Representative Image| Photo: AFP
വാഷിങ്ടൺ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിദേശരാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. രോഗവ്യാപനവും മരണനിരക്കും സംബന്ധിച്ച് ചൈന കൃത്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉൾപ്പെടെ ആരോപിച്ചിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചൈന. കോവിഡ് നിരക്കുകൾ മറച്ചുവെക്കുകയാണ് എന്ന ആരോപണം നിഷേധിക്കുന്നുവെന്ന് ചൈന വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയ്ക്കൊപ്പം നിരവധി രാജ്യങ്ങളും ചൈനയ്ക്കെതിരെ ആരോപണം ഉയർത്തിയ സാഹചര്യത്തിലാണ് പ്രതികരണം. കോവിഡ് സംബന്ധിച്ച വിവരങ്ങളും കണക്കുകളും എല്ലായ്പ്പോഴും ചൈന ഉത്തരവാദിത്തത്തോടെ പങ്കുവെച്ചിട്ടുണ്ടെന്ന് വാഷിങ്ടൺ ഡി.സിയിലെ ബീജിങ് എംബസി വ്യക്തമാക്കി.
കണക്കുകളുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുമായി ചൈനീസ് ശാസ്ത്രജ്ഞർ ചർച്ചകൾ നടത്തുകയാണെന്ന് ബീജിങ് എംബസിയുടെ വക്താവായ ലിയു പെങ്ക്യു പറഞ്ഞു. ചൈന നിലവിൽ പ്രസിദ്ധീകരിക്കുന്ന കണക്കുകളിൽ ഹോസ്പിറ്റൽ അഡ്മിഷനുകൾ, ഐ.സി.യു. അഡ്മിഷനുകൾ, മരണനിരക്ക് എന്നിവ സംബന്ധിച്ച മതിയായ വിവരങ്ങളില്ലെന്ന് ലോകാരോഗ്യസംഘടനയുടെ അടിയന്തരാവസ്ഥ വിഭാഗം ഡയറക്ടറായ മൈക് റയാൻ കഴിഞ്ഞയാഴ്ച്ച ആരോപിച്ചിരുന്നു.
Also Read
ചൈനയിൽ നിന്നുള്ള യാത്രികർക്ക് നിരവധി രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെക്കുറിച്ച് ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറലായ ടെഡ്രോസ് അഥനോം ഗെബ്രിയേസസും പറഞ്ഞിരുന്നു. വ്യാപനത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാകാത്ത സാഹചര്യത്തിൽ രാജ്യങ്ങൾ ജനങ്ങളെ സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊള്ളുന്നത് മനസ്സിലാക്കാനാകുമെന്നാണ് ടെഡ്രോസ് അഥനോം ഗെബ്രിയേസസ് പറഞ്ഞത്. കോവിഡിന്റെ ആവിർഭാവത്തെക്കുറിച്ചും മറ്റുമുള്ള ഡാറ്റകൾ കൈമാറാനും പഠനങ്ങൾ നടത്താനും ചൈനയോട് തുടർച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
2020-ന്റെ തുടക്കത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ചൈനയിൽ ആരംഭിച്ച നിയന്ത്രണങ്ങൾ സമീപകാലംവരെ വിട്ടുവീഴ്ചയില്ലാതെ തുടരുകയായിരുന്നു. എന്നാൽ, സീറോ കോവിഡ് നയത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധമുയർന്നതിനെത്തുടർന്നാണ് ഈയടുത്ത് ഇളവുകള്‍ നൽകിത്തുടങ്ങിയത്. അതോടെ കോവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരികയായിരുന്നു.
Content Highlights: not hiding covid infections or death figures, claims china
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..