Representative Image| Photo: PTI
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് കേസുകൾ ഉയരുന്ന പട്ടികയിൽ ഒന്നാമതാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. ശനിയാഴ്ച ഇന്ത്യയിൽ 1500 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 146 ദിവസത്തിനിടയിലെ ഉയർന്ന നിരക്കാണിത്. ഫെബ്രുവരി പകുതിമുതലാണ് രാജ്യത്തെ കോവിഡ് കേസുകൾ വീണ്ടും ഉയരാൻ തുടങ്ങിയത്. ഈ സാഹചര്യത്തിൽ പുതിയ കോവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ എന്നിങ്ങനെ അവശ്യവസ്തുക്കളെല്ലാം എല്ലാ ആശുപത്രികളും കരുതണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് പരിശോധനയുടെ വേഗംകൂട്ടാൻ മന്ത്രാലയം നിർദേശം നൽകി. പത്തുലക്ഷം പേർക്ക് 140 കോവിഡ് പരിശോധന എന്നതാണ് നിലവിലെ അനുപാതം. പല സംസ്ഥാനങ്ങളിലും മതിയായ തോതിൽ ടെസ്റ്റുകൾ നടക്കുന്നില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
കോവിഡിനൊപ്പം ഇൻഫ്ളുവൻസ വൈറസ് കേസുകൾ ഉയരുന്നതിനെക്കുറിച്ചും ആരോഗ്യമന്ത്രാലയം പരാമർശിച്ചു. അടുത്തിടെയായി ഇൻഫ്ളുവൻസ കേസുകളിൽ വർധനവ് കാണുന്നുണ്ട്, കോവിഡ് ലക്ഷണങ്ങളിലെ സമാനത കാരണം ഡോക്ടർമാരെ രോഗനിർണയത്തിലെത്തുന്നതിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
പ്രധാനപ്പെട്ട നിർദേശങ്ങൾ
- പ്രായമായവരും മറ്റ് രോഗങ്ങൾ ഉള്ളവരും ആൾക്കൂട്ടമുള്ള ഇടങ്ങളും വായുസഞ്ചാരം കുറഞ്ഞ സ്ഥലങ്ങളും ഒഴിവാക്കുക.
- ആശുപത്രി പരിസരങ്ങളിൽ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും മറ്റ് ആരോഗ്യപ്രവർത്തകരും രോഗികളും മാസ്ക് ധരിക്കുക.
- ആൾക്കൂട്ടമുള്ള ഇടങ്ങളിലും അടഞ്ഞുകിടക്കുന്ന ഇടങ്ങളിലും മാസ്ക് ധരിക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കർചീഫ് കൊണ്ടോ മറ്റോ മൂക്കും വായും മറയ്ക്കുക.
- പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കുക.
- ഇടയ്ക്കിടെ കൈകൾ കഴുകുക.
- കോവിഡ് ടെസ്റ്റുകളിൽ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുക, ലക്ഷണങ്ങൾ കണ്ടാൽ കൃത്യമായി പരിശോധിക്കുക.
- ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർ അടുത്തിടപഴകിയുള്ള സമ്പർക്കം കുറയ്ക്കുക.
Content Highlights: Health Ministry Releases Fresh Guidelines Amid Spike In COVID Cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..