Representative image | Photo: PTI
തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ച ബി.പി.എൽ. കുടുംബങ്ങളിൽപ്പെട്ടവരുടെ ആശ്രിതർക്ക് പ്രഖ്യാപിച്ച സഹായധനത്തിൽനിന്ന് വനിതാ-ശിശു വികസന വകുപ്പിന്റെ കോവിഡ് സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന കുടുംബങ്ങളെ ഒഴിവാക്കും. കോവിഡിൽ മരിച്ച വ്യക്തിയെ ആശ്രയിച്ചുകഴിഞ്ഞിരുന്ന ബി.പി.എൽ. കുടുംബങ്ങൾക്ക് മൂന്നുവർഷത്തേക്ക് പ്രതിമാസം അയ്യായിരം രൂപ നൽകാനാണ് സർക്കാർ തീരുമാനം. ഇതു സംബന്ധിച്ച് റവന്യൂവകുപ്പ് ഉത്തരവിറക്കി. ഈ ഉത്തരവിലാണ് സഹായത്തിന് അർഹതയില്ലാത്തവരെ വ്യക്തമാക്കിയത്.
കോവിഡ് ബാധിച്ച് മാതാപിതാക്കൾ നഷ്ടമായ കുട്ടികൾക്ക് വനിതാ-ശിശു വികസന വകുപ്പ് 18 വയസ്സുവരെ മാസം രണ്ടായിരംരൂപവീതം സഹായധനമായി നൽകിവരുന്നുണ്ട്. അനാഥരാക്കപ്പെട്ട കുട്ടികളുടെ പേരിൽ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും നടത്തും. ബിരുദതലംവരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് വഹിക്കും. ഇതുലഭിക്കുന്നവർക്ക് ആശ്രിതർക്കുള്ള സഹായമുണ്ടാവില്ല.
ബി.പി.എൽ. വിഭാഗത്തിൽപ്പെടുന്ന കുടുംബത്തിലെ വരുമാനദാതാവായ വ്യക്തി മരിച്ചാലാണ് സഹായം ലഭിക്കുക. ഏതെങ്കിലും പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവർക്കും സഹായത്തിന് അർഹതയുണ്ടാകും. മരിച്ചയാളുടെ വരുമാനം ഒഴിവാക്കിയാകും ബി.പി.എൽ. വിഭാഗത്തിൽ ഉൾപ്പെടുത്തുന്നതിനുള്ള വരുമാനപരിധി നിശ്ചയിക്കുക.
ആശ്രിതരുടെ കുടുംബത്തിൽ സർക്കാർ ജീവനക്കാരോ ആദായനികുതി നൽകുന്നവരോ ഇല്ലെന്ന് വില്ലേജ് ഓഫീസർമാർ ഉറപ്പുവരുത്തും. ഇതിനുശേഷമേ ഗുണഭോക്താക്കളെ നിശ്ചയിക്കൂ. സംസ്ഥാനത്തിനകത്തോ പുറത്തോ രാജ്യത്തിന് പുറത്തോ മരിച്ചതാണെങ്കിലും കുടുംബം സംസ്ഥാനത്തിനകത്ത് സ്ഥിരതാമസമാക്കിയിട്ടുണ്ടെങ്കിൽ ആനുകൂല്യം നൽകും.
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ആശ്രിതർ അതത് വില്ലേജ് ഓഫീസുകളിൽ സമർപ്പിക്കണം. അപേക്ഷ തീർപ്പാക്കുന്നതിന് അപേക്ഷകരെ ഓഫീസിലേക്ക് വിളിച്ചുവരുത്തരുതെന്നും അപേക്ഷ ലഭിച്ച് ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
അപേക്ഷ ഓൺലൈനായി അപ്‌ലോഡ് ചെയ്യുന്നതിനുള്ള പോർട്ടൽ സജ്ജമാകുന്നതോടെ റേഷൻകാർഡ് അടക്കമുള്ള രേഖകളും ഓൺലൈനായി സമർപ്പിക്കാനാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..