Representative Image | Photo: Canva.com
തൃശ്ശൂർ: ഭക്ഷണത്തിലൂടെ പകരുന്ന അസുഖം തടയാൻ സർക്കാർ കൊണ്ടുവന്ന ഹെൽത്ത് കാർഡിനുവേണ്ടി ഹോട്ടൽ ജീവനക്കാർ പരിശോധിക്കുന്നത് പ്രഷറും ഷുഗറും വരെ. അതേസമയം മഞ്ഞപ്പിത്തമോ ഷിഗല്ലയോ ക്ഷയമോ ഒന്നും പരിശോധിക്കുന്നുമില്ല. ചിലയിടത്തെങ്കിലും ഒരുപരിശോധനയുമില്ലാതെയാണ് സർട്ടിഫിക്കറ്റ് കൊടുക്കുന്നത്.
ആളൊന്നിന് നൂറും ഇരുനൂറും രൂപയാണ് പരിശോധനയില്ലാത്ത സർട്ടിഫിക്കറ്റുകൾക്ക്. സ്ഥാപനങ്ങൾ ചില ഡോക്ടർമാരുമായി ഉണ്ടാക്കുന്ന ഉടമ്പടിയനുസരിച്ചാണ് ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നത്. ദിവസം നൂറിലേറെ പേർ എത്തുന്ന തൃശ്ശൂരിലെ ഒരു ലാബിൽ ഹെൽത്ത് കാർഡിനുള്ള പരിശോധനയ്ക്കായി എത്തുന്നത് ഒന്നോ രണ്ടോ പേർമാത്രമാണെന്ന് ലാബ് ഉടമതന്നെ പറയുന്നു.
ഹോട്ടലുകൾക്കുപുറമേ കാറ്ററിങ് സ്ഥാപനങ്ങൾ, ബേക്കറികൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കെല്ലാം ഹെൽത്ത് കാർഡ് നിർബന്ധമാണ്. എല്ലാവരും പരിശോധനയ്ക്ക് എത്തുന്നുവെങ്കിൽ ലാബുകളിൽ വൻതിരക്ക് അനുഭവപ്പെട്ടേനേ.
ഏതൊക്കെ പരിശോധനകളാണ് ഹെൽത്ത് കാർഡിനുവേണ്ടി നടത്തേണ്ടത് എന്ന കൃത്യമായ മാർഗനിർദേശം ഇല്ലാത്തതും ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ട്. അതിനാലാണ് ഷുഗറും പ്രഷറും വരെ പരിശോധിച്ച് പലരും എത്തുന്നതും. ഭക്ഷണത്തിലൂടെ പകരുന്ന അസുഖങ്ങൾ എന്നനിലയിൽ മഞ്ഞപ്പിത്തം, ഷിഗല്ല, ശരീരത്തിലെ മുറിവുകൾ എന്നിവയും കാഴ്ചശക്തി തുടങ്ങിയവയുമാണ് പരിശോധിക്കേണ്ടത്.
ഇതരസംസ്ഥാനങ്ങളിൽനിന്നുള്ളവർക്ക് ക്ഷയം, കുഷ്ഠം, മലേറിയ, ഫൈലേറിയ തുടങ്ങിയവ തിരിച്ചറിയാനുള്ള പരിശോധനയും നടത്തണം. ഫെബ്രുവരി അവസാനംതന്നെ ഹെൽത്ത് കാർഡുകൾക്കുള്ള പരിശോധനകൾ കർശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മിന്നൽപരിശോധനകൾ നടത്താനും പദ്ധതിയിടുന്നുണ്ട്. എന്നാൽ ഇവർക്കുമുന്നിൽ ഹാജരാക്കുന്നത് പരിശോധനയില്ലാത്ത ഹെൽത്ത് കാർഡാണെങ്കിൽ അധ്വാനം വെറുതെയാകും.
വൈദ്യപരിശോധന നിർബന്ധം
തിരുവനന്തപുരം: ഭക്ഷണസാധനങ്ങൾ തയ്യാറാക്കുകയും വിതരണം നടത്തുകയും ചെയ്യുന്നവർക്ക് കൃത്യമായ വൈദ്യ പരിശോധന നടത്തി മാത്രമെ ഹെൽത്ത് കാർഡിനാവശ്യമായ സർട്ടിഫിക്കറ്റ് നൽകാവൂവെന്ന് ഡോക്ടർമാർക്ക് നിർദേശം. ശാരീരിക പരിശോധന ഡോക്ടർമാർ നേരിട്ട് നടത്തണമെന്നാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിർദേശം. ഡോക്ടർമാർ നടപടിക്രമങ്ങൾ പാലിക്കുന്നുവെന്ന് സ്ഥാപനമേധാവികൾ ഉറപ്പുവരുത്തണം.
നടത്തേണ്ട പരിശോധനകൾ
കാഴ്ച, ത്വക്ക്, നഖം എന്നിവയുടെ പരിശോധന.
രക്തപരിശോധന. രോഗലക്ഷണങ്ങളുണ്ടെങ്കിൽ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ്-എ പരിശോധിക്കാൻ നിർദേശിക്കണം. ക്ഷയരോഗലക്ഷണമുണ്ടെങ്കിൽ കഫപരിശോധന. പരിശോധനവേളയിൽ ആവശ്യമെന്ന് തോന്നുന്ന മറ്റു പരിശോധനകൾക്കും നിർദേശിക്കണം. രോഗപ്രതിരോധനടപടി ടൈഫോയ്ഡിനെതിരായ വാക്സിനേഷൻ പൂർത്തീകരിക്കണം. വിരശല്യത്തിനെതിരേ മരുന്ന് നൽകണം.
Content Highlights: health card for hotel workers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..