Representative Image| Photo: Canva.com
നടുവേദനയും അനുബന്ധ പ്രശ്നങ്ങളുമായി ജീവിക്കുന്നവർ നിരവധിയുണ്ട്. ജീവിതരീതിയും വ്യായാമക്കുറവുമൊക്കെ നടുവേദനയുടെ ആക്കം കൂട്ടുന്ന ഘടകങ്ങളാണ്. നടുവേദനയുടെ കാരണം കണ്ടെത്തി കൃത്യസമയത്ത് ചികിത്സ തേടേണ്ടത് പ്രധാനമാണ്. ഇപ്പോഴിതാ വരുംകാലങ്ങളിൽ നടുവേദന എത്രത്തോളം വ്യാപകമാകും എന്ന് വ്യക്തമാക്കുന്ന ഒരു പഠനമാണ് പുറത്തുവന്നിരിക്കുന്നത്. 2050 ആകുന്നതോടെ ആഗോളതലത്തിൽ 800ദശലക്ഷത്തിൽ പരം പേർ നടുവേദനയാൽ വലയുമെന്നാണ് പഠനം പറയുന്നത്.
ലാൻസെറ്റ് റുമാറ്റോളജി എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സിഡ്നി സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. 2050 ആകുന്നതോടെ നടുവേദനയുടെ കാര്യത്തിൽ 2020ൽ നിന്നും 36 ശതമാനം വർധനവ് കാണപ്പെടുമെന്നാണ് പഠനം പറയുന്നത്. 2017 മുതലുള്ള കണക്ക് പരിശോധിച്ചാൽ ലോ ബാക് പെയിൻ കേസുകൾ 500 ദശലക്ഷത്തോളം ആയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 2020ൽ 610 ദശലക്ഷം പുറംവേദനാ കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുറംവേദനയുള്ളവർ ഏറ്റവുമധികമുള്ളത് ഏഷ്യയിലും ആഫ്രിക്കയിലുമാണെന്ന് ഗവേഷകർ പറയുന്നു. 1999 മുതൽ 2020 വരെയുള്ള കാലഘട്ടങ്ങളിലായി 204 രാജ്യങ്ങളിൽ നിന്നുള്ള രേഖകൾ ശേഖരിച്ചാണ് സംഘം വിലയിരുത്തലിൽ എത്തിയത്. തുടർന്ന് നടത്തിയ ഗവേഷണത്തിലാണ് നടുവേദനയുള്ളവരുടെ എണ്ണം വ്യാപകമായി വർധിക്കുന്നുണ്ടെന്നും 2050 ആകുന്നതോടെ 843 ദശലക്ഷം ആകുമെന്നും കണ്ടെത്തിയത്.
കൃത്യസമയത്ത് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കിൽ ഡയബറ്റിസ്, ഹൃദ്രോഗങ്ങൾ, മാനസിക പ്രശ്നങ്ങൾ തുടങ്ങിയ ഒട്ടേറെ രോഗങ്ങളുടെ മുന്നോടിയായും പുറംവേദന കാണാമെന്ന് ഗവേഷകർ പറയുന്നു. തൊഴിൽപരമായ ഘടകങ്ങൾ, പുകവലി, അമിതഭാരം തുടങ്ങിയവയുമായി ബന്ധപ്പെട്ടും നടുവേദന വരാനിടയുണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.
ജോലിക്കാരെയാണ് ലോ ബാക് പെയിൻ കൂടുതലും ബാധിക്കുക എന്നത് തെറ്റിദ്ധാരണയാണെന്നും വയോധികരിലും സാധാരണമായി കാണുന്നുണ്ടെന്നും ഗവേഷകർ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് പുറംവേദന കൂടുതൽ കണ്ടുവരുന്നത്.
സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ പ്രാപ്തമായ ഈ അവസ്ഥയെ അതാത് ആരോഗ്യമന്ത്രാലയങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ സമീപിക്കണമെന്നും ലോകാരോഗ്യസംഘടനയുടെ യൂണിറ്റ് മേധാവി അലാർകോസ് സിയെസ പറഞ്ഞു.
