Representative Image| Photo: GettyImages
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം മേയ് പകുതിയോടെ രൂക്ഷമാകുമെന്നും ജൂലായ് അവസാനംവരെ ഈ സ്ഥിതി തുടരുമെന്നും നീതി ആയോഗ് അംഗവും കേന്ദ്രസർക്കാരിന്റെ മെഡിക്കൽ എമർജൻസി മാനേജ്‌മെന്റ് പ്ലാനിനെക്കുറിച്ചുള്ള ഉന്നതതലസമിതിയുടെ അധ്യക്ഷനുമായ ഡോ. വി.കെ. പോൾ.
മേയ് അവസാനത്തോടെ പ്രതിദിനരോഗികളുടെ എണ്ണം അഞ്ചുലക്ഷമോ അതിൽ കൂടുതലോ ആകാനിടയുണ്ട്. മരണനിരക്കും ഉയർന്നേക്കാം. ജൂൺ, ജൂലായ് മാസത്തോടെയായിരിക്കും രോഗവ്യാപനം കുറഞ്ഞുതുടങ്ങുക. അതിനാൽ ജൂലായ് അവസാനംവരെ തയ്യാറെടുപ്പുണ്ടാകണം. വെള്ളിയാഴ്ച പ്രധാനമന്ത്രി വിളിച്ചുചേർത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പോൾ അവതരിപ്പിച്ച രേഖയിലാണ് ഇക്കാര്യങ്ങളുള്ളത്.
ജനസംഖ്യ കൂടിയ സംസ്ഥാനങ്ങൾ പ്രത്യേക അപായഘട്ടത്തിലാണ്. ഇത്രയും ഗുരുതരമായ അവസ്ഥ നേരിടാൻ സംസ്ഥാനങ്ങളുടെ ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യങ്ങൾ പര്യാപ്തമല്ല. ആശുപത്രികളിലെ അടിസ്ഥാനസൗകര്യങ്ങളുടെയും ഓക്സിജൻ ലഭ്യതയുടെയും കുറവ് വലിയ വെല്ലുവിളികളാണ്. ഇതുമൂലം മരണനിരക്ക് ഉയരും. രോഗികളുടെ എണ്ണം വൻതോതിൽ കൂടിയാൽ നേരിടാനുള്ള അടിസ്ഥാനസൗകര്യം ഒരു സംസ്ഥാനത്തുമില്ല.
ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ ഈ മാസം ഒടുവിലാകുമ്പോൾ രോഗികളുടെ എണ്ണം വൻതോതിൽ ഉയരും. രോഗികളുടെ എണ്ണത്തിൽ അടുത്തമാസമാദ്യത്തോടെ ഉത്തർപ്രദേശ് മഹാരാഷ്ട്രയെ മറികടക്കുമെന്നാണ് വിലയിരുത്തൽ ഡൽഹിയിൽ ഈ മാസം അവസാനത്തോടെ പ്രതിദിനരോഗികളുടെ എണ്ണം 67000 കവിയും.
ഓക്സിജൻ ക്ഷാമം, ചില മരുന്നുകളുടെ അഭാവം എന്നിവ ഗുരുതരവിഷയങ്ങളാണ്. സമീപനം മാറ്റിയില്ലെങ്കിൽ സ്ഥിതി ഇനിയും വഷളാകും. പ്രതിദിനരോഗികളുടെ എണ്ണം 3.15 ലക്ഷത്തിനുമുകളിൽ രേഖപ്പെടുത്തിയ ഒരേയൊരു രാജ്യം ഇന്ത്യയാണ് -രേഖയിൽ പറയുന്നു.
കോവിഡ് രൂക്ഷമായ കേരളം, കർണാടകം, മഹാരാഷ്ട്ര, ഡൽഹി, ഛത്തീസ്ഗഢ്, തമിഴ്‌നാട്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ അടിസ്ഥാനസൗകര്യങ്ങളും ചർച്ചചെയ്തു. രാജ്യത്ത് പ്രതിദിനം 3300 ടൺ ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് രേഖ പറയുന്നു.
നിലവിൽ 1172 ഓക്സിജൻ ടാങ്കറുകളാണ് രാജ്യത്തുള്ളത്. ഇത് രണ്ടായിരമാക്കും. ഓക്സിജന്‍റെ കാര്യത്തിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ആവിഷ്കരിക്കണമെന്നും പറയുന്നു. എന്നാൽ, രേഖയുടെ ഉള്ളടക്കത്തെക്കുറിച്ച് പോൾ മാധ്യമങ്ങളോടു പ്രതികരിച്ചിട്ടില്ല.
Content Highlights: Covid19 spread will intensify by mid May says NITI Aayog, Health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..