പ്രതീകാത്മക ചിത്രം | Photo: A.N.I
ന്യൂഡല്‍ഹി: രാജ്യത്ത് വെള്ളിയാഴ്ചവരെ സ്ഥിരീകരിച്ചത് 32 ഒമിക്രോണ്‍ കേസുകള്‍. വൈറസ്ബാധിതരില്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കൊറോണ വൈറസിന്റെ വകഭേദങ്ങളില്‍ പതിനായിരത്തില്‍ നാല് എന്നതോതിലാണ് ഇപ്പോള്‍ ഒമിക്രോണ്‍ കേസുകളുള്ളത്. ഇതുവരെ ആരോഗ്യമേഖലയ്ക്കുമേല്‍ ഒമിക്രോണ്‍ സമ്മര്‍ദമുണ്ടാക്കിയിട്ടില്ല. അതേസമയം, ജാഗ്രത കൈവിടരുതെന്ന് മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളും ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 25 പേരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചെന്നാണ് ഇവര്‍ പറഞ്ഞത്. അതിനുപിന്നാലെ മഹാരാഷ്ട്രയില്‍ മൂന്നുവയസ്സുകാരി ഉള്‍പ്പെടെ ഏഴു പേരില്‍ക്കൂടി വൈറസ് ബാധ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.
59 രാജ്യങ്ങളില്‍ 2936 പേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. 78,054 ആളുകള്‍ സംശയിക്കുന്നവരുടെ പട്ടികയിലുണ്ട്. രാജ്യത്ത് ഒമിക്രോണ്‍ വ്യാപന സാധ്യതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ നിരന്തരം ഉന്നതയോഗം ചേരുന്നുണ്ടെന്ന് ഡോ. ഭാര്‍ഗവ പറഞ്ഞു.
നിലവിലെ രണ്ടുവാക്‌സിനുകള്‍ ഒമിക്രോണിനെ പ്രതിരോധിക്കുമോ എന്ന കാര്യം പ്രത്യേകം പഠിക്കും. ഇതിനായി 25 രോഗികളില്‍നിന്ന് ശേഖരിച്ച വൈറസ് സാംപിള്‍ ലബോറട്ടറിയില്‍ 'കള്‍ച്ചര്‍'ചെയ്തുകൊണ്ടിരിക്കുകയാണ്. ആവശ്യത്തിന് ഒമിക്രോണ്‍ വൈറസ് ലഭിച്ചശേഷം വാക്‌സിന്‍ ഫലപ്രദമാവുമോ എന്ന പരീക്ഷണം നടത്തും.
ബൂസ്റ്റര്‍ ഡോസ്, കുട്ടികള്‍ക്കുള്ള വാക്‌സിന്‍ എന്നിവയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തിട്ടില്ലെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു. എല്ലാവര്‍ക്കും രണ്ടുഡോസ് വാക്‌സിന്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. ഒമിക്രോണ്‍ വ്യാപനം വളരെ ഗുരുതരമാണെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പുനല്‍കിയ പശ്ചാത്തലത്തില്‍ മാസ്‌ക് ഉപയോഗത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ല. ഇന്ത്യയില്‍ മാസ്‌ക് ഉപയോഗം തീരെ കുറഞ്ഞതായിട്ടാണ് പഠനം. കോവിഡിന്റെ രണ്ടാംതരംഗമുണ്ടായപ്പോള്‍ ഏതാനും മാസങ്ങളില്‍ മാസ്‌ക് ഉപയോഗം വര്‍ധിച്ചു. ഇപ്പോള്‍ തീരേ കുറഞ്ഞു. ഒന്നാം തരംഗം കഴിഞ്ഞ് രണ്ടാംതരംഗം തുടങ്ങുന്നതിനുമുമ്പും ഇതുതന്നെയായിരുന്നു സ്ഥിതി. യു.കെ., ഫ്രാന്‍സ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍ കേസുകള്‍ കൂടിക്കൊണ്ടിരിക്കുന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.
Content highlights: Omicron cases reported in India, Countinue more alert, Union Government instruction
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..