Photo:ANI
കൊച്ചി: സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ 83 പേർ കോവിഡ് മൂലം മരിച്ചു. രോഗബാധിതരുടെ എണ്ണം കൂടുതലായ തിരുവനന്തപുരത്ത് 17, എറണാകുളം 15, കോഴിക്കോട് ഒമ്പത്, കൊല്ലം ഒമ്പത് എന്നിങ്ങനെയാണ് പ്രധാന ജില്ലകളിലെ മരണ നിരക്ക്. ജൂണിൽ മാത്രം 150-ൽ അധികം കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ, കോവിഡ് മരണങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടില്ല.
രോഗ തീവ്രത കുറഞ്ഞതും വ്യാപന ശേഷി കൂടുതലുള്ളതുമായ ഒമിക്രോൺ ഇനമാണ് ഇപ്പോൾ വ്യാപകമായിരിക്കുന്നത്. സ്കൂൾ തുറന്നതോടെ സമൂഹവുമായി നേരിട്ട് ഇടപെടാത്തവരിലും രോഗബാധയുണ്ടാകുന്നുണ്ട്. പ്രായമേറിയവരും അസുഖബാധിതരായവരുമാണ് ഇപ്പോൾ കോവിഡ് ബാധിച്ച് മരിക്കുന്നതെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം അടുത്ത മാസത്തോടെ രോഗ വ്യാപനത്തോത് വീണ്ടും ഉയരാനും അതനുസരിച്ച് മരണ നിരക്ക് കൂടാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
രാജ്യത്ത് 11,793 പേർക്കുകൂടി കോവിഡ്
ന്യൂഡൽഹി: ചൊവ്വാഴ്ച രാജ്യത്ത് 11,793 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 27 പേർ മരിച്ചു. 96,700 പേർ ചികിത്സയിലാണ്. രോഗസ്ഥിരീകരണനിരക്ക് 2.49 ശതമാനം. 197.31 കോടി ഡോസ് വാക്സിൻ രാജ്യത്ത് വിതരണം ചെയ്തു.
ജാഗ്രതാനിർദേശങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി : രാജ്യത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു. വൈറസ് ബാധ നേരത്തേ കണ്ടെത്തുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും ചികിത്സയ്ക്കും നിരന്തരശ്രദ്ധ അനിവാര്യമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.
വാക്സിനേഷന്റെ തോത് കൂട്ടണം. കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയണം. ഉത്സവങ്ങളുടെയും തീർഥാടനങ്ങളുടെയും മാസങ്ങളാണ് വരാനിരിക്കുന്നത്. ഇത് അന്തഃസംസ്ഥാനയാത്രകൾക്കു കാരണമാകും. അതിൽ ജാഗ്രത പുലർത്തണമെന്നും കേന്ദ്രം നിർദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..