Representative Image | Photo: AP
പാലക്കാട്: സന്ധ്യമയങ്ങിയാൽ വീടുകളുടെ വാതിലുകളും ജനലുകളും അടച്ചിട്ടുകഴിയേണ്ട സ്ഥിതിയിലാണ് പാലക്കാട്ടുകാർ. ഇല്ലെങ്കിൽ മൂളിപ്പാറിയെത്തുന്ന കൊതുക് ഇരിക്കപ്പൊറുതി തരില്ല. മഴപെയ്ത് തണുപ്പാണെങ്കിലും കൊതുകിനെ ഓടിക്കാൻ മുഴുവൻവേഗത്തിൽ ഫാൻ കറക്കിയില്ലെങ്കിൽ കിടക്കപ്പൊറുതിയും ഉണ്ടാവില്ല.
ഇടവിട്ടുള്ള മഴ കാരണം, ഒഴുക്കില്ലാതെ വെള്ളം കെട്ടിക്കിടക്കുന്ന അഴുക്കുചാലുകളിലും മറ്റുമാണ് കൊതുകുകൾ രൂക്ഷം.
ഇടവഴികളിലും മറ്റുമുള്ള വെള്ളക്കെട്ടുകളിൽ കൊതുകുകളുടെ കൂത്താടികളാണ്. ആറുമണിയോടക്കുമ്പോൾ മുതൽ കൊതുകുകൾ എത്തിത്തുടങ്ങുമെന്ന് വീട്ടമ്മമാർ പറയുന്നു. ഇതിന് പട്ടണമെന്നോ ഗ്രാമമെന്നോ വ്യത്യാസമില്ല. വിവിധ സ്ഥാപനങ്ങൾക്കുമുന്നിൽ ജോലിയിലുള്ള സുരക്ഷാ ജീവനക്കാരുടെ കാര്യമാണ് കൂടുതൽ കഷ്ടം. കൊതുകുകടിയേൽക്കാത്ത ഒരു രാത്രിപോലുമില്ലെന്നാണ് പരാതി. പകലും കൊതുകുശല്യത്തിന് കുറവില്ല. ചെറിയ വെള്ളക്കെട്ടുള്ള ഇടമാണെങ്കിലും അടുത്തുനിന്നാൽ കൊതുകുകടി രൂക്ഷമാണ്.
ആശങ്കപ്പെടുത്തി ഡെങ്കിപ്പനിയും മലേറിയയും
ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ ഏപ്രിൽ ഒന്നുമുതൽ മേയ് 22 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. അഞ്ചുപേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 38 പേരും ചികിത്സ തേടി. പള്ളിപ്പുറം, പുതുശ്ശേരി, കപ്പൂർ, കുനിശ്ശേരി, പാലക്കാട്, കണ്ണാടി, അഗളി എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. പറളി ചളവറ, കൊടുമ്പ്, കാഞ്ഞിരപ്പുഴ, പറളി എന്നിവിടങ്ങളിലാണ് മലേറിയ സ്ഥിരീകരിച്ചത്.
കൊതുകുജന്യരോഗം വേനൽക്കാലത്ത്
മറ്റുജില്ലകളെ അപേക്ഷിച്ച് പാലക്കാട്ട് വേനൽക്കാലത്താണ് കൊതുകുജന്യരോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
അതിർത്തിപ്രദേശങ്ങളിലും വരൾച്ച രൂക്ഷമായ മേഖലകളിലുമാണ് രോഗം വ്യാപിക്കാറ്. കുടിവെള്ളം ശേഖരിച്ചുവെക്കുന്ന വീപ്പകളും മറ്റും അടച്ച് സൂക്ഷിക്കാത്തതാണ് കാരണം.
മന്തുരോഗം ഒഴിഞ്ഞുപോകുന്നു
മന്തുരോഗത്തിന്റെ പിടിയിൽനിന്ന് പാലക്കാട് മുക്തമാവുന്നുണ്ടെങ്കിലും കൊതുകുകളുടെ പിടിയിൽനിന്ന് മുക്തമായിട്ടില്ല. 2019-ലെ കണക്കെടുപ്പുപ്രകാരം മന്തുരോഗികൾ കൂടുതലുള്ള 19 ഹോട്ട് സ്പോട്ടുകളാണ് പാലക്കാട്ടുണ്ടായിരുന്നത്.
ഇപ്പോൾ പുതുശ്ശേരി ഒഴികെ മറ്റിടങ്ങളെല്ലാം മന്തുരോഗ മുക്തമായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കെ.പി. റീത്ത പറഞ്ഞു.
മുൻകരുതലുകൾ
• കൊതുക് വളരാൻ ഇടയുള്ള വീട്ടുപറമ്പുകളിലെയും പൊതുസ്ഥലങ്ങളിലെയും വസ്തുക്കൾ നശിപ്പിക്കുക
• കരിക്കിന്റെ തൊണ്ട്, ചിരട്ടകൾ, കമുകിൻ പാള, ടയറുകൾ, പൊട്ടിയ പാത്രങ്ങൾ മുതലായവ അലക്ഷ്യമായി വലിച്ചെറിയാതിരിക്കുക. ഇവയിൽ വെള്ളം നിറയുന്നുണ്ടെങ്കിൽ ഒഴിച്ചുകളയണം
• കൈയുറയും കാലുറയും ധരിച്ച് പണിയെടുക്കുക
• റബ്ബർ തോട്ടങ്ങളിൽ പാൽ ശേഖരിക്കാൻ വെക്കുന്ന ചിരട്ടകൾ ആവശ്യം കഴിഞ്ഞാൽ കമഴ്ത്തി വെക്കുക
• മലിനജലത്തിലും മണ്ണിലും പണിയെടുക്കുന്നവർ പ്രതിരോധമരുന്നുകൾ കഴിക്കുക
• ഫ്രിഡ്ജിന് പിറകിലെ ട്രേയും വളർത്തുമൃഗങ്ങൾക്ക് തീറ്റ കൊടുക്കുന്ന പാത്രവും മറ്റും ആഴ്ചയിലൊരിക്കൽ നന്നായി ഉരച്ചുകഴുകിയശേഷം ഉപയോഗിക്കുക
• വീടിന്റെ മട്ടുപ്പാവിലും സൺഷെയ്ഡുകളിലും വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യമുണ്ടെങ്കിൽ ആഴ്ചയിലൊരിക്കൽ ഒഴുക്കിക്കളയണം
• സെപ്റ്റിക് ടാങ്കിന്റെ പൈപ്പിന്റെ അഗ്രം കൊതുകുവലകൊണ്ട് മൂടണം
• ആഴ്ചയിലൊരിക്കൽ കൊതുകിന്റെ ഉറവിടനശീകരണം നടത്തുക
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..