Representative Image| Photo: Canva.com
ശരീരത്തിലെ ഓക്സിജന്‍ വിതരണത്തിന്റെ തോത് തീര്‍ത്തും കുറവായ നവജാതശിശുക്കള്‍ക്ക് ഫലപ്രദമായ റെസ്‌ക്യൂ തെറപ്പി വികസിപ്പിച്ച് പുണെയിലെ ഡോക്ടര്‍മാര്‍. പേഴ്‌സിസ്റ്റന്റ് പള്‍മണറി ഹൈപ്പര്‍ടെന്‍ഷന് പ്രതിവിധിയായാണ് റെസ്‌ക്യൂ തെറാപ്പി വികസിപ്പിച്ചത്.
അപൂര്‍വവും അതിജീവനത്തിന് തന്നെ ഭീഷണിയുമായേക്കാവുന്ന ഈ മെഡിക്കല്‍ അവസ്ഥയുടെ പേര് 'പേഴ്‌സിസ്റ്റന്റ് പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍' അഥവാ PPHN എന്നാണ്. അഞ്ഞൂറില്‍ ഒരു കുട്ടിക്ക് മാത്രമാണ് ഈ രോഗാവസ്ഥ ഉണ്ടാകാറുള്ളത്. ഇങ്ങനെ ജനിക്കുന്ന കുട്ടികളുടെ ശരീരമാസകലം നീലനിറമായിരിക്കും.
കുറഞ്ഞ ഓക്സിജനും പള്‍മണറി ആര്‍ട്ടറികളിലെ ഉയര്‍ന്ന രക്തസമ്മര്‍ദവുമായാണ് കുഞ്ഞുങ്ങളില്‍ പേഴ്സിസ്റ്റന്റ് പള്‍മണറി ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകുന്നത്. ജനനത്തിനുശേഷം ശ്വാസകോശത്തിലെ രക്തധമനികള്‍ വികസിക്കാത്തതിനാലാണ് പള്‍മണറി ആര്‍ട്ടറികളിലെ രക്തസമ്മര്‍ദം ഉയരുന്നത്. ശ്വാസതടസ്സം, കുറഞ്ഞ ഓക്സിജന്‍ വിതരണം, നീലിച്ച ശരീരം, രക്തസമ്മര്‍ദത്തിലെ കുറവ്, നവജാതശിശുക്കളിലെ ഉണര്‍വില്ലായ്മ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.
പ്രതിവിധി 'വാസോപ്രെസിന്‍'
പുണെയിലെ 'സൂര്യ മദര്‍ ആന്‍ഡ് ചൈല്‍ഡ് സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലി'ലെ ഡോക്ടര്‍മാരാണ് PPHN- ന് പ്രതിവിധിയായി 'വാസോപ്രെസിന്‍' പരീക്ഷിച്ചുനോക്കിയത്. 31 നവജാതശിശുക്കളിലായിരുന്നു പരീക്ഷണം. രക്തധമനികളെ അമര്‍ത്തി രക്തസമ്മര്‍ദം ഉയര്‍ത്തുന്ന ഹോര്‍മോണാണ് വാസോപ്രെസിന്‍. ഹൈപ്പോടെന്‍ഷനും രക്തസമ്മര്‍ദത്തില്‍ പെട്ടന്നുണ്ടാകുന്ന താഴ്ച്ചയ്ക്കുമെതിരെ വാസോപ്രെസിന്‍ ഒരു അംഗീകൃതപ്രതിവിധിയാണ്.
അമേരിക്കന്‍ ജേണല്‍ ഒഫ് പെരിനാറ്റോളജിയിലാണ് പ്രസ്തുത പഠനത്തിന്റെ ഫലം പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മറ്റുവിധേനയുള്ള ചികിത്സകളോട് പ്രതികരിക്കാത്ത സാഹചര്യങ്ങളില്‍ പിപിഎച്ച്എന്നിന് ഉള്ള ഫലപ്രദമായ പരിഹാരമെന്നോണം വാസോപ്രെസിന്‍ ഉപയോഗിക്കാമെന്നാണ് പഠനത്തില്‍ പറയുന്നത്. സാധാരണ ഗതിയില്‍ ഹൈ ഫ്രീക്വന്‍സി വെന്റിലേറ്റര്‍ എന്ന പ്രത്യേക തരം വെന്റിലേറ്ററാണ് പിപിഎച്ച്എന്‍ ബാധിച്ച കുട്ടികള്‍ക്ക് നല്‍കുക. നൈട്രിക് ഓക്‌സൈഡും ഉപയോഗിക്കാറുണ്ട്. ഇത് ഹൃദയത്തിന്‍റെ സമ്മര്‍ദം അകറ്റുകയും ശ്വാസകോശത്തിലേക്ക് കൂടുതല്‍ രക്തമൊഴുക്കുന്നതിന് കാരണമാവുകയും ചെയ്യും.
ജനിച്ച് ആറുമണിക്കൂറിനിടയില്‍ എപ്പോള്‍ വേണമെങ്കിലും പിപിഎച്ച്എന്‍ ഉണ്ടാവാം. കുഞ്ഞിന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും പുറംലോകവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്തതിനാലാണിതെന്ന് സൂര്യ ഹോസ്പിറ്റല്‍സിലെ നിയോനേറ്റലര്‍ ആന്‍ഡ് പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ സര്‍വീസസിന്റെ ഡയറക്ടര്‍ ഡോ. സച്ചിന്‍ ഷാ പറയുന്നു. ഭ്രൂണാവസ്ഥയില്‍ വായുവിന്റെ കൈമാറ്റം പോലും പ്ലാസെന്റയില്‍ കൂടി നടക്കുന്നതിനാല്‍ ശ്വാസകോശത്തിന് വലിയ പങ്കില്ല. എന്നാല്‍, ഇത്തരം കുട്ടികളില്‍ ജനനത്തിന് ശേഷം ശ്വാസകോശം സാധാരണഗതിയിലേതുപോലെ പ്രവര്‍ത്തിക്കില്ല. ചില സാഹചര്യങ്ങളില്‍ പിപിഎച്ച്എന്നിന്റെ അത്ര ഗൗരവമല്ലാത്ത ലക്ഷണങ്ങള്‍ ചെറുപ്പകാലത്തും ഉണ്ടാകാം. വളരുംതോറും രക്തധമനികളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ കാരണമാണിങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു.
പിപിഎച്ച്എന്‍ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണമായി വിലയിരുത്തുന്നത് അമ്മയുടെ ആരോഗ്യസ്ഥിതിയില്‍ വരുന്ന വ്യത്യാസവും ഗര്‍ഭകാലത്ത് രക്തയോട്ടത്തെ ബാധിക്കുന്ന തരത്തിലുള്ള അണു ബാധയുമാണ് . ജനിതകപരമായ കാരണങ്ങള്‍ ഈ രോഗാവസ്ഥയ്ക്ക് പിന്നിലുണ്ടാവാന്‍ സാധ്യത കുറവാണ്. 31 കുട്ടികളില്‍ 29 കുട്ടികളും വാസോപ്രെസിനോട് പോസിറ്റീവായിത്തന്നെ പ്രതികരിച്ചു. യാതൊരു പാര്‍ശ്വഫലങ്ങളും ഈ കുട്ടികള്‍ കാട്ടിയതുമില്ല എന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: indian doctors developed rescue therapy for newborns affected by persistent pulmonary hypertension


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..