ഛവി മിത്തൽ
സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ശ്രദ്ധ നേടിയിട്ടുള്ള താരമാണ് നടി ഛവി മിത്തൽ. രോഗം സ്ഥിരീകരിക്കപ്പെട്ടതും സർജറിയും തുടർന്നുള്ള ചികിത്സാ കാലവുമൊക്കെ ഛവി സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. രോഗത്തെ സധൈര്യം നേരിടാനുള്ള പ്രചോദനാത്മകമായ വീഡിയോകളും താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വീണ്ടും കാൻസറിനെ നേരിട്ടതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഛവി.
സ്തനത്തിൽ മൂന്നു മുഴകൾ ഉണ്ടെന്നും അത് കൂടുതൽ പരിശോധിക്കണമെന്നും പറഞ്ഞപ്പോൾ താൻ അത്ര കാര്യമാക്കിയെടുത്തില്ല എന്നു പറയുകയാണ് ഛവി. അത്രയുംനാൾ താൻ ആ മുഴകളുമായാണല്ലോ ജീവിച്ചത്, അതുകൊണ്ടുതന്നെ പ്രശ്നമൊന്നും കാണില്ല എന്നാണ് കരുതിയിരുന്നത്. എന്നാൽ ഡോക്ടറുടെ നിർബന്ധത്തിനു ശേഷം ബയോപ്സി ചെയ്തപ്പോഴാണ് ഫലം പോസിറ്റീവ് ആണെന്ന് തിരിച്ചറിഞ്ഞതെന്നും ആ ഡോക്ടറോട് എന്നെന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഛവി പറയുന്നു.
രോഗമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ താൻ ഭയപ്പെട്ട് ഇരിക്കുകയായിരുന്നില്ല എന്നും സധൈര്യം നേരിടാൻ തയ്യാറെടുത്തിരുന്നു എന്നും ഛവി പറയുന്നുണ്ട്. എനിക്ക് കാൻസറാണ്, അതിനെതിരെ പൊരുതണം എന്നു മാത്രമേ കരുതിയിരുള്ളു. ഭയം എന്നത് ആപേക്ഷികമാണെന്നും തനിക്ക് മറ്റെന്തിലെങ്കിലുമാകാം ഭയം തോന്നുക എന്നും ഛവി പറയുന്നു.
രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ രോഗത്തെക്കുറിച്ചുള്ള എല്ലാ വശങ്ങളും അറിയാൻ ശ്രമിച്ചുവെന്നും പല ഡോക്ടർമാരെയും വിളിച്ചുവെന്നും ഛവി. സ്തനാർബുദം ആണെന്ന് കേൾക്കുമ്പോൾ തന്നെ പലരും സ്തനങ്ങൾ നീക്കം ചെയ്യണമെന്നും ജീവിതം അവസാനിച്ചുവെന്നുമാണ് കരുതുന്നത്. തനിക്കും അത്തരത്തിലുള്ള അബദ്ധ ധാരണകളുണ്ടായിരുന്നു. അതിനാൽ തന്നെ അവയെക്കുറിച്ച് ഗൂഗിളിൽ തിരയാൻ ശ്രമിക്കാതെ ആ മേഖലകളിലെ വിദഗ്ധരോട് സംസാരിക്കുകയാണ് ചെയ്തത്.
രോഗം ഭേദമാകുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോഴും ചികിത്സയ്ക്കു ശേഷമുള്ള ജീവിതത്തെക്കുറിച്ചായിരുന്നു തനിക്ക് അറിയേണ്ടിയിരുന്നത് എന്നും ഛവി പറയുന്നു. ചികിത്സാനന്തരം വർക്കൗട്ട് പോലെ തനിക്ക് പ്രിയ്യപ്പെട്ട കാര്യങ്ങൾ ചെയ്യാൻ കഴിയുമോ എന്ന് ഡോക്ടറോട് ചോദിച്ചിരുന്നു. കാൻസർ എന്നത് ജീവിതാവസാനം അല്ലെന്ന് ഡോക്ടർ അന്ന് പറഞ്ഞതോടെ തന്റെ ആത്മവിശ്വാസം വർധിക്കുകയായിരുന്നെന്നും ഛവി.
