Representative Image| Photo: AFP
തീവ്രവ്യാപനശേഷിയുള്ള മാർബർഗ് വൈറസിനോട് പൊരുതുകയാണ് ഇക്വറ്റോറിയൽ ഗിനിയ. എബോളയ്ക്ക് സമാനമായ അതീവ മാരകമായ ഈ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഉണ്ടായതിൽ വച്ച് നാലാമത്തെ ഏറ്റവും വലിയ വ്യാപനമാണ് ഇപ്പോഴത്തേത് എന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ മാസം മുതലാണ് ഗിനിയയിൽ മാർബർഗ് വൈറസിന്റെ വ്യാപനം ആരംഭിച്ചത്. എന്നാൽ കരുതിയിരുന്നതിലും വലിയ തോതിലാണ് വൈറസ് പടരുന്നതെന്ന് അധികൃതർ പറയുന്നു. രോഗം സ്ഥിരീകരിച്ച ഒമ്പതു രോഗികളിൽ ഏഴുപേരും മരണപ്പെട്ടു. രണ്ടുപേർ നിലവിൽ ചികിത്സയിലാണ്. രോഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇരുപതു കേസുകളിൽ മുഴുവൻ പേരും മരണപ്പെടുകയും ചെയ്തു.
ബാറ്റ, കീ ഇന്റെം തുടങ്ങിയ പ്രദേശങ്ങളിൽ രോഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നതാണ് വൈറസ് പ്രതിരോധത്തെ കുഴപ്പിക്കുന്നതെന്ന് ഗിനിയയിലെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മാർബർഗ് രോഗത്തിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിനുകളോ ചികിത്സയോ നിലവിൽ ലഭ്യമല്ല, അതിനാൽ തന്നെ സമ്പർക്കത്തിലേർപ്പെട്ടവരെ ട്രാക്ക് ചെയ്ത് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്- ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാഗം പ്രൊഫസറായ തെരേസ്സ ലാംബെ പറയുന്നു.
അയൽരാജ്യങ്ങളായ ഗാബണിലും കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലും കഴിഞ്ഞ ആഴ്ച്ച മാർബർഗ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
എന്താണ് മാർബർഗ് ഡിസീസ്?
ഹെമറേജിക് ഫീവറിന് കാരണമാകുന്ന മാരകമായ വൈറസാണിത്. രോഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.
പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുതഗതിയിലായിരിക്കും. രോഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോഗം ബാധിക്കും. ഈ സ്രവങ്ങൾ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോഗവ്യാപനമുണ്ടാകാം.
ലക്ഷണങ്ങൾ
- ഉയർന്ന പനി
- അസഹ്യമായ തലവേദന
- മസിൽ വേദന
- ശരീരവേദന
- ഛർദി
- അടിവയർ വേദന
- ഡയേറിയ
ചികിത്സ
മറ്റ് വൈറസ് രോഗങ്ങളിൽ നിന്ന് മാർബർഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാർബർഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നൽകുക.
വാക്സിൻ ലഭ്യമാണോ?
നിലവിൽ മാർബർഗ് വൈറസിന് അംഗീകൃതമായ വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.
Content Highlights: Deadly Ebola-like Marburg virus spread in Equatorial Guinea
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..