകളില്ലായ്മ ഇവരുടെ വൈജ്ഞാനികമായ ഇടപെടലുകളേയും സാരമായി ബാധിക്കുന്നുണ്ട്. ഇതാണ് ഡിമന്‍ഷ്യയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നതെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബെര്‍ഗ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ റിസര്‍ച്ച് അസോസിയേറ്റായ ആലിസണ് ഹ്വാങ് പറഞ്ഞത്. ഇവരെ ഓണ്‍ലൈന്‍ സമ്പര്‍ക്കങ്ങളില്‍ മുഴുമിപ്പിക്കാനായാല് ഡിമന്‍ഷ്യയുടെ സാധ്യത കുറയ്ക്കാനാകുമെന്നും അവര്‍ പറഞ്ഞു.
ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരെ അതില്‍നിന്നു കരകയറ്റാനുള്ള മാര്‍ഗമായി ടെലിഫോണും ഇ-മെയിലും പോലുള്ള വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന് ജേണല്‍ ഓഫ് ദി അമേരിക്കന്‍ ജെറിയാട്രിക്സ് സൊസൈറ്റിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രസ്തുത വിഷയത്തില്‍ രണ്ട് ഘട്ടമായാണ് പഠനം നടത്തിയത്. നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ഏയ്ജിങ് ട്രെന്‍ഡ്സ് സ്റ്റഡിയില്‍ പങ്കെടുത്ത പരീക്ഷണാര്‍ഥികളില്‍ സ്ഥിരമായി മെസേജും മെയിലും അയച്ചിരുന്നവരിൽ സോഷ്യല്‍ ഐസൊലോഷന്‍ 31 ശതമാനം കുറവായിരുന്നതായാണ് രേഖപ്പെടുത്തിയത്. സോഷ്യല്‍ ഐസോലേഷനെ തടുക്കാനുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ഉപാധിയാണ് വിവരസാങ്കേതികവിദ്യയുടെ ഉപയോഗം എന്നാണ് ഗവേഷകരുടെ പൊതുഅഭിപ്രായം.
ലോക്ക്ഡൗണിനുശേഷം മനുഷ്യന് അവനവനിലേക്കു ചുരുങ്ങുകയും സോഷ്യല്‍ ഐസൊലേഷന്‍ ഒരു വലിയ പ്രശ്നമായിത്തീരുകയും ചെയ്തു. ഈ പ്രശ്നം അനുഭവിക്കുന്നവരെ കണ്ടെത്തി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തുകയും ഇവരിലെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുകയും വേണമെന്നാണ് ഗവേഷകരുടെ വാദം.
Content Highlights: study says adults going through social isolation have chances of developing demensia in future
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..