Representative Image | Photo: Gettyimages.in
തൃശ്ശൂർ: ഗർഭനിരോധന മാർഗം സ്വീകരിക്കാനുള്ള ചുമതല സ്ത്രീകൾക്ക് മാത്രമെന്ന ധാരണ മാറാൻ പോകുന്നു. പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന ഗുളികയുടെ ക്ലിനിക്കൽ പരീക്ഷണത്തിൽ വലിയ മുന്നേറ്റം. അറ്റ്ലാന്റയിൽ നടന്ന എൻഡോക്രൈൻ സൊസൈറ്റി വാർഷികയോഗത്തിൽ ഒരു കൂട്ടം ഗവേഷകരാണ് ഏറെ പ്രാധാന്യമുള്ള വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
പരീക്ഷണഘട്ടത്തിലെത്തിയ രണ്ടു മരുന്നുമൂലകങ്ങളാണിപ്പോൾ പ്രതീക്ഷ നൽകിയിരിക്കുന്നത്. ആദ്യപരീക്ഷണഘട്ടത്തിൽ ഏകദേശം 90 ശതമാനത്തിലധികം ഫലം നൽകിയ മരുന്നുകൾ രണ്ടാംഘട്ടത്തിലും മികവുനിലനിർത്തുന്നതായാണ് സൂചനകൾ.
എലികളിലും മറ്റുമുള്ള പരീക്ഷണം 99 ശതമാനം ഫലമുണ്ടാക്കിയതിനെത്തുടർന്നായിരുന്നു ക്ലിനിക്കൽ പരീക്ഷണം. 96 പുരുഷന്മാരാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. മരുന്നു കഴിക്കാതിരുന്നവരെക്കാൾ ബീജാണുക്കളുടെ എണ്ണം 28 ദിവസം നിത്യേന 200 എം.ജി. മരുന്നുകഴിച്ചവർക്ക് കുറവായിരുന്നു. ഈ രണ്ടു വിഭാഗത്തെക്കാളും ബീജാണുക്കളുടെ എണ്ണം കുറവായിക്കണ്ടത് പ്രതിദിനം 400 എം.ജി. മരുന്നു കഴിച്ചവരിലാണ്.
മരുന്നുപയോഗിച്ചവർക്ക് പറയത്തക്ക പാർശ്വഫലങ്ങളുമുണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട പരീക്ഷണത്തിലേക്ക് കടന്നത്. കൂടുതൽ പേരിലാണിത് നടക്കുക. ഇതിന്റെ ഫലവും മികച്ചതാണെങ്കിൽ മൂന്നാംഘട്ടത്തിലേക്ക് കടക്കാം. ഇതോടെ ഗുളിക വിപണിയിലെത്തുമെന്ന് കാര്യം ഉറപ്പാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..