നന്ദൂർബാറിൽ സജ്ജമാക്കിയ റെയിൽവേ ഐസൊലേഷൻ കോച്ചുകൾക്കുള്ളിലെ ചൂടു കുറയ്ക്കാനായി മുകളിൽ ചാക്കുകൾ നനച്ചിട്ടിരിക്കുന്നു
മുംബൈ: കോവിഡിന്റെ രണ്ടാംതരംഗത്തിൽ രോഗികളെ കിടത്താൻ ചികിത്സാകേന്ദ്രങ്ങളിൽ ഇടമില്ലാതായതോടെ റെയിൽവേയുടെ ഐസൊലേഷൻ കോച്ചുകൾ വീണ്ടും ഉപയോഗിച്ചുതുടങ്ങി. മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലാണ് റെയിൽവേ കോച്ചുകൾ രോഗികൾക്കായി ഉപയോഗിക്കുന്നത്.
റെയിൽവേ 94 കോച്ചുകൾ നന്ദൂർബാറിലേക്ക് അയച്ചു. ഒരു കോച്ചിൽ ആറ് രോഗികളെയാണ് ചികിത്സിക്കുന്നത്. 16 പേർക്ക് വരെ കിടക്കാവുന്നതാണ് ഒരു കോച്ച്. കോവിഡ് രോഗികളെ ചികിത്സിയ്ക്കാനായി റെയിൽവേ 4000 കോച്ചുകളാണ് തയാറാക്കിയിരിക്കുന്നത്.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ ഡൽഹി, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ രോഗികളെ കിടത്താൻ റെയിൽവേ കോച്ച് ഉപയോഗിച്ചിരുന്നു. എന്നാൽ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിൽ മഹാരാഷ്ട്ര മാത്രമാണ് ഇപ്പോൾ കോച്ചുകൾ ആവശ്യപ്പെട്ടത്. ചെറിയ രോഗലക്ഷണങ്ങളോടുകൂടിയ രോഗികളെ മാത്രം ഈ കോച്ചുകളിലേക്ക് അയയ്ക്കും.

ഇത്തരത്തിലുള്ളവർക്ക് കോവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഇടമില്ലാതായതോടെയാണ് പുതിയ സംവിധാനം നന്ദൂർബാർ ജില്ലാ അധികാരികൾ ഉപയോഗപ്പെടുത്തുന്നത്.
പശ്ചിമറെയിൽവേ 410, മധ്യ റെയിൽവേ 482 കോച്ചുകളുമാണ് ഇത്തരത്തിൽ ഐസൊലേഷൻ വാർഡുകളാക്കി രൂപപ്പെടുത്തിയത്. ഇതിനായി ചെലവായത് ഏകദേശം ആറുകോടി രൂപയാണ്. കൂടുതൽ തീവണ്ടികൾ സർവീസ് നടത്താൻ തുടങ്ങിയതോടെ കുറേ കോച്ചുകൾ വീണ്ടും പഴയ രീതിയിലേക്ക് മാറ്റി.
Content Highlights: Covid19 treatment started using railway coaches for patients, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..