Representative Image| Photo: AFP
ടോക്ക്യോ: ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ കോവിഡ് നിരക്കുകൾ നാൾക്കുനാൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. മിക്കയിടങ്ങളിലും പുതിയ വകഭേദങ്ങളാണ് ഇപ്പോഴത്തെ തീവ്ര വ്യാപനത്തിന് കാരണമായിരിക്കുന്നത്. ഇപ്പോഴിതാ ജപ്പാനിലെ സ്ഥിതിവിശേഷം കൂടുതൽ ഗുരുതരമാവുകയാണ് എന്നതാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരി പകുതി ആകുന്നതോടെ ജപ്പാനിലെ കോവിഡ് കേസുകൾ മുമ്പത്തെ റെക്കോഡിനെ മറികടക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ കരുതുന്നത്.
നിലവിലെ കോവിഡ് നിരക്കുകൾ വീണ്ടും വർധിക്കുമെന്നും നേരത്തേ ജപ്പാൻ സർക്കാർ കണക്കുകൂട്ടിയിരുന്ന 4,50,000 എന്ന നിരക്കിലേക്ക് എത്തുമെന്നുമാണ് ആരോഗ്യവിദഗ്ധനായ ടറ്റെഡാ കസുഹിറോ പറയുന്നത്. ടോഹോ സർവകലാശാല പ്രൊഫസറും സർക്കാരിന്റെ കൊറോണാ വൈറസ് അഡ്വൈസറി പാനലിലെ അംഗവുമാണ് അദ്ദേഹം.
രോഗവ്യാപനം തടയാനായില്ലെങ്കിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം വീണ്ടും ഉയരുകയും മരണനിരക്ക് ഉയരുകയും ചെയ്യുമെന്നും അദ്ദേഹം പറയുന്നു. കോവിഡ് കൂടാതെ സീസണൽ ഇൻഫ്ളുവെൻസ പോലുള്ള രോഗങ്ങളും രാജ്യത്ത് വ്യാപകമാകാനുള്ള സാധ്യതയുണ്ടെന്ന് കസുഹിറോ പറയുന്നു.
വെള്ളിയാഴ്ച്ചയാണ് ജപ്പാനിൽ ഇതുവരെ കണ്ടതിൽ വച്ചേറ്റവും ഉയർന്ന കോവിഡ് മരണനിരക്ക് രേഖപ്പെടുത്തിയത്. ഒരുദിവസം മാത്രം 456 പേരാണ് അന്ന് കോവിഡ് ബാധിച്ചു മരിച്ചത്. അതിനു മുമ്പ് ഏറ്റവുമധികം കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു,420 പേരാണ് അന്ന് ഒരുദിനം മാത്രം കോവിഡ് ബാധിച്ചു മരിച്ചത്.
കഴിഞ്ഞ വർഷം രാജ്യം നേരിട്ട കോവിഡ് തരംഗത്തേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തേത് എന്ന് ജപ്പാനീസ് ബ്രോഡ്കാസ്റ്ററായ എൻ.എച്ച്.കെ റിപ്പോർട്ട് ചെയ്യുന്നു. ഒരുമാസത്തിനിടെ ആയിരക്കണക്കിനു പേരാണ് കോവിഡ് മൂലം ജപ്പാനിൽ മരണമടഞ്ഞത്. പുതുവർഷ ആഘോഷങ്ങൾക്കു പിന്നാലെ കോവിഡ് കേസുകളും മരണനിരക്കുകളും വർധിക്കുമെന്ന് നേരത്തേ ആശങ്കകൾ ഉണ്ടായിരുന്നു.
2022 ഡിസംബർ മാസത്തിൽ 7,688 കോവിഡ് മരണങ്ങളാണ് ജപ്പാനിൽ റിപ്പോർട്ട് ചെയ്തത്. മുമ്പത്തെ കോവിഡ് തരംഗം മൂലം ഓഗസ്റ്റിലുണ്ടായ 7,329 എന്ന നിരക്കുകളെ മറികടന്നായിരുന്നു ഇത്. നവംബർ മുതൽ കോവിഡ് മരണനിരക്ക് ഉയർന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ ജപ്പാനിലുണ്ടായ കോവിഡ് മരണങ്ങളുടെ കണക്ക് തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് പതിനാറ് മടങ്ങ് കൂടുതലാണ് എന്നാണ് കണക്കുകൾ പറയുന്നത്.
ഓഗസ്റ്റ് 31 മുതൽ ഡിസംബർ 27 വരെ, എൺപതുകളിൽ പ്രായമെത്തി നിൽക്കുന്ന 40.8 ശതമാനം പേർ മരണപ്പെട്ടിട്ടുണ്ട്. തൊണ്ണൂറുകളിൽ ഉള്ള 34.7 ശതമാനം പേരും എഴുപതുകളിലുള്ള 17 ശതമാനം പേരും മരണപ്പെട്ടതായി എന്നും കണക്കുകൾ പറയുന്നു. മരണനിരക്കിലെ 92.4 ശതമാനവും ഈ മൂന്നു പ്രായക്കാർക്കിടയിൽ നിന്നാണ് എന്നും റിപ്പോർട്ടുകളുണ്ട്.
2022 ഡിസംബർ 26 മുതൽ 2023 ജനുവരി 1 വരെയുള്ള കണക്കുകൾ പ്രകാരം ആഗോളതലത്തിൽ മുപ്പതുലക്ഷം പുതിയ രോഗികളും 10,000 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ജനുവരി ഒന്നുവരെയുള്ള കണക്കുകൾ പ്രകാരം 656 മില്യൺ കോവിഡ് കേസുകളും 6.6 മില്യൺ മരണങ്ങളുമാണ് ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
Content Highlights: expert warns of covid spike in japan amid rapid rise in daily cases
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..