പുറംവേദനയിൽ നിന്ന് രക്ഷനേടാൻ ചില ടിപ്സ്
ഇടയ്ക്കിടയ്ക്ക് വെള്ളം കുടിയ്ക്കുന്നത് ശീലമാക്കാം. സന്ധികളുടെ കൃത്യമായ പ്രവർത്തനത്തിന് ശരീരത്തിൽ ജലാംശം നിലനിൽക്കേണ്ടത് അത്യാവശ്യമാണ്. ദിവസം മുഴുവൻ ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ ആദ്യമേ വലിയ ഒരു കുപ്പിയിൽ വെള്ളം മേശപ്പുറത്ത് വെക്കുക. ഇടയ്ക്കിടയ്ക്ക് ഇതിൽനിന്നും കുടിച്ചുകൊണ്ടേയിരിക്കണം. കൂടാതെ, ധാരാളം പ്രോട്ടീനുകൾ അടങ്ങിയ ഭക്ഷണവും ശീലമാക്കണം. ശരീരത്തിലെ കേടുപാടുകളെ നേരെയാക്കുന്നതും വളർച്ചയെ പോഷിപ്പിക്കുന്നതും പ്രോട്ടീനുകളാണ്. പ്രോട്ടീനുകളുടെ കുറവ് പലതരം വേദനകൾക്കും രോഗങ്ങൾക്കും വഴിവെയ്ക്കും.
മധുരത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് അടുത്ത പ്രധാനപ്പെട്ട സംഗതി. ജോലിക്കിടയിൽ മധുരപലഹാരങ്ങളോ പഞ്ചസാര അടങ്ങിയ പാനീയങ്ങളോ കുടിക്കുന്ന ശീലം പുറംവേദനയിലേക്ക് നയിക്കും. ശരീരത്തിൽ പല ഭാഗങ്ങളിലും നീരും വീക്കവുമുണ്ടാക്കുന്നതിന് പഞ്ചസാര കാരണമാവുന്നുണ്ട്. അതിനാൽ, ഇത് പരമാവധി ഒഴിവാക്കുക.
ഒരോ 45 മിനിറ്റ് കൂടുമ്പോഴും 10 മിനിറ്റ് ഇടവേളയെടുത്ത് ഇറങ്ങിനടക്കാൻ ശ്രദ്ധിക്കണം. തുടർച്ചയായ ഇരിപ്പ് മൂലം കുറേയധികം സമയം പ്രവർത്തിക്കാതിരുന്ന മസിലുകളെല്ലാം ഈ നടത്തത്തിലൂടെ ഉണരും. ഒരോ 45 മിനിറ്റിലും എഴുന്നേറ്റ് നടക്കാൻ ഫോണിൽ റിമൈൻഡറുകൾ വെയ്ക്കുന്നതും ഉചിതമായിരിക്കും.
നമ്മുടെ ശരീരവും മനസ്സും തമ്മിൽ വല്ലാതെ ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, മാനസികമായി അഭീമുഖികരിക്കുന്ന സംഘർഷങ്ങളും സമ്മർദങ്ങളും വേദനകളായി ശരീരത്തിലും പ്രതിഫലിക്കും. അമിതമായ ജോലിഭാരം മൂലമോ, ശരിയായ ആശയവിനിമയം നടക്കാത്തതുമൂലമോ കാര്യങ്ങൾ നന്നായി ചെയ്യാൻ പറ്റാത്തതിലെ വൈഷമ്യം മൂലമോ ഒക്കെയുണ്ടാകുന്ന സമ്മർദങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കും. അതിനാൽ മാനസികസമ്മർദങ്ങൾ കുറയ്ക്കാൻ ഉചിതമായ മാർഗങ്ങൾ കണ്ടെത്തണം.
Content Highlights: Over 800 mn people globally estimated to suffer from back pain by 2050
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..