കാൻസർ ആണെന്ന് തിരിച്ചറിഞ്ഞാലുടൻ ജീവിതം തീർന്നെന്നു കരുതിയിരിക്കരുതെന്നും സ്വന്തം അനുഭവത്തിൽ നിന്ന് ഛവി പങ്കുവെക്കുന്നു. സാധാരണ താൻ ചെയ്തിരുന്ന കാര്യങ്ങൾ എന്തൊക്കെയാണോ അവയൊക്കെ തന്നെ ചികിത്സയ്ക്കു ശേഷവും ചെയ്തു തുടങ്ങി. സർജറി കഴിഞ്ഞ് പത്താം ദിവസമാണ് ജിമ്മിലേക്ക് പോകുന്നത്. അധികമൊന്നും വർക്കൗട്ട് ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും തന്നെ സന്തോഷിപ്പിക്കുന്ന ഇടത്ത് എത്തുക എന്നതായിരുന്നു ഉദ്ദേശം. ഓഫീസിൽ പോകാനും മക്കൾക്കൊപ്പം പഴയതുപോലെ കളികളിൽ ഏർപ്പെടാനുമൊക്കെ തുടങ്ങി.
സാമൂഹിക മാധ്യമത്തിൽ നിരന്തരം കാൻസർ അതിജീവന യാത്ര പങ്കുവെക്കുന്നതിനെക്കുറിച്ചും ഛവിക്ക് പറയാനുണ്ട്. സാമൂഹിക മാധ്യമത്തിൽ സജീവമായുള്ള ആളെന്ന നിലയ്ക്ക് സന്തോഷങ്ങൾ പങ്കുവെക്കുന്നതു പോലെ തന്നെയാണ് വിഷമഘട്ടങ്ങളും പങ്കുവെക്കുന്നത്. അതിനുശേഷം നിരവധി പേരാണ് തങ്ങളുടെ കാൻസർ യാത്രകൾ പങ്കുവെച്ചതെന്നും അത് തന്നെ വീണ്ടും പ്രചോദിപ്പിക്കുകയായിരുന്നു എന്നും ഛവി കൂട്ടിച്ചേർക്കുന്നു. തന്നെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാംജന്മമാണെന്നും കാൻസറിന് മുമ്പത്തെ ജീവിതത്തിൽ ചെയ്ത തെറ്റുകൾ ഇനി ആവർത്തിക്കില്ലെന്നും ഛവി പറയുന്നുണ്ട്. തനിക്ക് പ്രാധാന്യം നൽകിയിരുന്നില്ല എന്നതാണ് ആ ജീവിതത്തിൽ ചെയ്ത പ്രധാന തെറ്റ്. ദൈവം തനിക്ക് രണ്ടാമതൊരു അവസരം നൽകിയപ്പോൾ തനിക്കിഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് തനിക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണെന്നും ഛവി കൂട്ടിച്ചേർത്തു.
ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ നെഞ്ചിലുണ്ടായ ചെറിയൊരു അപകടത്തിനു ശേഷം ഡോക്ടറെ കാണാൻ പോയപ്പോഴാണ് സ്തനത്തിൽ മുഴകളുള്ള കാര്യം ഛവി തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ ബയോപ്സിയിൽ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞു. ജിമ്മിലേക്കുള്ള പോക്കാണ് തന്റെ ജീവിതം രക്ഷിച്ചതെന്ന് ഛവി മുമ്പ് പറഞ്ഞിരുന്നു. മാമോഗ്രാമുകൾ ഉൾപ്പെടെ കൃത്യമായ പരിശോധനകൾ നടത്തി സ്തനാർബുദത്തെ പ്രതിരോധിക്കണമെന്നും ശരീരത്തിൽ മുഴകൾ കണ്ടെത്തിയാൽ ഒരിക്കലും അവയെ അവഗണിക്കരുതെന്നും ഛവി പറഞ്ഞിരുന്നു.
Content Highlights: chhavi mittal opens up about her fight against cancer


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..