-
കൊറോണവൈറസിന്റെ വ്യാപനവും തുടര്‍ന്നുവന്ന നിയന്ത്രണങ്ങളും കാരണം മഹാവ്യാധിയുടെ ആദ്യവര്‍ഷം 1.28 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ വിലയിരുത്തല്‍. ഭക്ഷ്യക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ ആഹാരവും വൈദ്യസഹായവും കിട്ടാതെ ഒറ്റപ്പെടുന്നത് പ്രതിമാസം 10,000 കുട്ടികളുടെ ജീവനെടുക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ ഏജന്‍സികള്‍ അറിയിച്ചു.
പോഷകാഹാരക്കുറവ് വര്‍ധിക്കുന്നത് ദീര്‍ഘകാലപ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നും വ്യക്തിഗതദുരന്തങ്ങള്‍ ഒരുതലമുറയുടെതന്നെ ദുരന്തമായിമാറുമെന്നും ഏജന്‍സികള്‍ മുന്നറിയിപ്പുനല്‍കുന്നു. സ്‌കൂളുകള്‍ അടച്ചതും പ്രാഥമിക ആരോഗ്യപരിരക്ഷാസേവനങ്ങള്‍ തടസ്സപ്പെടുന്നതിനാല്‍ പോഷകാഹാരപരിപാടികള്‍ നിലച്ചതുമെല്ലാം കുട്ടികളിലേക്ക് ഭക്ഷണമെത്തുന്നതിന് തടസ്സമായിട്ടുണ്ട്.
ശോഷിച്ച അവയവങ്ങളും വീര്‍ത്തവയറുകളുമായി പോഷകാഹാരക്കുറവിന്റെ ലക്ഷണങ്ങളോടെ അഞ്ചരലക്ഷത്തോളം കുട്ടികള്‍ എല്ലാവര്‍ഷവും ഭക്ഷ്യക്ഷാമത്തിന്റെ കണക്കില്‍പ്പെടാറുണ്ട്. 470 ലക്ഷം കുട്ടികളില്‍ 70 ലക്ഷം കുട്ടികള്‍ക്ക് കഴിഞ്ഞവര്‍ഷം പോഷകാഹാരക്കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ശരീരശോഷണവും വളര്‍ച്ചമുരടിപ്പും കുട്ടികളില്‍ മാനസികമായും ശാരീരികമായും സ്ഥിരമായ തകരാറുകളുണ്ടാക്കും. കോവിഡ് കാരണമുണ്ടാകുന്ന ഭക്ഷ്യവിതരണതടസ്സങ്ങള്‍ ദൂരവ്യാപകമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പുനല്‍കി.
തെക്കേ അമേരിക്ക, ദക്ഷിണേഷ്യ, ഉപ-സഹാറന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദരിദ്രകുടുംബങ്ങള്‍, ആവശ്യത്തിന് ഭക്ഷണമില്ലാതെ ഭാവിയെ എക്കാലത്തെക്കാളും കൂടുതലായി ഉറ്റുനോക്കുകയാണ്. കൊറോണവൈറസ് മൂലമുണ്ടാകുന്ന സമ്പദ്വ്യവസ്ഥയിലെ വ്യത്യാസം ആഗോളഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ലോക ഭക്ഷ്യപദ്ധതി മേധാവി ഡേവിഡ് ബിയസ്ലി ഏപ്രിലില്‍ മുന്നറിയിപ്പുനല്‍കിയിരുന്നു.
Content Highlights: Kovid spread: 1.28 lakh children will starve, UN report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..